തിരുവനന്തപുരം; സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. നാളെ നിയമസഭയിലും നികുതി വർധന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വഴിവയ്ക്കും. നികുതി വർധനയിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ സമരങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. മുന്നണിക്ക് അകത്തു നിന്ന് പോലും വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. നികുതി വർധന വെറും നിർദ്ദേശം മാത്രമാണെന്നും ചർച്ചചെയ്താവും അന്തിമ തീരുമാനമെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് നാളെ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നികുതി വർധനയെ ന്യായീകരിച്ച് ധനമന്ത്രി വീണ്ടും രംഗത്തെത്തി. വലിയ വിമർശനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മുന്നണി നേതാക്കളുടെ പ്രതികരണം. ബജറ്റിൻമേലുള്ള ചർച്ചയിൽ രണ്ട് രൂപ എന്ന നിർദേശം ഒരു രൂപയായി കുറയ്ക്കുമെന്ന സൂചനയുണ്ടായിരുന്നു.
അതേസമയം, നികുതിവർധനയെ ന്യായീകരിച്ച് ധനമന്ത്രി രംഗത്തെത്തി. പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് വർധിപ്പിച്ചത് പർവതീകരിക്കുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം. വികസന, ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാനാണ് വർധനയെന്നും ജനങ്ങൾക്ക് അത് മനസ്സിലാകുമെന്നും ധനമന്ത്രി ന്യായീകരിച്ചു. നികുതിയിൽ കുറവുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ സമരങ്ങളാവും ഉണ്ടാവുക.