ജനാധിപത്യത്തെ അട്ടിമറിക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുന്നു: പി രാജീവ്

കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു.

New Update
p rajeev new

കൊട്ടാരക്കര: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. ഗവര്‍ണറുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് പരിഹരിക്കാനാകുന്നതല്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാം ഇതിനെതിരെ സംഘടിക്കണമെന്നും എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരത്തില്‍ പങ്കെടുക്കണമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Advertisment

ഗവര്‍ണര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ താമസിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചാന്‍സലറുടെ അധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. ചാന്‍സലര്‍ ആ പദവിയില്‍ കടിച്ചുതൂങ്ങി കിടക്കുകയാണന്നും പി രാജീവ് പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് ഒപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ക്യാമ്പസില്‍ പ്രകടനവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിസിയുമായുളള കൂടിക്കാഴ്ചയില്‍ തന്റെ അമര്‍ഷം വ്യക്തമാക്കിയ ഗവര്‍ണര്‍ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ക്യാമ്പസിലെ സാഹചര്യങ്ങളില്‍ ഗവര്‍ണറോട് വിസിയും രജിസ്ട്രാറും അതൃപ്തി അറിയിച്ചു. ക്യാമ്പസിനെ സംഘര്‍ഷ വേദിയാക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലാണ് ഗവര്‍ണറോട് ആശങ്കയറിയച്ചത്.

ബാനര്‍ അഴിപ്പിച്ചാല്‍ പകരം നൂറ് ബാനറുകള്‍ സ്ഥാപിക്കുമെന്ന് എസ്എഫ്‌ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. ക്യാമ്പസിലെ ബാനറുകള്‍ അഴിപ്പിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് ഗവര്‍ണര്‍ക്ക് അറിയില്ലേ എന്നാണ് എസ്എഫ്‌ഐ ചോദിക്കുന്നത്. ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ കൂടുതല്‍ റോഡ് എഴുത്തുകളുമായും എസ്എഫ്‌ഐ രംഗത്ത് എത്തി. 'Dont spit hans and pan parag' എന്നാണ് എസ്എഫ്‌ഐയുടെ റോഡെഴുത്തുകള്‍. ഇന്നും പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐയുടെ മുന്നറിയിപ്പ്. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതയിലാണ് പൊലീസ്.

p rajeev
Advertisment