ലക്ഷദ്വീപ് എംപിക്ക് ആശ്വാസ വിധി; വധശ്രമ കേസില്‍ സ്റ്റേ ഉത്തരവുമായി സുപ്രീംകോടതി, എംപി സ്ഥാനത്ത് തുടരാം

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്‍ കേന്ദ്രമന്ത്രി പിഎം സയീദിന്റെ മരുമകന്‍ പടനാഥ് സാലിഹിനെ എംപി മുഹമ്മദ് ഫൈസലും മറ്റുള്ളവരും ആക്രമിച്ചെന്നാണ് കേസ്.

New Update
lakshdweep mp supreme court

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസ വിധി. 2009-ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി രണ്ടംഗ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ മുഹമ്മദ് ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ നാലാഴ്ചക്ക് ശേഷം വാദം കേള്‍ക്കും. 

Advertisment

ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അഭിഭാഷകരായ കപില്‍ സിബല്‍, കെ.ആര്‍ ശശി പ്രഭു എന്നിവരാണ് എംപിക്ക് വേണ്ടി ഹാജരായത്. 

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്‍ കേന്ദ്രമന്ത്രി പിഎം സയീദിന്റെ മരുമകന്‍ പടനാഥ് സാലിഹിനെ എംപി മുഹമ്മദ് ഫൈസലും മറ്റുള്ളവരും ആക്രമിച്ചെന്നാണ് കേസ്. 2023 ജനുവരി 11 നാണ് കവരത്തി സെഷന്‍കോടതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 102(1)(ഇ) 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 8 എന്നിവ പ്രകാരം 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. കോടതി വിധിക്ക് പിന്നാലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംപിയായ അദ്ദേഹത്തെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.ഈ വിധിക്കെതിരെ ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ എംപി സ്ഥാനം തിരിച്ചുകിട്ടി. 

പിന്നാലെ ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ശിക്ഷ സ്റ്റേ കോടതി ചെയ്തു. എംപിക്കെതിരായ കവരത്തി കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഹൈക്കോടതി പറഞ്ഞു. തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. എന്നാല്‍ വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്നുള്ള വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ലോക്‌സഭാ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. ഈ സാഹചര്യത്തിലാണ് താന്‍ കുറ്റക്കാരനാണെന്ന ഹോക്കോടതി വിധിക്കെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രിംകോടതിയെ സമീപിച്ചത്. 

മുഹമ്മദ് സാലി നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണ് എംപിക്കെതിരെ ഉയര്‍ത്തിയിരുന്നത്. മുഹമ്മദ് ഫൈസലിന്റെ വീടിനോട് ചേര്‍ന്ന് ഒരു കുടുംബം പണ്ട് മുതലേ താമസിക്കുന്നുണ്ട്. ഇവര്‍ പണ്ട് മുതലേ കോണ്‍ഗ്രസ് അനുഭാവികളാണ്. ഇവരോട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ പോകരുതെന്ന് മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു. ഇവര്‍ പക്ഷെ വോട്ടു ചെയ്യാന്‍ തീരുമാനിച്ചു. വോട്ടു ചെയ്ത് കഴിഞ്ഞു വരുമ്പോഴേക്കും  താമസിച്ചിരുന്ന ഷെഡ് എംപിയും കൂട്ടരും തകര്‍ത്തു. ഇത് അന്വേഷിക്കാനെത്തിയ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ്പരാതി. സാലിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ മുറിവില്‍ മണല്‍ കേറിയതും സ്ഥിതി മോശമാക്കി. ആക്രമണ ശേഷം 23 ദിവസം സാലിക്ക് കൊച്ചിയിലെ ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു.  

supreme court lakshadweep
Advertisment