വീണ്ടും ജെഡിയു അധ്യക്ഷ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍; ലാലന്‍ സിംഗിനെ നീക്കിയേക്കും

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ഗറില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ ലാലന്‍ സിംഗ് ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അദ്ദേഹം ആര്‍ജെഡി (രാഷ്ട്രീയ ജനതാദള്‍) ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം.

New Update
nitish kumar jdu.jpg

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും ജനതാദള്‍ (യുണൈറ്റഡ്) തലവനായേക്കും. നിലവിലെ അധ്യക്ഷന്‍ രജീവ് രഞ്ജന്‍ സിങ്ങെന്ന ലാലന്‍ സിംഗിന് പകരമായിരിക്കും നിതീഷ് കുമാര്‍ സ്ഥാനമേറ്റെടുക്കുക. ഇത് സംബന്ധിച്ച തീരുമാനം ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. ലാലന്‍ സിങ്ങിന് പകരം പുതിയ മുഖം വന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നില്‍. കൂടാതെ ലാലന്‍ സിങ്ങിന്റെ പ്രവര്‍ത്തന രീതിയിലും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനോടും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോടും ഉള്ള അടുപ്പവും നിതീഷ് കുമാറിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം നിതീഷ് കുമാര്‍ തന്നെ ഏറ്റെടുക്കണമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 

Advertisment

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ഗറില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ ലാലന്‍ സിംഗ് ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അദ്ദേഹം ആര്‍ജെഡി (രാഷ്ട്രീയ ജനതാദള്‍) ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ഈ ഊഹാപോഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൂടാതെ ദേശീയ തലത്തിലെ തന്റെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനായി ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായി ഏകോപിപ്പിക്കുന്നതില്‍ ലാലന്‍ സിങ് പരാജയപ്പെട്ടെന്ന വിലയിരുത്തലും നിതീഷ് കുമാറിനുണ്ട്. ഇതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയാല്‍, നിതീഷ് കുമാറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നെങ്കിലും മുമ്പ് മാറ്റി നിര്‍ത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസ്, ശരദ് യാദവ്, ആര്‍സിപി സിംഗ്, ഉപേന്ദ്ര കുശ്വാഹ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തുടങ്ങിയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തിലേക്ക് ലാലന്‍ സിംഗ് ചേര്‍ന്നേക്കും. 

അതിനിടെ ഇന്ത്യാ മുന്നണിയുടെ സമീപകാല യോഗത്തില്‍, ജനുവരിയോടെ സീറ്റ് പങ്കിടല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത നിതീഷ് കുമാര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ''ജനുവരിയോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്ന അഭിപ്രായം നിതീഷ് കുമാര്‍ പ്രകടിപ്പിച്ചു. എല്ലാ പാര്‍ട്ടികളും ഒരു പൊതു മിനിമം പരിപാടിയുമായി മുന്നോട്ട് വരണം. കാരണം നിലവിലെ ഭരണത്തെ വെല്ലുവിളിക്കുന്നതിന് നമുക്ക് ഒരു എതിര്‍ ഭാഷ്യം ഉണ്ടായിരിക്കണം. ഒപ്പം പ്രചാരണത്തില്‍ മുഴുകുകയും വേണം.', ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ഝാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിസംബര്‍ 19 ന് നിതീഷ് കുമാറിനൊപ്പം ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ സഞ്ജയ് കുമാര്‍ പങ്കെടുത്തിരുന്നു. 

അതേസമയം, തന്നെ 'ഇന്ത്യ'യുടെ കണ്‍വീനറാക്കുന്നതില്‍ സഖ്യത്തിനുള്ള വിമുഖതയില്‍ നിതീഷ് കുമാര്‍ അസ്വസ്ഥനാണെന്നും തന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് യോഗത്തിന് ശേഷമുള്ള പത്രസമ്മേളനം ഒഴിവാക്കിയതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു.

nitish kumar jdu
Advertisment