അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് എൻഐഎ. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഹവാല വഴി വൻ തുക ഡി കമ്പനി അയച്ചതായി എൻഐഎ അറിയിച്ചു. മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടു. കൂടാതെ രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളെ ആക്രമിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളിൽ ഭീതി പടർത്താൻ ഡി-കമ്പനി പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ തീവ്രവാദ ഫണ്ടിംഗിനായി 12 മുതൽ 13 കോടി രൂപ വരെ അയച്ചതായി കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആരിഫ് അബൂബക്കർ ഷെയ്ഖ് എന്ന ആരിഫ് ഭായ്ജാൻ, ഷബീർ അബൂബക്കർ ഷെയ്ഖ് എന്നിവരെയാണ് എൻഐഎ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ ബന്ധുവായ സലിം ഫ്രൂട്ട് എന്ന മുഹമ്മദ് സലിം ഖുറേഷി അറസ്റ്റിലായത്.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഈ വർഷം തന്നെ 25 ലക്ഷം രൂപ ഹവാല വഴി ഇന്ത്യയിലേക്ക് അയച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിലെ സാക്ഷിയായ സൂറത്ത് ആസ്ഥാനമായുള്ള ഹവാല ഇടപാടുകാരൻ വഴിയാണ് പണം അയച്ചത്. ഈ 25 ലക്ഷം രൂപ ഹവാലയിൽ അഞ്ച് ലക്ഷം രൂപ സലിം സൂക്ഷിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ ആരിഫിന്റെ വീട്ടിൽ നിന്ന് എൻഐഎയ്ക്ക് ലഭിച്ചു. ഇരുഭാഗത്തുനിന്നും ഹവാല പണത്തിന്റെ നീക്കം നടന്നതായി എൻഐഎ പറയുന്നു.