മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പിടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയിലാണ് ഗവര്‍ണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ എതിര്‍പ്പറിയിച്ചു യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് ഹാരിസ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഗവര്‍ണര്‍ പീഢത്തിന് പകരം കുറുവടിയേന്തി ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ മതേതര ആശയ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്ത് പ്രതിഷ്ഠിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹാരിസ് ഫേസ് ബുക്കില്‍ കുറിച്ചു. ഈ മാസം പത്തിനാണ് പരിപാടി നടക്കുന്നത്. യൂ ഡി എഫ് ജില്ലാ ചെയര്‍മാന്‍ പിടി അജയ് മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘടകര്‍. അതേസമയം, സംസ്ഥാനത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഇന്നലേയും പ്രതിഷേധിച്ചു. ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.
ഹാരിസ് മുതൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ...
ആരിഫ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുത്..
ജീവിതത്തിലുടനീളം കറകളഞ്ഞ മതേതരവാദിയും അതിലുപരി ജനാധിപത്യ സൗന്ദര്യം രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും പുലർത്തിയ നേതാവായിരുന്നു പി.ടി മോഹനകൃഷ്ണൻ. അത് തന്നെയാണ് കേരളീയ മനസ്സിലും പൊന്നാനിയിലെയും മലപ്പുറത്തെയും ജനങ്ങളിലും അദ്ദേഹത്തിനുള്ള സ്ഥാനം. സംഘ് പരിവാറിനെയും അതിന്റെ ആശയത്തെയും തന്റെ ജീവിത പരിസരത്തേക്ക് അടുക്കാൻ അദ്ദേഹം ഒരവസരം കൊടുത്തില്ല, എന്നാൽ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള അവാർഡ് നൽകാൻ കേരളത്തിന്റെ ഗവർണർ എന്നതിലുപരി സംഘ് പരിവാർ ജിഹ്വയായ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിക്കപ്പെടുമ്പോൾ മരണാനന്തരം പി ടി മോഹനകൃഷ്ണന്റെ രാഷ്ട്രീയ ആദർശ ജീവിതം റദ്ദ് ചെയ്യപ്പെടുകയാണ്. അതിന് ഒരിക്കലും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് തുനിയരുതെന്നും അവാർഡ് നൽകുവാൻ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കുവാനുള്ള തീരുമാനത്തിൽ പുനർവിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ കോൺഗ്രസിതര ഗവൺമെന്റുകൾ ഭരിക്കുകയും അവർ നിയമിക്കുകയും ചെയ്ത ഗവർണർമാരുണ്ടായിരുന്നു, പക്ഷേ ഇത്രയും തരംതാഴ്ന്ന ഗവർണർ കേരളത്തിൽ പദവിയിലിരുന്നിട്ടില്ല. അറ്റൻഷൻ സീക്കിംഗും സംഘ് പരിവാർ അജണ്ടയും ഒന്നിച്ചു കൂട്ടി മുറുക്കി അദ്ദേഹം കേരളീയ ജനാധിപത്യ പരിസരത്തിൽ കാറിത്തുപ്പി മലീമസമാക്കുന്ന കാഴ്ച ദിനേന നാം കണ്ടു കൊണ്ടിരിക്കുന്നുണ്ട്.
സർവ്വകലാശാലകളിലേക്ക് കാവിപ്പരവതാനി വിരിക്കാനുള്ള ശ്രമം നിരന്തരം അദ്ദേഹം നടത്തുന്നത് നാം കാണുന്നുണ്ട്. ഗവർണർ പീഢത്തിന് പകരം കുറുവടിയേന്തി ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോൺഗ്രസിന്റെ മതേതര ആശയ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്ത് പ്രതിഷ്ഠിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. സംഘാടകർ പുനർവിചിന്തനത്തിന് മുതിരുന്നത് നല്ലതായിരിക്കും.
ഹാരിസ് മൂതൂർ.പ്രസിഡണ്ട്, യൂത്ത്കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി