എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

New Update
mv govindan swapna suresh.jpg

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നല്‍കിയ കേസിലാണ് ഹാജരായത്. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ഗോവിന്ദനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

Advertisment

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്ന് സ്വപ്ന ആരോപിച്ചു. ഇതിനെതിരെയാണ് ഗൂഢാലോചന, അപകീര്‍ത്തി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ എം വി ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്. കേസില്‍ നേരത്തെ അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്തിരുന്നു.

എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജേഷ് പിള്ള പറഞ്ഞത്. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നുമായിരുന്നു വിജേഷ് പിള്ളയുടെ പ്രതികരണം.

mv govindhan swapna suresh
Advertisment