സുപ്രീം കോടതി നിയമിച്ച Environment Pollution Control Authority (EPCA) , വിഷലിപ്ത ഗ്യാസ് ചേമ്പറായി മാറിയ ന്യൂ ഡൽഹിയിൽ "ജന ആരോഗ്യ അടിയന്താരവസ്ഥ" പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിൽ അന്തരീക്ഷമലിനീകര ണം ഇത്രയേറെ രൂക്ഷമാകരുന്നതുവരെ കാത്തിരിക്കാറില്ല.
ഡൽഹിയിൽ ശ്വാസമെടുക്കുന്നതുതന്നെ അപകടമായിരിക്കുകയാണ്. നവംബർ 5 വരെ എല്ലാ സ്‌കൂളുകൾ ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു. സ്വന്തം വാഹനങ്ങൾ റോഡിലിറക്കാതെ മെട്രോയും പബ്ലിക് ട്രാൻസ്പോർട്ടും ഉപയോഗിക്കാൻ സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
ചപ്പുചവറുകൾ കത്തിക്കാതെയും പരാമാവധി വീടിനു പുറത്തിറങ്ങാതെയും ആളുകൾ രാവിലെയും വൈകുന്നേരവുമുള്ള സ്ഥിരമായ നടത്തം ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ എല്ലാ വിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവയ്ക്കപ്പെട്ടിരിക്കുകയാണ്.
EPCA ചെയർമാൻ ഭൂരേ ലാൽ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് ,ഡൽഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് വിശദീകരം ആവശ്യപ്പെട്ടു കത്തെഴുതിയിരിക്കുന്നു.
എന്തുകൊണ്ടാണ് ഡൽഹിയിൽ ഇത്രയേറെ പുകപടലങ്ങൾ ഉണ്ടാകുന്നത് ?
1. അയൽസംസ്ഥാങ്ങളായ ഹരിയാന, പഞ്ചാബ്,ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകർ, നെല്ല്,ഗോതമ്പ്, ചോളം എന്നിവയുടെ കച്ചിയും അവശിഷ്ടങ്ങളും വയലുകളിൽത്തന്നെ തീയിടുന്നതുമൂലമുണ്ടാകുന്ന പുകപടലം ഡൽഹിയിലെ വായുമലിനീകരണത്തിന് 35 മുതൽ 45% വരെ കാരണമാണ്.സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 3178 സ്ഥലങ്ങളിലാണ് കർഷകർ ഇപ്രകാരം തീയിട്ടത്. അവിടെനിന്നുള്ള പുകപടലങ്ങൾ പാക്കിസ്ഥാൻ നഗരമായ ലാഹോറിലും എത്തപ്പെട്ടിരിക്കുന്നു.
2.വൃക്ഷങ്ങളുടെ കുറവും ,നിർമ്മണപ്രവർത്തനങ്ങളും, ശുചീകരണപ്രവർത്തനങ്ങളുടെ അഭാവവും വേസ്റ്റ് കത്തിക്കുന്നതും ബിൽഡിംഗ് മെറ്റീരിയൽ വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യാത്തതും മൂലമുണ്ടാകുന്ന വായുവിലെ PM 5 (Particulate matter ) ചെറുകണങ്ങളുടെ അമിത പ്രഭാവവും.
3. ഡീസൽ വാഹനങ്ങൾ, കൽക്കരി ഉപയോഗം എന്നിവയിൽനിന്നുണ്ടാകുന്ന നൈട്രോജെൻ ഡൈ ഓക്‌സൈഡ് വിഷവാതകം അനുവദനീയ അളവായ 40 മൈക്രോഗ്രാമിന്റെ സ്ഥാനത്ത് ഇപ്പോൾ 172 മൈക്രോഗ്രാമാണ് എന്നതും,
4.വളരെ പഴയ വാഹനങ്ങളിൽനിന്നും തെർമൽ പവർ സ്റ്റേഷനുകളിൽനിന്നും വ്യവസായശാലകളുടെ ചിമ്മിനികളിൽനിന്നും ഉയരുന്ന പുകയിൽ സൾഫർ ഡൈ ഓക്‌സൈഡ് അമിത അളവിലായതും ആണ് മൂല കാരണങ്ങൾ.
വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്നത് എയർ ക്വളിറ്റി ഇൻഡക്സ് മൂലമാണ്.0 - 50 വരെയാണ് ഉന്നത നിലവാരമുള്ള വായുവായി കണക്കാക്കുന്നത്.51 മുതൽ 100 വരെ തൃപ്തികമായാണ് കണക്കാക്കുക.101 മുതൽ 200 വരെ ശരാശരി എന്ന നിലയിലും 201 മുതൽ 300 വരെ മോശം എന്നുമാണ് വിലയിരുത്തുക.301 മുതൽ 400 വരെയാകുമ്പോൾ വളരെ മോശം എന്ന നിലവാരത്തിലും 401 മുതൽ 500 വരെയെത്തിയാൽ അതീവ ഗുരുതരമെന്നതുമാണ് അവസ്ഥ. ഡൽഹിയിൽ എയർ ഇൻഡക്‌സ് ഇപ്പോൾ 500 നും മുകളിലാണ്.
അതായത് ഡൽഹിയിൽ പുകവലിക്കാത്ത ഒരാൾ പോലുമില്ല എന്ന അവസ്ഥയാണിന്ന്.ഡൽഹിയിൽ ജീവിക്കുന്ന ഒരു വ്യക്തി ഒരു ദിവസം 20 മുതൽ 30 വരെ സിഗരറ്റ് വലിക്കുന്നതിനുതുല്യമായ വിഷപ്പുകയാണ് ശ്വസിക്കപ്പെടുന്നത്. വായുവിലെ വിഷകണങ്ങൾ (PM 2.5) നമ്മുടെ മൂക്കിലെ രോമങ്ങൾക്കുപോലും തടയാനാകാതെ നേരേ ശ്വാസകോശത്തിലേക്കാണ് പോകുന്നത്.എയർ ക്വളിറ്റി ഇൻഡക്‌സ് 360 നു മുകളിലായാൽ 30 സിഗരറ്റ് ദിവസം വലിക്കുന്നതിനു തുല്യമാണവസ്ഥ.
ഈ ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്വാസം മുട്ടൽ ,കണ്ണുകളിൽ പുകച്ചിലും ചൊറിച്ചിലും, കണ്ണുകളിൽനിന്നും വെള്ളം വരുക, തൊണ്ടയിലും മൂക്കിലും നീറ്റൽ ,വേദന എന്നിവകൂടാതെ ആസ്തമ രോഗികൾക്ക് വളരെയേറെ അപകടകരമാണ് ഡൽഹിയിലെ ഇപ്പോഴത്തെ ജീവിതം.ഭാവിയിൽ ഹൃദയ,ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഇത് കാരണമാകും.
എന്താണ് ഇതിനുള്ള പരിഹാരം ?
കർഷകർ അവശിഷ്ടങ്ങൾക്ക് തീയിടുന്നത് പൂർണ്ണമായും നിർത്തലാക്കണം. നിരത്തുകളിൽ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാൻ Odd Even പോലുള്ള രീതികൾ സ്ഥിരമാക്കുക. റോഡരുകുകളിലും ഒഴിഞ്ഞസ്ഥലങ്ങ ളിലും മാലിന്യം കത്തിക്കുന്നത് ഒഴിവാക്കുക. വ്യവസായശാലകളിലെ ചിമ്മിനികളിൽനിന്നുയരുന്ന പുകപ ടലങ്ങൾ ജെറ്റ് എഞ്ചിനുകൾ വഴി വായുമണ്ഡലത്തിനു പുറത്തേക്ക് തള്ളുക എന്നതുകൂടാതെ കാലാവ സ്ഥയുടെ വ്യതിയാനമുണ്ടാകേണ്ടതും അനിവാര്യമാണ്.
ഇപ്പോൾ ഡൽഹിയിൽ കാറ്റിന്റെ ഗതി മണിക്കൂറിൽ വെറും 6 കി.മീറ്ററാണ്. അത് മണിക്കൂറിൽ 20 കി.മീറ്ററെങ്കിലുമായാൽ അന്തരീക്ഷത്തിലെ മലിനവായു കുറെയൊക്കെ മാറിക്കിട്ടും. കൂടാതെ മഴയും വലിയൊരു ഘടകമാണ്.മഴപെയ്താൽ വായുവിലെ വിഷ മാലിന്യകാണികകൾ വളരെയധികം ഇല്ലാതാകുന്നതാണ്.
ഇപ്പോൾ ചെയ്യേണ്ടത് ...!
ദീർഘവും കഠിനവുമായ ജോലികൾ ഒഴിവാക്കുക.വ്യായാമം തൽക്കാലം ഉപേക്ഷിക്കുക.
പ്രഭാത - സായാഹ്‌ന നടത്തം എന്നിവ തല്ക്കാലം ഉപേക്ഷിക്കുക.
അത്യാവശ്യമുണ്ടെങ്കിൽ മാത്ര വീടിന്റെ വാതിലും ജനാലകളും തുറക്കുക.
തടി,ചന്ദനത്തിരി, മെഴുകുതിരി എന്നിവ കത്തിക്കാതിരിക്കുക.
വെള്ളം നനച്ച തുണികൊണ്ട് മുറികൾ ദിവസം രണ്ടുമൂന്നുതവണ തുടയ്ക്കുക.
പുറത്തുപോകുമ്പോൾ N -95 മാസ്‌ക്കുകൾ ധരിക്കുക.
ആസ്തമ രോഗികൾ പുറത്തിറങ്ങുമ്പോൾ നിബോലൈസർ,ഇൻഹേലർ ഒപ്പം കരുതുക കൂടാതെ P -100 മാസ്ക്ക്
ധരിക്കേണ്ടതും അനിവാര്യം.
വായുമലിനീകരണത്തിന്റെ ഫലമായി ലോകത്ത് ഇതുവരെ 90 ലക്ഷം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 25 ലക്ഷത്തിലധികം ഇന്ത്യയിലാണത്രെ.