കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമൻസ്. ഈ മാസം 12ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസ്.
നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസില്‍ പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്‍ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്.
തെളിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സമന്‍സ് നല്‍കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്. തെളിവുകളുണ്ടോയെന്നും ഇല്ലെങ്കിൽ അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കില്‍ അന്വേഷണം ആകാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും വാദം പരിഗണിച്ച് ഇ ഡി സമന്‍സ് നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇ ഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. ഇഡി സമൻസിനെതിരെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് നൽകിയ ഹര്‍ജിയിലായിരുന്നു ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിന് പിന്നാലെ എല്ലാ സമന്‍സുകളും പിന്‍വലിക്കുന്നതായി ഇഡി കോടതിയില്‍ അറിയിച്ചിരുന്നു.