പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇന്ത്യ സംഘത്തിന് നിരവധി മുഖങ്ങളുണ്ട്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിയില്ല: പരിഹസിച്ച് ഉദ്ധവ് താക്കറെ

ബി.ജെ.പി ഭരണത്തെ ബ്രിട്ടീഷ് രാജിനോട് താക്കറെ താരതമ്യപ്പെടുത്തി.

New Update
udhav thakare.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിർത്താൻ എൻഡിഎയ്ക്ക് കഴിയില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇന്ത്യ സംഘത്തിന് നിരവധി മുഖങ്ങളുണ്ടെന്നും എൻഡിഎയുടെ കാര്യം അങ്ങനെയല്ലെന്നും താക്കറെ പരിഹസിച്ചു. മുംബൈയിൽ നടക്കുന്ന പ്രതിപക്ഷ ബ്ലോക്കായ ഇന്ത്യയുടെ യോഗത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

Advertisment

വ്യത്യസ്ത ആശയങ്ങളുള്ള ഇന്ത്യൻ സഖ്യത്തിലെ പാർട്ടികളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “പ്രധാനമന്ത്രിയാവാൻ ഞങ്ങൾക്ക് നിരവധി മുഖങ്ങളുണ്ട്. എന്നാൽ എൻ‌ഡി‌എയ്ക്ക് വേറെ ആരാണുള്ളത്?.” -താക്കറെ പറഞ്ഞു.

"കർണ്ണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. ബിജെപിക്ക് ബജ്‌റംഗ് ബലി കൊണ്ടുവരേണ്ടി വന്നു. എന്നാൽ ദൈവം പോലും ബിജെപിയെ അനുഗ്രഹിച്ചില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി ഭരണത്തെ ബ്രിട്ടീഷ് രാജിനോട് താക്കറെ താരതമ്യപ്പെടുത്തി. ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്തി. എന്നാൽ അവരെ പൂർണ്ണ ശക്തിയോടെ തുരത്തിയില്ലെങ്കിൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു. നമുക്ക് വികസനം വേണം, ഒപ്പം സ്വാതന്ത്ര്യം വേണം, അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാറും സന്നിഹിതനായിരുന്നു.

എൻസിപി നേതാക്കളുടെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെ ഉദ്ധരിച്ച് പവാർ പറഞ്ഞു. "മോദി പരാമർശിച്ച ജലസേചന കുംഭകോണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് സത്യം പുറത്തുവിടാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു."

ഈ പരാമർശത്തോടെയാണ് എൻസിപിയിലെ പിളർപ്പിനെക്കുറിച്ച് അദ്ദേഹം പരിഹസിച്ചത്. ജൂലൈ രണ്ടിന് എൻസിപി വിട്ട് മറ്റ് എട്ട് എംഎൽഎമാർക്കൊപ്പം അജിത് പവാർ മഹാരാഷ്ട്ര സർക്കാരിൽ ചേർന്നിരുന്നു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷമായി നിൽക്കുന്ന ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മായാവതിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും പവാർ മറുപടി പറഞ്ഞു. “മായാവതി ഇപ്പോഴും ബിജെപിയുമായുള്ള ആശയവിനിമയം സജീവമായി തുടരുന്നു. ഈ വിഷയത്തിൽ മായാവതിയിൽ  നിന്ന് തന്നെ വ്യക്തത ഉണ്ടാകേണ്ടതുണ്ട്."

അതേസമയം മുംബൈയിൽ നടക്കുന്ന രണ്ട് ദിവസത്തെ യോഗത്തിൽ 28 രാഷ്ട്രീയ പാർട്ടികളുടെ 63 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇന്ത്യാ ബ്ലോക്ക് യോഗത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

latest news narendra modi udhav thackare
Advertisment