Advertisment

മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത ഹര്‍ജി; സ്പീക്കര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി

ശിവസേനയുടെ ഇരു വിഭാഗങ്ങളും അതായത് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും ഉദ്ധവ് താക്കറെ വിഭാഗവും പരസ്പരം അയോഗ്യരാക്കാനുള്ള ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 5

sivsena supreme court

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 56 എംഎല്‍എമാര്‍ക്കെതിരായ അയോഗ്യത ഹര്‍ജികള്‍ പരിഗണിക്കാന്‍ ഒരാഴ്ച്ചക്കകം സമയപരിധി നിശ്ചയിക്കാന്‍, സുപ്രീം കോടതി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാല് മാസമായി സുപ്രീം കോടതി ആവശ്യപ്പെടുകയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

ശിവസേനയുടെ ഇരു വിഭാഗങ്ങളും അതായത് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും ഉദ്ധവ് താക്കറെ വിഭാഗവും പരസ്പരം അയോഗ്യരാക്കാനുള്ള ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 56 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവിഭാഗവും പരസ്പരം 34 ഹര്‍ജികള്‍ സമര്‍പ്പിച്ചതായും ബെഞ്ച് നിരീക്ഷിച്ചു. 

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനെതിരായ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ മഹാരാഷ്ട്ര സ്പീക്കര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട്, ശിവസേന (യുബിടി) എംഎല്‍എ സുനില്‍ പ്രഭു സമര്‍പ്പിച്ച ഹര്‍ജിയാണ്, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

 

അയോഗ്യത ഹര്‍ജികളില്‍ കൃത്യമായ കാലയളവിനുള്ളില്‍ തീരുമാനമെടുക്കാന്‍ മെയ് 11 ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജൂലൈയില്‍ എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കിയതല്ലാതെ അദ്ദേഹം കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു.

#latest news #SIVASENA
Advertisment