'70 വർഷമായി കൊള്ളയടിക്കാൻ കോൺ​ഗ്രസ് ഉള്ളപ്പോൾ, ഇന്ത്യയിൽ ആർക്കാണ് 'മണി ഹീസ്റ്റ്' ഫിക്ഷൻ വേണ്ടത്'. ധീരജ് സാഹുവിനെതിരായ ആദായനികുതി വകുപ്പ് റെയ്ഡിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ഒഡീഷയിലെയും ഝാര്‍ഖണ്ഡിലുമായി ധീരജ് സാഹുവിന്റെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 353 കോടി രൂപയാണ് പിടിച്ചെടുത്തത്.

New Update
dhiraj sahu modi.jpg


കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജ് സാഹുവിന്റെ വസതികളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ 350 കോടി രൂപയുടെ കള്ളപ്പണവും ഏകദേശം 3 കിലോ സ്വര്‍ണാഭരണങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 70 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് 'മണി ഹീസ്റ്റ്' നാടകത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 70 വര്‍ഷമായി കൊള്ളയടിക്കാന്‍ കോണ്‍ഗ്രസ് ഉള്ളപ്പോള്‍, ഇന്ത്യയില്‍ ആര്‍ക്കാണ് 'മണി ഹീസ്റ്റ്' ഫിക്ഷന്‍ വേണ്ടത്!' എക്സില്‍ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. 'കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന മണി ഹീസ്റ്റ്!' എന്ന അടിക്കുറിപ്പോടെ ബിജെപി പങ്കിട്ട വീഡിയോയും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു. 

Advertisment

ഒഡീഷയിലെയും ഝാര്‍ഖണ്ഡിലുമായി ധീരജ് സാഹുവിന്റെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 353 കോടി രൂപയാണ് പിടിച്ചെടുത്തത്. ഒരൊറ്റ ഓപ്പറേഷനില്‍ ഏജന്‍സി പിടിച്ചെടുത്ത ഏറ്റവും വലിയ തുകയാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 350 കോടിയിലധികം രൂപ കണ്ടെടുത്തതിനെ തുടര്‍ന്ന് ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി), ബിജെപിയും കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. 

എന്നാല്‍ ബിജെഡിയും ബിജെപിയും തങ്ങളെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും ഈ രണ്ട് പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. അതിനിടെ ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും സസ്പെന്‍ഡ് ചെയ്യാത്തതില്‍ ഇന്ത്യ മുന്നണിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്ന് ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യര്‍ പോലും പറയുന്നു താന്‍ പോലും ഇത്രയും കാശ് കണ്ടിട്ടില്ലെന്ന്.

ഇന്ത്യ മുന്നണിയില്‍ നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഷാ പറഞ്ഞു. എംപിയുടെ പേരോ പാര്‍ട്ടിയുടെ പേരോ അമിത് ഷാ വെളിപ്പെടുത്തിയില്ല. ഇതുവരെ 351 കോടി രൂപയുടെ കള്ളപ്പണമാണ് ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് പിടിച്ചെടുത്തത്.  'തുടര്‍ച്ചയായി അഞ്ച് ദിവസം നോട്ട് എണ്ണിക്കഴിഞ്ഞു. എണ്ണുന്ന 27 മെഷീനുകളും 'ഹോട്ട്' ആയി മാറി. ഇത് കാശ് എണ്ണല്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്', അമിത് ഷാ പരിഹസിച്ചു.

narendra modi dhiraj sahu
Advertisment