Advertisment

'ഇന്ത്യ' സ്വാർഥരുടെ മുന്നണി; മൂന്നാം തവണയും മോദി പ്രധാനമന്ത്രിയാകും: അമിത് ഷാ

സ്വന്തം മകനെ മുഖ്യമന്ത്രിയാക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ ഉദ്ദേശ്യം, നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകുകയാണ് ലക്ഷ്യം

amit shah manipur new

"അഴിമതിയുമായി ബന്ധപ്പെട്ട പേരുമായി ജനങ്ങളിലേക്കിറങ്ങാൻ കഴിയാത്തതുകൊണ്ടാണ് യുപിഎ പേരുമാറ്റി INDIA എന്നാക്കിയത്," ബിഹാറിൽ പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും ഒരുപാട് കാലം ഒന്നിച്ച് പോകാനാകില്ല. അവർ വെള്ളവും എണ്ണയും പോലെ ഒത്തുപോകാത്തവർ. ബിഹാറിലെ ബിജെപി പൊതുയോഗത്തിൽ സംസാരിക്കുമ്പോള്‍ അമിത് ഷാ പറഞ്ഞു.

Advertisment

"യുപിഎ എന്ന പേരിൽ അവർ ഒരുമിച്ചുനിന്നു. 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തി. റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ലാലു പ്രസാദ് യാദവ് കോടികളുടെ അഴിമതി നടത്തി. അവർക്കിനി യുപിഎ എന്ന പേരിൽ ജനങ്ങളിലേക്ക് മടങ്ങിവരാനാകില്ല. അതുകൊണ്ട് INDIA എന്ന പുതിയ പേരിൽ വരുന്നു." ബിഹാറിലെ മധുബാനി ജില്ലയിലെ ബിജെപി സമ്മേളനത്തിലാണ് ഷായുടെ പരാമർശം.

"പ്രതിപക്ഷ സഖ്യത്തിലുള്ളവർക്ക് സ്വാർഥതയാണ്, സ്വന്തം മകനെ മുഖ്യമന്ത്രിയാക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ ഉദ്ദേശ്യം, നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകുകയാണ് ലക്ഷ്യം, എന്നാൽ പ്രധാനമന്ത്രി സ്ഥാനം ഒഴിവില്ല. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ ആ സ്ഥാനത്തേക്ക് വരും." അമിത് ഷാ പറഞ്ഞു. ഈ സഖ്യം ബിഹാറിനെ വീണ്ടും ജംഗിൾ രാജിലേക്കാണ് നയിക്കുന്നതെന്നും ബിഹാർ അരക്ഷിതമാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ബിഹാർ മന്ത്രി ചന്ദ്രശേഖർ, രാംചരിതമാനസിനെ കുറിച്ച് നടത്തിയ വിവാദ പരാമർശവും ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ കുറിച്ച് പറഞ്ഞതും അമിത് ഷാ എടുത്തുപറഞ്ഞ് വിമർശിച്ചു. "ഈ സഖ്യത്തിലുള്ള പലരും രാംചരിതമാനസിനെ അപകീർത്തിപ്പെടുത്തുകയും രക്ഷാബന്ധനും ജന്മാഷ്ടമിക്കും നൽകുന്ന അവധി എടുത്തുകളയുകയും ചെയ്യും. സനാതനധർമത്തെ രോഗങ്ങളുമായി താരതമ്യപ്പെടുത്താൻ മാത്രമേ അവർക്ക് സാധിക്കൂവെന്നും ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ മുൻനിർത്തി ഷാ പറഞ്ഞു. പ്രതിപക്ഷ സഖ്യം രാമക്ഷേത്ര നിർമാണത്തെ എതിർത്തവരാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

#latest news #bihar #amit shah
Advertisment