ഇന്ത്യ മുന്നണി യോഗം ഡിസംബർ 17 ന് ചേരുമെന്ന് ആർജെഡി നേതാവ് ലാലു യാദവ്

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ ബ്ലോക്കിന്റെ യോഗം

New Update
india meet lalu.jpg

പ്രതിപക്ഷ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) യോഗം ഡിസംബര്‍ 17 ന് ചേരുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു യാദവ് പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു.

Advertisment

നിതീഷ് കുമാറിന് സുഖമില്ലെന്നാണ് വിവരം. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ ബ്ലോക്കിന്റെ യോഗം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ നേരത്തെ യോഗത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവന്‍ ഉദ്ധവ് താക്കറെ പിന്നീട് അദ്ദേഹത്തിന്റെ വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. അതേസമയം, ആം ആദ്മി പാര്‍ട്ടി യോഗം സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. നിതീഷ് കുമാറിന് പകരം ജെഡിയു മേധാവി ലാലന്‍ സിങ്ങും ബീഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. യോഗ വിവരം അറിയുന്നത് വൈകിയാണെന്നും നേരത്തെ തീരുമാനിച്ച് വച്ച മറ്റു പരിപാടികളില്‍ പങ്കെടുക്കണമെന്നും പറഞ്ഞാണ് മമത യോഗത്തില്‍ നിന്ന് പിന്മാറിയത്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ ബ്ലോക്ക്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടാനാണ് ഈ മുന്നണി രൂപീകരിച്ചത്. 2023 ജൂലൈയില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിലായിരുന്നു സഖ്യം രൂപീകരിച്ചത്. കഴിഞ്ഞ പ്രതിപക്ഷ യോഗത്തില്‍ ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആതിഥേയത്വം വഹിക്കുകയും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ സഖ്യം യോഗം വിളിച്ചിരുന്നത്.  കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. നാല് സംസ്ഥാനങ്ങളില്‍ 3-1ന് ബിജെപിയോട് തോറ്റതിന്റെ പശ്ചാത്തലത്തില്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം പുനഃക്രമീകരിക്കേണ്ടത് പ്രതിപക്ഷത്തിന് ഏറെ പ്രധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ വടക്ക് ഹിമാചല്‍ പ്രദേശ് മാത്രമാണ് കോണ്‍ഗ്രസിന്റേതായി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ത്യ മുന്നണി യോഗം വിളിക്കാന്‍ മുന്‍കൈയെടുത്തത്. 

india-alliance
Advertisment