ജി20: രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ ഖാര്‍ഗെയ്ക്ക് ക്ഷണമില്ല, ജാതി വിവേചനമെന്ന് കോണ്‍ഗ്രസ്

പ്രധാനപ്പെട്ട പരിപാടികളിലേക്ക് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ക്ഷണിക്കാത്ത മുന്‍കാല സംഭവങ്ങളെയും കുമാരമംഗലം പരാമര്‍ശിച്ചു.

New Update
garkhe treat

ഡല്‍ഹി; മോദി സര്‍ക്കാരിന് ജാതി വിവേചനമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് മോഹന്‍ കുമാരമംഗലം. കോണ്‍ഗ്രസ് അധ്യക്ഷനും ദളിത് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ,  ജി 20 ഉച്ചക്കോടിയുടെ ഭാഗമായുളള അത്താഴവിരുന്നിനുളള പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'മോദി ഹേ തോ മനു ഹേ' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Advertisment

ഹിന്ദുത്വ ആശയങ്ങളുടെ വഴികാട്ടി എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന പുരാതന സംസ്‌കൃത ഗ്രന്ഥമായ മനുസ്മൃതി രചിച്ച മഹര്‍ഷി മനുവിന്റെ പാരമ്പര്യമാണ് പ്രധാനമന്ത്രി മോദി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുമാരമംഗലം പറഞ്ഞു. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നതിനാല്‍ നിരവധി പണ്ഡിതന്മാരാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുളള ഗ്രന്ഥമാണിത്. 

പ്രധാനപ്പെട്ട പരിപാടികളിലേക്ക് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ക്ഷണിക്കാത്ത മുന്‍കാല സംഭവങ്ങളെയും കുമാരമംഗലം പരാമര്‍ശിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 'ഭൂമി പൂജ'യിലേക്ക് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല, അതുപോലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു. അവര്‍ പ്രതിപക്ഷ നേതാവിനെ വിലമതിക്കുന്നില്ല. ഞങ്ങളെ ജി 20 ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ല. രാജ്യത്തെ ജനസംഖ്യയുടെ 60 % പേരുടെ നേതൃത്വത്തെ അവര്‍ വിലമതിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു 

ശനിയാഴ്ച്ച നടക്കുന്ന ജി20 അത്താഴവിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്ന് ഖാര്‍ഗെയുടെ ഓഫീസ് അറിയിച്ചു. അതേസമയം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിനറ്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഇന്ത്യാ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍, മറ്റ് പ്രമുഖ അതിഥികള്‍ എന്നിവര്‍ക്കെല്ലാം അത്താഴവിരുന്നിലേക്കുള്ള ക്ഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

mallikarjun kharge
Advertisment