അഭിഷേക് ബാനർജി പ്രതിഷേധം തുടരുന്നു; തൃണമൂൽ നേതാക്കൾ ബംഗാൾ ഗവർണറെ കാണും

രാജ്ഭവന് പുറത്തുള്ള സമരക്കാരെ ബോസ് നേരിട്ടെത്തി കാണുന്നതുവരെ സമരം തുടരുമെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി ബാനർജി പറഞ്ഞു.

New Update
abhishek banerjee strike

മുതിർന്ന നേതാവ് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ ടിഎംസി പ്രവർത്തകർ രാജ്ഭവന് പുറത്ത് നടത്തുന്ന അനിശ്ചിതകാല കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധ സ്ഥലത്ത് ഗവർണർ സി വി ആനന്ദ ബോസ് തങ്ങളെ കാണുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം പ്രതിഷേധക്കാരുടെ ഒരു സംഘം ശനിയാഴ്ച ഡാർജിലിംഗിലെ ഗവർണറുടെ വസതി സന്ദർശിക്കും.

Advertisment

അതേസമയം ടിഎംസി നേതാവ് ഡെറക് ഒബ്രിയനിൽ നിന്ന് ഇമെയിൽ അഭ്യർത്ഥന ലഭിച്ചതിനെത്തുടർന്ന്  വൈകുന്നേരം 5.30 ന് ഡാർജിലിംഗിലെ ഗവർണർ മാൻഷനിൽ വച്ച് പ്രതിനിധി സംഘത്തെ കാണാൻ ബോസ് സമ്മതിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ കുടിശ്ശിക പശ്ചിമ ബംഗാളിന് കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിഎംസി കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഈ സമരത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിനിധി സംഘത്തെ കാണാനുള്ള ഗവർണറുടെ തീരുമാനം.

എന്നാൽ രാജ്ഭവന് പുറത്തുള്ള സമരക്കാരെ ബോസ് നേരിട്ടെത്തി കാണുന്നതുവരെ സമരം തുടരുമെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി ബാനർജി പറഞ്ഞു. ഗവർണറെ കാണാൻ പോകുന്ന ടിഎംസിയുടെ മൂന്നംഗ പ്രതിനിധി സംഘത്തിൽ സംസ്ഥാന പഞ്ചായത്ത് മന്ത്രി പ്രദീപ് മസുംദാർ, ലോക്‌സഭാ എംപിമാരായ കല്യാണ് ബാനർജി, മഹുവ മൊയ്ത്ര എന്നിവരും ഉൾപ്പെടുമെന്ന് അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിന്റെ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ കുടിശ്ശിക കേന്ദ്രം തടഞ്ഞുവെന്നാരോപിച്ച് പാർലിമെന്റ്  മാർച്ച് നടത്തിയതിന് ശേഷമാണ് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി വ്യാഴാഴ്ച കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരോടൊപ്പം അദ്ദേഹം കഴിഞ്ഞ രണ്ട് രാത്രികളിൽ സമരസ്ഥലത്ത് തുടരുകയും അവരുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താൻ ഗവർണർ ഡാർജിലിംഗിൽ എത്തിയിട്ടുണ്ട്.

വ്യാഴാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി ഗവര്‍ണര്‍ ബോസിനെതിരെ ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടി ''രാജ്ഭവനിലെ ജമീന്ദാരി സംസ്‌കാരത്തിന്'' എതിരാണെന്ന് പറഞ്ഞ് രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശനം. എംജിഎന്‍ആര്‍ഇജിഎ കുടിശ്ശികയും ദരിദ്ര കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതികളും അടയ്ക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ടിഎംസി നടത്തിയ രണ്ട് ദിവസത്തെ പ്രകടനത്തിന് പിന്നാലെയാണ് രാജ്ഭവന് പുറത്ത് പ്രതിഷേധം നടന്നത്. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് വടക്കന്‍ ബംഗാളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ ബോസ് പിന്നീട് ഡല്‍ഹിയിലേക്ക് പോയിരുന്നു. 

അടുത്തിടെ തൃണമൂൽ സർക്കാരുമായുള്ള ഭിന്നത തുടരുന്നതിനിടെ സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ ഗവർണർ ഇടക്കാല വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു. അതേസമയം, സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളുടെ ചാൻസലറായി സേവനമനുഷ്ഠിക്കുന്ന ഗവർണർ ഏകാധിപത്യപരമായി നിയമനങ്ങൾ നടത്തി സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് തൃണമൂൽ സർക്കാർ ആരോപിച്ചു.

ഗവർണർ നിയമിച്ച ആറ് പുതിയ ഇടക്കാല വൈസ് ചാൻസലർമാർ ഇവരൊക്കെയാണ്: മുർഷിദാബാദ് സർവകലാശാല-അചിന്ത്യ സാഹ, മഹാത്മാഗാന്ധി സർവകലാശാല- ബിബി പരിദ, കൂച്ച്‌ബെഹാർ പഞ്ചനൻ ബർമ സർവകലാശാല-നിഖിൽ ചന്ദ്ര റേ, അലിപുർദുവാർ സർവകലാശാല-രതിൻ ബന്ദിയോപാധ്യായ, ബിശ്വ ബംഗ്ലാ സർവകലാശാല-ദിലീപ്, നോർത്ത് ബംഗാൾ സർവകലാശാല- രവീന്ദ്രൻ (റിട്ട. ഐപിഎസ്).

സർക്കാരിന് കീഴിലുള്ള സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്ന കോടതിയുടെ സെർച്ച് കം സെലക്‌ട് കമ്മിറ്റിയെ സഹായിക്കാൻ എല്ലാ സർവകലാശാലകളുടേയും പട്ടികയും, പഠിപ്പിക്കുന്ന വിഷയങ്ങളുടെ വിവരവും സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവർണറുടെ പ്രഖ്യാപനം.

മന്ത്രാലയവുമായി ചർച്ച ചെയ്യാതെയാണ് ജാദവ്പൂർ സർവകലാശാലയുടേത് ഉൾപ്പെടെയുള്ള വൈസ് ചാൻസലർമാരെ ഗവർണർ മുമ്പ് നിയമിച്ചതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെയ് മുതൽ ആകെ 22 ഇടക്കാല വിസിമാരെ ബംഗാൾ ഗവർണർ നിയമിച്ചതായാണ് മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ 16 പേരെ നിയമിച്ചത് മന്ത്രാലയത്തോട് ആലോചിക്കാതെയാണെന്നാണ് ആരോപണം.

അതേസമയം, വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പുതുതായി ഇടക്കാല വൈസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു വ്യക്തമാക്കി.

bengal abhishek banerjee
Advertisment