ജാതി സെന്‍സസ് ആവശ്യത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ''എക്സ്റേ'' പരാമര്‍ശത്തിത്തെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ജാതി സെന്‍സസ് നടത്തുന്നതിലൂടെ രാജ്യത്തെ വിവിധ സമുദായങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ എക്സ്റേ ലഭിക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെയാണ് അഖിലേഷ് യാദവ് രംഗത്തുവന്നിരിക്കുന്നത്. എംആര്‍ഐ, സിടി സ്‌കാന്‍ പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉള്ളപ്പോള്‍ എന്തിനാണ് എക്സ്റേ?' എന്നതായിരുന്നു യാദവിന്റെ മറുപടി. ഇന്ത്യന്‍ പ്രതിപക്ഷ ബ്ലോക്കിലെ അംഗങ്ങള്‍ തമ്മിലുള്ള വിള്ളലാണ് ഇതിലൂടെ പുറത്തുവരുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ എന്തുകൊണ്ട് ജാതി സെന്‍സസ് നടത്തിയില്ലെന്നും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ യാദവ് ചോദിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് ജാതി സര്‍വേ നടത്തണമെന്ന് കോണ്‍ഗ്രസ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
''സ്വാതന്ത്ര്യത്തിനു ശേഷം ജാതി സെന്‍സസ് നിര്‍ത്തിയവര്‍ തന്നെയാണ് എക്സ്റേയെക്കുറിച്ച് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ ഇന്ന് സെന്‍സെസ് നടത്താന്‍ ആഗ്രഹിക്കുന്നത്? കാരണം അവരുടെ പരമ്പരാഗത വോട്ട് ബാങ്ക് തങ്ങള്‍ക്കൊപ്പമില്ലെന്ന് അവര്‍ക്കറിയാം.''- മധ്യപ്രദേശിലെ സത്നയില്‍ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു യാദവിന്റെ പ്രതികരണം. 'സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് വഞ്ചിച്ചതായി എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും അറിയാം. അതുകൊണ്ടാണ് അവര്‍ തോല്‍ക്കുന്നത്. ആധാര്‍ കാര്‍ഡ് സംവിധാനം ഉള്ളതിനാല്‍ മൂന്ന് മാസത്തിനുള്ളില്‍ ജാതി സെന്‍സസ് പൂര്‍ത്തിയാക്കാം. മൂന്ന് മാസത്തിനുള്ളില്‍ ജാതികളുടെ എണ്ണമെടുക്കാം. എല്ലാ ഡാറ്റയും ലഭ്യമാണ്. എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡുണ്ട്. എന്തിന് സമയമെടുക്കണം?' അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഖിലേഷ് യാദവ് ഒരു കാലത്തെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.