തെലങ്കാനയെ രേവന്ത് റെഡ്ഡി നയിക്കും; 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ചൊവ്വാഴ്ച രേവന്ത് റെഡ്ഡിയെ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവായും തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

New Update
revant reddy oath.jpg

തെലങ്കാന മുഖ്യമന്ത്രിയായി അനുമുല രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമര്‍ക്ക മല്ലുവുംഅധികാരമേറ്റു. ഇവരെ കൂടാതെ ദാമോദര്‍ രാജ നരസിംഹ, ഉത്തം കുമാര്‍ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, സീതക്ക, പൊന്നം പ്രഭാകര്‍, ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ടാ സുരേഖ, ജുപള്ളി, കൃഷ്ണ പൊങ്കുലേട്ടി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റ് പത്ത് നേതാക്കള്‍. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ (എല്‍ബി) സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയില്‍ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരുണ്ടാകും.

Advertisment

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് (ബിആര്‍എസ്) കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തിരുന്നു. ആകെയുള്ള 119 സീറ്റില്‍ 64ലും കോണ്‍ഗ്രസാണ് വിജയിച്ചത്. 

ചൊവ്വാഴ്ച രേവന്ത് റെഡ്ഡിയെ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവായും തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ ചരിത്ര ജയത്തിന് പിന്നില്‍  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായിരുന്ന റെഡ്ഡിയായിരുന്നു. റെഡ്ഡിയുടെ ആക്രമണാത്മക പ്രചാരണ തന്ത്രങ്ങളും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അദ്ദേഹത്തെ ജനക്കൂട്ടത്തിന്റെ പ്രിയങ്കരനാക്കി. സംസ്ഥാനത്തെ ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കര്‍ഷകര്‍ക്കും കുടിയാന്‍ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 15,000 രൂപ, എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികള്‍ക്ക് 250 ചതുരശ്ര യാര്‍ഡ് പ്ലോട്ടുകള്‍ അനുവദിക്കല്‍ എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളാണ് രേവന്ത് റെഡ്ഡി പ്രചാരണ വേളയില്‍ നല്‍കിയിരുന്നത്. 

അതേസമയം തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയമാണ് നേരിട്ടത്. 39 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെ കാണുകയും ചെയ്തിരുന്നു. 

telengana revanth reddy
Advertisment