അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനുള്ള നീക്കത്തിലാണ് ബിജെപി; ജനവിധി തേടി രാജസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ജാതി സര്‍വേയും സ്ത്രീകള്‍ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയവും ഉള്‍പ്പെടെ ഏഴ് കാര്യങ്ങളിലാണ് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരിക്കുന്നത്.

New Update
rajasthan election today.jpg


രാജസ്ഥാനില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തിരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട്  ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. 

Advertisment

അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടികള്‍ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനുള്ള നീക്കത്തിലാണ് ബിജെപി. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്നതിലാണ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം സംസ്ഥാനത്തെ അഴിമതി, ക്രമസമാധാന പ്രശ്നങ്ങള്‍, കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര്‍ എന്നിവ ആരോപിച്ചാണ് ബിജെപി പ്രചാരണത്തിനിറങ്ങിയത്. 

ജാതി സര്‍വേയും സ്ത്രീകള്‍ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയവും ഉള്‍പ്പെടെ ഏഴ് കാര്യങ്ങളിലാണ് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരിക്കുന്നത്. 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, ചാണകം കിലോയ്ക്ക് രണ്ട് രൂപയ്ക്ക് വാങ്ങല്‍, ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 50 ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്/ടാബ്ലെറ്റ്, പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ എന്നിവ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.

കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി നിരവധി ക്ഷേമ നടപടികളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗോതമ്പിന്റെ മിനിമം താങ്ങുവില വര്‍ദ്ധനവ്, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം, ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരണം, പെണ്‍മക്കളുള്ള കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ സേവിംഗ്സ് ബോണ്ടുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്‌കൂട്ടി പദ്ധതി, സബ്സിഡി വര്‍ദ്ധനവ്, എല്‍പിജി ഗ്യാസ് 950 രൂപയിലേക്ക്, ടൂറിസം മേഖലയ്ക്ക് വാഗ്ദാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

കോണ്‍ഗ്രസിന് വേണ്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗെലോട്ട് തുടങ്ങിയവര്‍ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തി. ബിജെപി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയത്. രാജസ്ഥാനില്‍ ആകെ 200 നിയമസഭകളുണ്ടെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് കരണ്‍പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാല്‍ 199 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

rajasthan latest news
Advertisment