സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം: വിഡി സതീശൻ ഒന്നാംപ്രതി, രാഹുൽ മാങ്കൂട്ടത്തിനും കണ്ടാലറിയാവുന്ന മുന്നൂറിലധികം പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്

ബുധനാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിനും ഡിസിസി. ഓഫീസിനും മുന്നില്‍നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസുകള്‍ എടുത്തിരിക്കുന്നത്

New Update
vd march.jpg

കഴിഞ്ഞദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമ സംഭവങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. സംഭവത്തില്‍ 30 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയുന്ന മുന്നൂറിലധികം പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാക്കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എആര്‍ ക്യാംപില്‍ നിന്ന് ചാടിപ്പോയതിനടക്കം അഞ്ച് കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Advertisment

ബുധനാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിനും ഡിസിസി. ഓഫീസിനും മുന്നില്‍നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസുകള്‍ എടുത്തിരിക്കുന്നത്. രണ്ട് ബസുകളും പിങ്ക് പൊലീസിന്റെ ഒരു കാറും പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തിരുന്നു. അക്രമ സംഭവങ്ങളില്‍ പൂജപ്പുര സിഐ റോജ, കന്റോന്‍മെന്റ് എസ്‌ഐ. ദില്‍ജിത്ത് തുടങ്ങി എട്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സെക്രട്ടേറിയറ്റിന് പുറമെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. 

പൊലീസ് പിടികൂടിയ പ്രതികള്‍ രക്ഷപ്പെട്ട് ഡിസിസി ഓഫീസില്‍ ഒളിച്ചതുമായി ബന്ധപ്പെട്ട് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു. ഡിസിസി ഓഫീസിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച പൊലീസിനെ ബീഡി സതീശന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം വീണ്ടും ഡിസിസി ഓഫീസിനു മുന്നില്‍ സംഘര്‍ഷം നിലനിന്നു. 
 
അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിനെ പരിഹസിച്ച് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. ഞാന്‍ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. മുഖ്യമന്ത്രി ഭീരുവാണെന്നും പ്രതിപക്ഷ നേതാവ് വീഡിയോ സതീശന്‍ ആരോപിച്ചു. 

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെല്ലുവിളിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെയാണ് ഇപ്പോള്‍ പേടിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഭീരുവായ മുഖ്യമന്ത്രി എന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്റെ മറുപടി. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്നാണ് മുഖ്യമന്ത്രി പരിഹാസ രൂപേണ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് സുധാകരനോട് ചോദിച്ചാല്‍ തനിക്ക് ഭയമുണ്ടോ എന്ന് അറിയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 
 

vd satheesan
Advertisment