കോയമ്പത്തൂർ; വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് തട്ടിക്കയറി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ബി.ജെ.പി സംസ്ഥാന അധ്യക്ഷനല്ലെങ്കിൽ ബി.ജെ.പിയിൽ തുടരുമോ എന്ന ചോദ്യത്തിൽ പ്രകോപിതനായ അണ്ണാമലൈ മധ്യപ്രവർത്തകകയോട് ദേഷ്യപ്പെടുകയായിരുന്നു. ആരാണ് അങ്ങനെയൊരു ചോദ്യം ചോദിച്ചതെന്ന് എല്ലാവർക്കും അറിയണമെന്നും, റിപ്പോർട്ടർ മുന്നിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"വന്ന് അടുത്തു നിൽക്കൂ. ആരാണ് എന്നോട് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് ആളുകൾ ടിവിയിലൂടെ കാണട്ടെ. ഇത്രയും ഉജ്ജ്വലമായ ചോദ്യം ചോദിച്ചയാളെ എട്ട് കോടി ജനങ്ങൾ കാണണം, "- അണ്ണാമലൈ പറഞ്ഞു. അതേസയം വനിതാ റിപ്പോർട്ടറോട് ക്യാമറകൾക്ക് മുന്നിൽ നിൽക്കാൻ ബിജെപി നേതാവ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും സഹപ്രവർത്തകർ അത് പ്രതിരോധിച്ചു. താൻ അടിസ്ഥാനപരമായി കർഷകനാണെന്നും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല, ഒരു കർഷകനാണ്. അതാണ് എന്റെ ഐഡന്റിറ്റി, അതിനുശേഷം ഞാനൊരു രാഷ്ട്രീയക്കാരനാണ്, ബിജെപിക്കൊപ്പമാണ്," - അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച മാധ്യമപ്രവർത്തകരോട്, ശരിയായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ റിപ്പോർട്ടറോട് ഉപദേശിക്കുകയാണ് താൻ ചെയ്തതെന്ന് അണ്ണാമലൈ പ്രതികരിച്ചു.
അണ്ണാമലൈയുടെ നടപടിയെ കോയമ്പത്തൂർ പ്രസ് ക്ലബ് അപലപിച്ചു. 'മാധ്യമപ്രവർത്തന ധാർമികത' പ്രസംഗിക്കുന്നതിനു മുമ്പ് അണ്ണാമലൈ ഒരു നേതാവാകാനുള്ള നൈതികത പഠിച്ച് മാന്യമായി പ്രവർത്തിക്കണമെന്നും, പൗരന്മാർക്കും പൊതുപ്രവർത്തകർക്കുമിടയിലുള്ള പാലമായാണ് പത്രപ്രവർത്തനം നിലകൊള്ളുന്നതെന്നും കോയമ്പത്തൂർ പ്രസ് ക്ലബ് പ്രസിഡന്റ് എ.ആർ.ബാബു പറഞ്ഞു.