കൊച്ചി:പീഡനകേസില്‍ പ്രതിയായതിനെതുടര്‍ന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത എൽദോസ് കുന്നപ്പിള്ളി എംഎല്‍എയെ വീണ്ടും പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ചത് വിവാദമായി. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ചത്. സസ്പെൻഷൻ നിലനിൽക്കെയാണ് കുന്നപ്പിള്ളിയ്ക്ക് ക്ഷണം. കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്റർ പുറത്തിറക്കി.ഇതിനെതിരെ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.
പീഡനക്കേസിലെ പ്രതിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവരുടെ ആക്ഷേപം.എന്നാല്‍ പ്രാദേശിക പരിപാടികള്‍ക്ക് വിലക്കില്ലെന്നായിരുന്നു പ്രാദേശീക നേതാക്കളുടെ ഔദ്യോഗിക വിശദീകരണം. വിവാദമായതോടെ പരിപാടിക്ക് എംഎല്‍എയെ പങ്കെടുപ്പിക്കുന്നത് വിലക്കി ഡീസിസി നേതൃത്വം രംഗത്തെത്തി.എൽദോസ് കുന്നപ്പിള്ളി പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ഡിസിസി അറിയിച്ചു.
പ്രാദേശിക നേതൃത്വത്തിൻ്റെ അറിവില്ലായ്മ മൂലം സംഭവിച്ചതാണ്.വിവാദമാക്കേണ്ടതില്ലെന്നും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കെപിസിസി ഡിസിസി അംഗത്വത്തിൽ നിന്നും ഒക്ടോബര്‍ 22നാണ് പുറത്താക്കിയത്. ആറുമാസത്തേക്കാണ് പാർട്ടി പദവികളിൽ നിന്നും സസ്പെൻഡ് ചെയ്തത്. പീഡന പരാതിയിൽ എംഎൽഎ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും പാർട്ടി നേതൃത്വം വിലയിരുത്തിയിരുന്നു.
തുടർന്നാണ് നടപടി പ്രഖ്യാപിച്ചത്. ജനപ്രതിനിധി എന്ന നിലയിലുള്ള ജാഗ്രത പുലർത്തുന്നതിൽ എൽദോസ് പരാജയപ്പെട്ടെന്നും പാർട്ടി വിലയിരുത്തി. . പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു