'മഹുവ മൊയ്ത്രയെ പുറത്താക്കണം'; എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍

നവംബര്‍ 9-ന് നടന്ന യോഗത്തില്‍, മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മറ്റി അംഗീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ഉള്‍പ്പെടെയുള്ള ആറ് അംഗങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

New Update
mahua moitra fail.jpg

കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട്. ലോക്സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് മൊയ്ത്രയെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തത്. എംപിയുടേത് അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമയബന്ധിതമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റിയാണ് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് എംപി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

Advertisment

'മഹുവ മൊയ്ത്രയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തെറ്റുകള്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നതാണ്. അതിനാല്‍, എംപിയായ മൊയ്ത്രയെ പതിനേഴാം ലോക്‌സഭയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. മൊയ്ത്രയുടെ അങ്ങേയറ്റം ആക്ഷേപകരവും അനീതിപരവും ഹീനവും ക്രിമിനല്‍ പെരുമാറ്റവും കണക്കിലെടുത്ത് സമയബന്ധിതമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു', റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 9-ന് നടന്ന യോഗത്തില്‍, മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മറ്റി അംഗീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ഉള്‍പ്പെടെയുള്ള ആറ് അംഗങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളിലെ നാല് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. പിന്നാലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബര്‍ നാലിലെ ലോക്സഭയുടെ അജണ്ടയില്‍ റിപ്പോര്‍ട്ട് പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും മേശപ്പുറത്ത് വച്ചിരുന്നില്ല.  
 
ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊയ്ത്രയ്‌ക്കെതിരെ എത്തിക്‌സ് പാനല്‍ അന്വേഷണം നടത്താന്‍ ലോക്‌സഭാ സ്പീക്കര്‍ ഉത്തരവിട്ടത്. തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ക്ക് പകരമായി ഹിരാനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചെന്ന് ദുബെ ആരോപിച്ചു. മൊയ്ത്രയും വ്യവസായിയും തമ്മില്‍ കൈമാറിയ കൈക്കൂലിയുടെ തെളിവുകള്‍ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തിലുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളെന്നും ബിജെപി എംപി പറഞ്ഞു. കൂടാതെ തൃണമൂല്‍ നേതാവിന്റെ ഔദ്യോഗിക പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും വ്യവസായി ഹിരാനന്ദാനിയുടെ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനായി പങ്കുവെച്ചതായും ആരോപണമുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദുബായ്, ന്യൂജേഴ്‌സി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് മഹുവയുടെ ഐഡി ആക്‌സസ് ചെയ്തതായും കണ്ടെത്തി.

എന്നാല്‍ ദുബെയുടെ ആരോപണങ്ങള്‍ മൊയ്ത്ര നിഷേധിച്ചു. അവയെ 'വ്യാജം' എന്നും 'രാഷ്ട്രീയ പ്രേരിതം' എന്നും വിശേഷിപ്പിച്ച എംപി, അഭിഭാഷകനായ ദേഹാദ്രായി തനിക്കെതിരെ വ്യക്തിപരമായി പകപോക്കുകയാണെന്നും  ആരോപിച്ചു. തന്നെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനുള്ള എത്തിക്‌സ് പാനല്‍ റിപ്പോര്‍ട്ടിനെ 'ആദരവിന്റെ ബാഡ്ജ്' എന്നാണ് മഹുവ മോയ്ത്ര വിശേഷിപ്പിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബഹുമതിയാണ്. പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നത് പ്രിവിലേജസ് കമ്മിറ്റിക്കാണെന്നും, മഹുവ മൊയ്ത്ര പറഞ്ഞു. ഇതിനിടെ മൊയ്ത്രയ്‌ക്കെതിരായ പണമിടപാട് ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ലോക്പാലിന്റെ നിര്‍ദേശപ്രകാരമാണ് നവംബര്‍ 25 ന് സിബിഐ അന്വേഷണം ആരംഭിച്ചത്. 

പുതിയ വിവാദത്തെ തുടര്‍ന്ന് പാര്‍ലമെന്റ് വെബ്സൈറ്റിന്റെ ലോഗിന്‍ നിയമങ്ങള്‍ ലോക്സഭാ സെക്രട്ടേറിയേറ്റ് മാറ്റിയിരുന്നു. പുതിയ നിയമങ്ങള്‍ അനുസരിച്ച് എംപിയുടെ പേഴ്സണല്‍ സ്റ്റാഫിനോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ഡിജിറ്റല്‍ സന്‍സദ് വെബ്സൈറ്റ് ആക്സസ് ചെയ്യാനോ, എംപിയുടെ പേരില്‍ നോട്ടീസ് നല്‍കാനോ ചോദ്യങ്ങള്‍ സമര്‍പ്പിക്കാനോ കഴിയില്ല. വ്യക്തിഗത ലോഗിന്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മാത്രമേ സൈറ്റ് ഉപയോഗിക്കാന്‍ കഴിയൂ. എംപിമാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണുകളില്‍ ഒടിപികള്‍ വരും, വെരിഫിക്കേഷന്‍ നല്‍കിയതിന്  ശേഷം മാത്രമേ സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.

latest news mahua moitra
Advertisment