Advertisment

മണിപ്പൂർ സംഘർഷം അവസാനിപ്പിക്കണം: പ്രധാനമന്ത്രിയെ കാണാനൊരുങ്ങി സംസ്ഥാനത്തെ 10 പ്രതിപക്ഷ പാർട്ടികൾ

തിരക്കുകാരണം പ്രധാനമന്ത്രിയ്ക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മണിപ്പൂരിലോ ഡല്‍ഹിയിലോ യോഗം സംഘടിപ്പിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
manipur ten.jpg

മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സര്‍വകക്ഷി യോഗം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാനത്തെ 10 പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയ്ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. എംപിസിസി, ജെഡിയു, സിപിഐ, സിപിഐ എം, എഎപി, ആര്‍എസ്പി, എന്‍സിപി, എസ്എസ്(യുബിടി), എഐഎഫ്ബി, എഐടിസി എന്നിവ ഉള്‍പ്പെടുന്ന പത്ത് പ്രതിപക്ഷ പാര്‍ട്ടികളാണ് ഉയ്‌കെയ്ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

Advertisment

'സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനുള്ള ഏക പ്രതീക്ഷ ഇന്ത്യന്‍ പ്രധാനമന്ത്രി ആണെന്ന് ഞങ്ങള്‍ കരുതുന്നു. ഈ പത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. മണിപ്പൂരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു.'- മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒ ഇബോബി സിംഗ് ഗവര്‍ണറെ കണ്ടതിന് ശേഷം പറഞ്ഞു. 

തിരക്കുകാരണം പ്രധാനമന്ത്രിയ്ക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മണിപ്പൂരിലോ ഡല്‍ഹിയിലോ യോഗം സംഘടിപ്പിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് മാസത്തിലേറെയായി മണിപ്പൂരില്‍ വംശീയ സംഘര്‍ഷം തുടരുകയാണെന്നും ഇത് വലിയ രീതിയിലുള്ള ജീവഹാനിക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ കലാപം 60,000 പേരെ ഭാവനരഹിതരാക്കി. ഇവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ മനുഷ്യത്വരഹിത സാഹചര്യത്തിലാണ് ജീവിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും അവിശ്വാസം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ദീര്‍ഘകാല സമാധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമങ്ങളുടെ പിടിയിലാണ് ഇപ്പോള്‍ മണിപ്പൂര്‍.

അതേസമയം വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മെയ്  മൂന്ന് മുതല്‍ മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. 

വടക്കുകിഴക്കന്‍ സംസ്ഥാനത്തെ വംശീയ സംഘര്‍ഷം പത്ത് ജില്ലകളെയാണ് ബാധിച്ചത്. മെയ് നാല് മുതല്‍ രണ്ട് മാസത്തേക്ക് നിരോധിച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ജൂലൈ പകുതി മുതല്‍ ഭാഗികമായി ലഭ്യമാക്കി. മെയ് മൂന്നിന് മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ ഏറ്റുമുട്ടലില്‍ 200 ഓളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

 

manipur
Advertisment