/sathyam/media/media_files/dDzbEpvXAnTDOdYUij2l.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് സമരത്തിന്റെ പേരിൽ അഴിഞ്ഞാട്ടം ആണ് നടക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചടയമംഗലത്തെ നവകേരള സദസ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. എന്താണ് സമരക്കാരുടെ ആവശ്യം. ജനങ്ങൾ മന്ത്രിമാരുടെ അടുത്ത് പോകുന്നത് തടയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്കെതിരെ സിപിഐഎം സമരം നടത്തിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ മൊബൈൽ ജാമർ അടക്കം ഉണ്ട്. ഇവിടെ അതൊന്നും ഇല്ല. തിരുവനന്തപുരത്ത് വഴിനീളെ നടന്ന് പൊലീസിനെ ആക്രമിക്കുകയാണ്. പിങ്ക് പൊലീസിനെ പോലും ആക്രമിക്കുന്നു. പൊലീസ് നിഷ്‌ക്രിയത്വം എന്ന് മാധ്യമങ്ങൾ വാർത്ത നൽകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് സംഘർഷം ഉണ്ടായത്. പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ ആറിലധികം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us