'ഇന്ത്യന്‍ സഖ്യത്തിലെ ഒരു വലിയ നേതാവ് ഇന്നലെ ബിഹാര്‍ നിയമസഭയില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞു. സ്ത്രീകളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന ആളുകള്‍, ഇവര്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യാന്‍ കഴിയുമോ?' 'പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നത്': ജനസംഖ്യാ നിയന്ത്രണ പരാമര്‍ശത്തില്‍ നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി

തന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ് അദ്ദേഹം ഇന്ന് സഭയില്‍ ക്ഷമാപണം നടത്തി.

New Update
nitish kumar modi.jpg

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസംഖ്യാ നിയന്ത്രണ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കെതിരായ ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ഗുണയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

Advertisment

'ഇന്ത്യന്‍ സഖ്യത്തിലെ ഒരു വലിയ നേതാവ് ഇന്നലെ ബിഹാര്‍ നിയമസഭയില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞു.  ഇന്ത്യന്‍ സഖ്യത്തിലെ ഒരു നേതാവും ഇതിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല. സ്ത്രീകളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന ആളുകള്‍, ഇവര്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യാന്‍ കഴിയുമോ?'- പ്രധാനമന്ത്രി ചോദിച്ചു. 

'നമ്മുടെ അമ്മമാരോടും സഹോദരിമാരോടും ഈ മോശമായ മനോഭാവം പുലര്‍ത്തുന്നവര്‍ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണ്, ഇത്രത്തോളം താഴ്ന്നുപോകുമോ.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യാ നിയന്ത്രണത്തില്‍ സ്ത്രീവിദ്യാഭ്യാസത്തിന്റെ പങ്കിനെക്കുറിച്ച് നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദത്തിന് കാരണമായി. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ് അദ്ദേഹം ഇന്ന് സഭയില്‍ ക്ഷമാപണം നടത്തി.

2011 ലെ സെന്‍സസ് പ്രകാരം സാക്ഷരതാ നിരക്ക് 61 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 4.3 ശതമാനമായിരുന്ന ജനസംഖ്യ നിരക്ക് ഇപ്പോള്‍ 2.9 ശതമാനമായി കുറഞ്ഞു. ഒരു പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യ നിരക്ക് ശരാശരി രണ്ട് ശതമാനയും, ദേശീയതലത്തില്‍ 1.7 ശതമാനമായും കുറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 

''മുഖ്യമന്ത്രിയ്ക്ക് 70 വയസ്സ് പിന്നിട്ടിരിക്കുന്നു, അസംബന്ധമായ പരാമര്‍ശങ്ങളാണ് നടത്തിയത്. നമുക്ക് ഉച്ചരിക്കാനാവാത്ത ഒരു വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഇതിനെതിരെ എല്ലാ സ്ത്രീകളും പ്രതിഷേധിക്കും.''- ബിജെപി എംഎല്‍എ ഗായത്രി ദേവി പറഞ്ഞു.

ചില കാര്യങ്ങള്‍ പരസ്യമായി പറയുന്നതില്‍ നിന്ന് നമ്മുടെ സമൂഹം വിലക്കുന്നുണ്ട്, അതിനാല്‍ മുഖ്യമന്ത്രി സംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാംഗം പ്രതിമ ദാസും പറഞ്ഞു. നിതീഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ബിഹാര്‍ ബിജെപിയും രംഗത്ത് വന്നു.

'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിനെപ്പോലെ ഒരു അശ്ലീല നേതാവിനെ ആരും കണ്ടിട്ടില്ല. നിതീഷ് ബാബുവിന്റെ മനസ്സില്‍ 'ബി' ഗ്രേഡ് അഡള്‍ട്ട് സിനിമകളാണ്. ഇയാളുടെ ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ക്ക് വിലക്ക് ഉണ്ടാകണം.'' ബിഹാറിലെ ബിജെപി എക്‌സില്‍ പറഞ്ഞു.

അതേസമയം ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നിതീഷ് കുമാറിന്റെ പരാമര്‍ശത്തെ പിന്തുണച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണെന്നും ബയോളജിയില്‍ പഠിപ്പിക്കുന്നതാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

narendra modi nitish kumar
Advertisment