ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ നക്‌സലൈറ്റുകൾ വെട്ടിക്കൊന്നു

നാരായണപൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ദുബെ കൗശല്‍നാര്‍ ഗ്രാമത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

New Update
chattisgarh bjp leader.jpg

 ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ നക്സലൈറ്റുകള്‍ വെട്ടിക്കൊന്നു. ബിജെപി നേതാവ് രത്തന്‍ ദുബെയെ നാരായണ്‍പൂര്‍ ജില്ലയില്‍ വച്ചാണ് അജ്ഞാതരായ നക്സലൈറ്റുകള്‍ വെട്ടികൊന്നതെന്ന് പോലീസ് അറിയിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

Advertisment

നാരായണപൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ദുബെ കൗശല്‍നാര്‍ ഗ്രാമത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ നക്സലൈറ്റുകളാണ് ദുബെയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

''ഛത്തീസ്ഗഡ് ബിജെപിയുടെ നാരായണ്‍പൂര്‍ അസംബ്ലി കണ്‍വീനറും നാരായണ്‍പൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ രത്തന്‍ ദുബെ ജിയെ പ്രചാരണത്തിനിടെ നക്സലൈറ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. പാര്‍ട്ടി മുഴുവന്‍ ഈ സംഭവം അപലപിക്കുന്നു.' ദുബെയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവ് ഓം മാത്തൂര്‍ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

നേരത്തെ ഒക്ടോബര്‍ 20ന് മൊഹ്ല-മാന്‍പൂര്‍-അംബാഗഡ് ചൗക്കി ജില്ലയിലെ സര്‍ഖേദ ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ബിര്‍ജു തരാമിനെ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.

നവംബര്‍ 7ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയമസഭാ സീറ്റുകളില്‍ ഒന്നാണ് നാരായണ്‍പൂര്‍. 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17നും വോട്ടെണ്ണല്‍ ഡിസംബര്‍ 3നും നടക്കും.

chyattisgarh
Advertisment