/sathyam/media/media_files/8TbFFy5dEPXCFRTn1izc.jpg)
തിരുവനന്തപുരം: ഗവണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. രാഷ്‌ട്രപതി, ഗവർണർ തുടങ്ങിയ വ്യക്തികളെ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെ ചുമത്തുന്നതാണ് ഈ വകുപ്പ്. തിരുവനന്തപുരം കൻ്റോണമെൻ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ ഗവർണർക്ക് എതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കോടതിയിൽ ഹാജരാക്കി. കൻ്റോൺമെൻ്റ് പൊലീസ് രാജ്ഭവനിലെത്തി ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.
ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണറുടെ സുരക്ഷയിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഗവർണറുടെ സഞ്ചാര പാത ചോർത്തി നൽകിയ കാര്യവും പരിശോധിക്കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. അതേസമയം, സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ എഫ്ഐആറിന്റെ വിവരങ്ങൾ പുറത്തു വന്നു. ഗവർണറുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗവർണറുടെ വാഹനം തടഞ്ഞുനിർത്തി, കറുത്ത തുണി ഉയർത്തിക്കാട്ടി, വാഹനഗതാഗതം തടസപ്പെടുത്തി എന്നീ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us