തിരഞ്ഞെടുപ്പ് പരാജയം; രാഹുൽ ഗാന്ധിയുടെ തെക്ക്- കിഴക്കൻ ഏഷ്യൻ പര്യടനം റദ്ദാക്കി

തെലങ്കാന മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഹൈദരാബാദില്‍ എത്തിയിരുന്നു.

New Update
rahul gandhi telengana

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന തെക്ക് -കിഴക്കന്‍ ഏഷ്യന്‍ പര്യടനം അപ്രതീക്ഷിത കാരണങ്ങളാല്‍ റദ്ദാക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. പര്യടനത്തില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യ പ്രദേശ് എന്നീ മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പരിപാടി റദ്ദാക്കിയത്. 

Advertisment

രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വന്‍ വിജയം നേടിയിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ശേഷം, രാഹുല്‍ ഗാന്ധിയുടെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ പര്യടനത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ത്യന്‍ ബ്ലോക്കിലെ സഖ്യ അംഗങ്ങളും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം, ഡിസംബര്‍ നാലിന് ആരംഭിച്ചതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാഹുല്‍ കാണണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ടായിരുന്നു. 

അതേസമയം തെലങ്കാന മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഹൈദരാബാദില്‍ എത്തിയിരുന്നു. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒന്നരലക്ഷത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാക്ഷിയായിരുന്നു. ഭരണപക്ഷമായിരുന്ന ഭാരത് രാഷ്ട്ര സമിതിയില്‍ (ബിആര്‍എസ്) നിന്നാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ആകെയുള്ള 119 സീറ്റില്‍ 64ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തിരുന്നു. തെലങ്കാനയിലെ ചരിത്ര ജയത്തിന് പിന്നില്‍  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായിരുന്ന റെഡ്ഡിയായിരുന്നു. റെഡ്ഡിയുടെ ആക്രമണാത്മക പ്രചാരണ തന്ത്രങ്ങളും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അദ്ദേഹത്തെ ജനക്കൂട്ടത്തിന്റെ പ്രിയങ്കരനാക്കിയിരുന്നു. ഇതാണ് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തതെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചതെന്നും വിദഗ്ധര്‍ പറയുന്നു.

rahul gandhi
Advertisment