ഡീപ്പ്ഫേക്ക് കണ്ടന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ പരിശോധനകള്‍ക്കായി റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി.

New Update
rajiv

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഡീപ്പ്ഫേക്ക് ഭീഷണികള്‍ പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഓണ്‍ലൈനില്‍ വ്യാജ ഉള്ളടക്കം കണ്ടെത്തുമ്പോള്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ പൗരന്മാരെ സഹായിക്കാനും കൂടുതല്‍ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കാനുമായി റൂള്‍ സെവന്‍ ഓഫീസറെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.

Advertisment

കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. ഇതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും കേന്ദ്ര സര്‍ക്കാരും സംയുക്തമായി ഒരു റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കൂടാതെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഒരു വെബ്‌സൈറ്റ് വികസിപ്പിക്കും. ഇതിലൂടെ ഐടി നിയമം ലംഘനമാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും.

അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വെളിപ്പെടുത്തിയാല്‍. അത് പങ്കുവെച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഐടി നിയമങ്ങള്‍ക്കനുസൃതമായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ ഏഴ് ദിവസമാണ് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐടി നിയമ ലംഘനത്തോട് ഇന്ന് മുതല്‍ യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കൂടാതെ ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഡീപ്പ് ഫേക്ക് വീഡിയോകളുടെ എണ്ണം ഇന്റര്‍നെറ്റില്‍ വര്‍ദ്ധിച്ചതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്പ്ഫേക്ക് വീഡിയോകളുടെ ഒരു നിര തന്നെ കഴിഞ്ഞ ഒരു മാസമായി ഓണ്‍ലൈനില്‍ വൈറലായിരുന്നു.

rajiv chandrasekhar
Advertisment