ചരിത്രത്തിലേക്ക് സോറാം പീപ്പിള്‍സ് മൂവ്മെന്റ്, സ്ഥാനാര്‍ഥികളെറെയും യുവാക്കള്‍; അമരത്ത് ലാല്‍ദുഹോമ

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് തെളിയിക്കുന്നതാണ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ(എംഎന്‍എഫ്) തിരഞ്ഞെടുപ്പിലെ പ്രകടനം.

New Update
mizoram minister.jpg

മിസോറാമില്‍ എംഎന്‍എഫിനെ തകര്‍ത്ത് പ്രതിപക്ഷമായ സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് മികച്ച വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുന്‍ ഐപിഎസ് ഓഫീസറും എംഎല്‍എയും മുന്‍ പാര്‍ലമെന്റ് അംഗവുമായ ലാല്‍ദുഹോമയുടെ പാര്‍ട്ടിയായ സോറാം പീപ്പിള്‍സ് മൂവ്‌മെന്റ തങ്ങളുടെ കരുത്ത് തെളിയിച്ച തിരഞ്ഞെടുപ്പായി ഇതിനെ കണക്കാക്കാം. ഭൂരിഭാഗം സ്ഥാനാര്‍ഥികളും യുവാക്കളാണെന്നത് പുതിയ തലമുറയുടെ വോട്ട് ഉറപ്പിക്കുന്നു.

Advertisment

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് തെളിയിക്കുന്നതാണ് മിസോ നാഷണല്‍ ഫ്രണ്ടിന്റെ(എംഎന്‍എഫ്) തിരഞ്ഞെടുപ്പിലെ പ്രകടനം. മുഖ്യമന്ത്രി സോറതംഗയും ലാല്‍ദുഹോമയും  ഏറ്റുമുട്ടുമ്പോള്‍ എക്സിറ്റ് പോള്‍ ഫലം പോലെ ജയം ലാല്‍ദുഹോമയ്ക്കും പാര്‍ട്ടിക്കും ഒപ്പമാണോയെന്ന് കാത്തിരിക്കുകയാണ് രാജ്യം. 

ഈ വര്‍ഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ അംഗത്വം നഷ്ടപ്പെട്ടപ്പോള്‍ ലാല്‍ദുഹോമയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായി നടപടി നേരിട്ടയാളായിരുന്നു ലാല്‍ദുഹോമ. ഇതിന്റെ ഭാഗമായി ലോക്സഭയില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായും അദ്ദേഹം മാറിയിരുന്നു. ഒരുകാലത്ത് ഇന്ദിരാഗാന്ധിയുടെ സുരക്ഷാ മേധാവിയായിരുന്നു മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ ലാല്‍ദുഹോമ. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ചരിത്രത്തില്‍ തന്റെ പേര് ഇങ്ങനെ ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.

അക്കാലത്ത് അദ്ദേഹം ജോലി രാജിവച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് ശേഷം അതേ വര്‍ഷം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും കുറച്ച് കാലത്തിന് ശേഷം കോണ്‍ഗ്രസ് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനമാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കാരണമായത്.

മിസോറാമില്‍ ലാല്‍ദുഹോമ 'സോറാം നാഷണലിസ്റ്റ് പാര്‍ട്ടി' എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു.അദ്ദേഹം ഈ പാര്‍ട്ടിയുടെ സ്ഥാപകനും പ്രസിഡന്റുമാണ്.2018 ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 'സോറാം പീപ്പിള്‍സ് മൂവ്‌മെന്റ്' എന്ന സഖ്യത്തില്‍ ചേര്‍ന്നു. ഇതോടെ മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറാം നാഷണലിസ്റ്റ് പാര്‍ട്ടി, സോറാം എക്സോഡസ് മൂവ്‌മെന്റ്, സോറാം ഡിസെന്‍ട്രലൈസേഷന്‍ ഫ്രണ്ട്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി എന്നിങ്ങനെ സംസ്ഥാനത്തെ ആറ് പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായി സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് മാറി. 

2018 ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാല്‍ദുഹോമ മത്സരിച്ചു.അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ അതുവരെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഔദ്യോഗികമായി അംഗീകാരം നേടാനായില്ല.അതിനാല്‍, 2018 ല്‍ ലാല്‍ദുഹോമ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. പിന്നീട് 2019-ല്‍ 'സോറാം പീപ്പിള്‍സ് മൂവ്‌മെന്റ്' തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. 

ഇതിനിടെ ഐസ്വാള്‍ വെസ്റ്റ് I, സെര്‍ച്ചിപ്പ് സീറ്റുകളില്‍ നിന്ന് അദ്ദേഹം വിജയിക്കുകയും സെര്‍ച്ചിപ്പ് അസംബ്ലിയെ പ്രതിനിധീകരിക്കുകയും ചെയ്തു.സെര്‍ച്ചിപ്പ് സീറ്റില്‍ അദ്ദേഹം നിലവിലെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലയെ 410 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഇതാണ്  സെര്‍ച്ചിപ്പ് സീറ്റ് തിരഞ്ഞെടുക്കാന്‍ കാരണം. പിന്നീട്അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ലെങ്കിലും, നിയമസഭയിലെ പ്രതിപക്ഷ നേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.ഇതിനിടെ അദ്ദേഹം സോറാം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ പ്രസിഡന്റായി.

ZPM ന്റെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടേതിന് സമാനമാണ് സോറാം പീപ്പിള്‍സ് മൂവ്‌മെന്റിലെ യുവസാന്നിധ്യം. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും 50 വയസ്സിന് താഴെയുള്ളവരുമാണ്.നഗരപ്രദേശങ്ങളില്‍ ഇത് പാര്‍ട്ടിയെ ജനപ്രിയമാക്കി.

mizoram
Advertisment