/sathyam/media/media_files/VJPCZYIPyhSMAHhJAKxi.jpg)
കണ്ണൂർ: സിപിഎം അനുഭാവിയായിരുന്ന പാനൂരിലെ അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. പ്രതികളായ ഏഴ് ആർഎസ്എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്. കേസിൽ ആകെയുണ്ടായിരുന്ന 9 പ്രതികളിൽ ഒരാൾ വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാൾ ആത്മഹത്യ ചെയ്തു.
14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്.പാനൂരിൽ 2009 മാർച്ച് 11 ന് രാത്രിയായിരുന്നു സംഭവം. അജയൻ നടത്തിയ കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഇയാളെ വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ അജയൻ തൊട്ടടുത്തുള്ള കുമാരൻ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്ന് അജയന്റെ മകന് ഒന്നര വയസ് മാത്രമായിരുന്നു പ്രായം.
കേസിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകരായവരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പി. എൻ. മോഹനൻ, പ്രജു എന്നിവരെയാണ് വെറുതെ വിട്ടത്. ഈ കേസിലെ ഏഴാം പ്രതി യേശു എന്നറിയപ്പെട്ടിരുന്ന കെസി രാജേഷിനെ 2010 ൽ സിപിഎം പ്രവർത്തകരാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസ് വിചാരണ ഘട്ടത്തിലാണ്.