ചക്കിക്കൊത്തൊരു ചങ്കരൻ എന്നതു വെറുമൊരു പഴമൊഴിയല്ല. മോദിക്കൊത്തൊരു ട്രംപ് എന്നതാകും പുതിയകാലത്തെ മൊഴി. ലോകത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന അമേരിക്കയുടെയും ഇന്ത്യയുടെയും രാഷ്ട്രനായകർക്കു ചില കാര്യങ്ങളിൽ സമാനതകൾ ഏറെയാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെയും ഭരണത്തലവന്മാർ തമ്മിൽ നല്ല സൗഹൃദവുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചും എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്. വലിയ ജനക്കൂട്ടങ്ങളെ ഇരുവർക്കും പെരുത്ത ഇഷ്ടമാണ്. ജനങ്ങളെ കൈയിലെടുക്കാനും ആവേശഭരിതരാക്കാനും ഇരുവരും മോശമല്ല. നാടകീയതയോടെയും താളത്തോടെയും കാര്യങ്ങൾ പറയുന്നതിനും പ്രത്യേകമായൊരു ശൈലി തന്നെ ട്രംപിനും മോദിക്കും സ്വന്തം.
ആവേശം കൂടിയാൽ ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും എന്തൊക്കെ പറയുമെന്നോ, എന്തെല്ലാം മോഹന സ്വപ്നങ്ങൾ നൽകുമെന്നോ കൂടെയുള്ളവർക്കു പോലും തിട്ടമുണ്ടാകില്ല. നാടൻ മലയാളത്തിൽ "തള്ള് ’എന്നു പറഞ്ഞു ചിലർ പരിഹസിക്കുമായിരിക്കും. മോദിയാണോ ട്രംപ് ആണോ തള്ളിനു മുന്നിലെന്നേ അറിയാനുള്ളൂ. വലിയ ജനക്കൂട്ടത്തെ കണ്ടാൽ ഇരുവരും സ്റ്റേജിൽ കയറി എന്തും തട്ടിവിടും. പറഞ്ഞതിൽ നടക്കാതെ പോയതിന്റെ ലിസ്റ്റ് എടുക്കാനാണ് രാഷ്ട്രീയ എതിരാളികൾ പെടാപ്പാടു പെടുന്നത്.
അധികാരത്തിലേറിയാൽ 15 ലക്ഷം രൂപ വീതം പോക്കറ്റിലെത്തുമെന്നു മോദിയെ വിശ്വസിച്ചു മോഹിച്ചുപോയ ഇന്ത്യയിലെ കോടിക്കണക്കിനു പൗരന്മാരുടെ കാര്യം പറയാതിരിക്കാം. ഇന്ത്യയുടെ സന്പദ്ഘടന അഞ്ചു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്നു വീന്പിളക്കിയതിനു ശേഷമാണ് രാജ്യത്തു സാന്പത്തിക മുരടിപ്പു രൂക്ഷമായതും ജിഡിപി വളർച്ചാനിരക്ക് 11 വർഷത്തിനിടെ ആദ്യമായി അഞ്ചു ശതമാനത്തിലും താഴെ വീണതെന്നതും വിരോധാഭാസമാകും.
വരവേൽപ്പിന്റെ വീമ്പ്
പക്ഷേ, വായിൽ തോന്നുന്നതൊക്കെ കോതയ്ക്കു പാട്ടെന്നപോലെ എങ്ങനെയാണ് അമേരിക്കൻ പ്രസിഡന്റിന് പറയാൻ കഴിയുക! കൊളറാഡോയിലെ പാർട്ടി കണ്‍വൻഷനിൽ ട്രംപ് ഇന്നലെ പറയുന്നതു കേട്ട് മോദിയുടെ പോലും കണ്ണു തള്ളിപ്പോകാനാണു സാധ്യത. അഹമ്മദാബാദ് വിമാനത്താവളം മുതൽ മൊട്ടേറ സ്റ്റേഡിയം വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലായി 10 മില്യണ്‍ (ഒരു കോടി) ജനങ്ങൾ വരവേൽക്കാൻ ഉണ്ടാകുമെന്നാണു ട്രംപിന്റെ വീരവാദം. 70 ലക്ഷം പേർ തന്നെ സ്വീകരിക്കാൻ ഗുജറാത്തിലുണ്ടാകുമെന്നു ട്രംപ് പറഞ്ഞതു വിവാദമായതിനു പിന്നാലെയാണ് അതിലും വലിയ തള്ള് വീണ്ടും നടത്തിയത്.
“അവിടെ 10 മില്യണ്‍ ആളുകൾ വരവേൽക്കാനായി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം വരെ ആറു മുതൽ പത്തു വരെ മില്യണ്‍ (60 ലക്ഷം മുതൽ ഒരു കോടി വരെ) ആളുകൾ ഉണ്ടാകുമെന്നാണ് അവർ പറഞ്ഞത്. അതാണ് എന്റെ പ്രശ്നം. നമുക്ക് പാക്ക്ഡ് ഹൗസ് ഉണ്ട്. നമുക്ക് വളരെയധികം പേരുണ്ട്. ആയിരങ്ങൾക്ക് അകത്തു കയറാനായിട്ടില്ല. പക്ഷേ ഇനിമുതൽ ഇതൊക്കെ വെറും പയർമണികൾ പോലെയാകും കാണുക. ഇന്ത്യയിൽ സ്വീകരിക്കാൻ 100 ലക്ഷം പേരുണ്ടെങ്കിൽ ഞാനൊരിക്കലും നമ്മുടെ ജനക്കൂട്ടത്തിൽ തൃപ്തനാകില്ല.”
ട്രംപ് പറഞ്ഞതു കേട്ട് ഞെട്ടാതെ വേറെ വഴിയില്ല. ഒരു ലക്ഷം മുതൽ 1,20,000 വരെയാണ് മൊട്ടേറ സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി. അഹമ്മദാബാദിലെ മൊത്തം ജനസംഖ്യ പോലും 55 ലക്ഷത്തിലൊതുങ്ങും. എത്ര ശ്രമിച്ചാലും രണ്ടു ലക്ഷം പേരുപോലും ആകെ വരാനിടയില്ല.
അടിമുടി സ്റ്റേജ് ഷോ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനം തിങ്കളാഴ്ചയാണ്. പ്രഥമ വനിത മെലാനിയ ട്രംപിനോടൊപ്പമാണ് രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ട്രംപ് വരുന്നത്. പോട്ടസും (പിഒടിയുഎസ്- ദി പ്രസിഡന്റ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്) ഫ്ളോട്ടസും (എഫ്എൽഒടിയുഎസ്- ഫസ്റ്റ് ലേഡി ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നാണ് ഇരുവരുടെയും ചുരുക്ക കോഡ് ഭാഷ.
മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ അഹമ്മദാബാദിലേക്കാണ് ട്രംപിനെ ആദ്യം എഴുന്നള്ളിക്കുന്നത്. വിമാനത്താവളത്തിലെത്തി ആലിംഗനം ചെയ്താകും പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്റിനെ വരവേൽക്കുക. പിന്നീടൊരു റോഡ് ഷോയാണ്. അഹമ്മദാബാദ് ഹൻസോളിലുള്ള സർദാർ വല്ലാഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം മുതൽ മൊട്ടേറ വരെ 22 കിലോമീറ്ററാണ് ട്രംപ്-മോദി റോഡ് ഷോ. ചുരുങ്ങിയത് അര ലക്ഷം പേരെ റോഡിനിരുവശവും അണിനിരത്താൻ ബിജെപി നേതാക്കളും പ്രവർത്തകരും സർക്കാരും അണിയറയിൽ സജീവമാണ്.
ഇതിനിടെ, സബർമതിയിലെ മഹാത്മാഗാന്ധിയുടെ ആശ്രമത്തിലെത്തി ഇന്ത്യയുടെ രാഷ്ട്രപിതാവിന് അമേരിക്കൻ പ്രസിഡന്റ് ആദരാഞ്ജലി അർപ്പിക്കും. സബർമതിയിൽ നിന്ന് നേരെ മൊട്ടേറ സ്റ്റേഡിയത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നമസ്തേ ട്രംപ് പരിപാടിയിൽ ഒരു ലക്ഷത്തോളം പേരെയെങ്കിലും അണിനിരത്താൻ സർക്കാരും ബിജെപിയും സർവസന്നാഹത്തിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 23ന് അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തിയ ഹൗഡി മോദി ഷോയേക്കാൾ ഗംഭീരമാക്കാനാണ് ഒരുക്കം.
മതിലുകൾക്കപ്പുറത്ത് ഇന്ത്യ
അഹമ്മദാബാദ് നഗരത്തിലെ ചേരികളെ മറച്ചു പണിത പുതിയ മതിലുകളിലെ ഛായാചിത്രങ്ങളും വലിയ ഹോർഡിംഗുകളും പൂക്കളും മുതൽ കരഘോഷം മുഴക്കി ട്രംപിനെ സന്തോഷിപ്പിക്കാൻ പതിനായിരക്കണക്കിനു മനുഷ്യരും വരെയാണ് മോദിക്ക് ഒരുക്കേണ്ട ത്. ട്രംപിനും ഭാര്യക്കും നല്ല കാഴ്ചയൊരുക്കാൻ വഴിയോരത്തെ പാവങ്ങളെയും തട്ടുകടക്കാരെയും ഉന്തുവണ്ടി കച്ചവടക്കാരെയും സൈക്കിൾറിക്ഷക്കാരെയുമെല്ലാം മാറ്റുന്നതും പാവം മോദിയുടെ തലവേദനയാണ്. വോട്ടു ചെയ്യാൻനേരം ഈ പാവങ്ങളോടെല്ലാം ഭരണക്കാർക്ക് എന്തു സ്നേഹമായിരുന്നു!
പന്ത്രണ്ടു വർഷം മുഖ്യമന്ത്രിയായും ആറു വർഷം പ്രധാനമന്ത്രിയായും ഭരിച്ച ഗുജറാത്തിൽ ഇപ്പോഴും ചേരികൾ മിച്ചമുണ്ടോ എന്നു ട്രംപിനു മാത്രമാകും സംശയം. ഇന്ത്യയിലെ എല്ലാ നല്ല നേട്ടങ്ങളും മോദിയുടെ സ്വന്തമാണെന്നവകാശപ്പെടുന്ന സംഘികൾ മോശപ്പെട്ടതെല്ലാം നെഹ്റുവിന്റെ സംഭാവനയാണെന്ന് ആക്ഷേപിക്കുന്നതും മോദികേൾക്കുന്നുണ്ട്. രാജ്യത്താകെ കക്കൂസ് പണിത മോദി എന്തേ ഗുജറാത്തിലെ ചേരിനിവാസികൾക്കു മാത്രം കക്കൂസ് പണിതു നൽകാതിരുന്നത് എന്നു ചോദിക്കുന്നതും ദോഷൈകദൃക്കുകളായ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമാകും.
അഹമ്മദാബാദ് നഗരത്തിലെ റോഡുകളുടെ നവീകരണത്തിനും മതിലുകൾ കെട്ടാനുമായി 45 കോടി രൂപയാണ് ചെലവഴിച്ചത്. മതിലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ മിക്കയിടത്തും ബാരിക്കേഡുകളും തുണികൾ കെട്ടിയുള്ള കാഴ്ചമറയ്ക്കലും തകൃതിയായി നടക്കുന്നു. നഗരസൗന്ദര്യവത്കരണത്തിനായി മാത്രം ഇന്നലെ വരെ എട്ടു കോടിയോളം രൂപ ചെലവഴിച്ചതായും ഗുജറാത്ത് സർക്കാർ പറയുന്നു.
വെറും മൂന്നു മണിക്കൂർ നീളുന്ന ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനത്തിനായി മാത്രം 80 മുതൽ 85 വരെ കോടി രൂപയാണു ചെലവഴിക്കുന്നത്. സുരക്ഷാ ചെലവുകൾ വേറെയും. ചേരികളിലെ പാവപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 50 കോടി രൂപയെങ്കിലും ചെലവഴിച്ചിരുന്നെങ്കിൽ എന്നു ചോദിക്കുന്നവർക്കു വിവരമില്ലെന്നാണു ബിജെപിക്കാർ പറയുന്നത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി ജവഹർലാൽ നെഹ്റു എന്നതു പോലെ ചേരിമറയ്ക്കലിന്റെ ഉപജ്ഞാതാവായി മോദിയെ കളിയാക്കുന്നവരോടു അദ്ദേഹം എന്തു പറയാൻ?
രുചിക്ക് സസ്യേതരവും
പോട്ടസിനും ഫ്ളോട്ടസിനും അഹമ്മദാബാദിൽ ഉച്ചവിരുന്നു നൽകാനും മോദി തയാറെടുപ്പുകൾ പൂർത്തിയാക്കി. മാംസാഹാരിയായ ട്രംപിനും മെലാനിയയ്ക്കുമായി ഇന്ത്യയുടെ തനതു ശൈലിയിലുള്ള നല്ല നോണ്‍ വെജിറ്റേറിയൻ വിഭവങ്ങളും ആതിഥേയൻ ഒരുക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. അഹമ്മദാബാദിൽ നിന്നു നേരെ ആഗ്രയിലേക്കാണ് ട്രംപിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
പ്രണയത്തിന്റെ ലോകാത്ഭുതമായ താജ് മഹലിൽ അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന സമയത്ത് പൊതുജനങ്ങളെ മാറ്റിനിർത്തും. താജ്മഹലിനെ ശുചിയാക്കാൻ ഇന്നലെയും സന്ദർശകരെ പൂർണമായി വിലക്കി. 2000ൽ ബിൽ ക്ലിന്റണ് ആഗ്ര സന്ദർശിച്ചപ്പോൾ പ്രധാന മാൾ റോഡിലെ കടകൾ വരെ സുരക്ഷയുടെ പേരിൽ അടപ്പിച്ചിരുന്നു. വളരെ കുറച്ചാളുകളെ കണ്ട്, ഇതെന്താണ് പ്രേതനഗരം ആണോയെന്ന് അന്ന് ക്ലിന്റണ് ചോദിച്ചത് ഇന്ത്യക്കാകെ നാണക്കേടായിരുന്നു.
ദുഷ്പേരു മാറ്റാൻ ഇത്തവണ വിമാനത്താവളത്തിൽ നിന്നു താജ്മഹൽ വരെയുള്ള 14 കിലോമീറ്റർ റോഡിൽ ട്രംപിനെ വരവേൽക്കാൻ 26,000 വിദ്യാർഥികളെയാണ് അണിനിരത്തുക. കുട്ടികളെല്ലാം 12 വയസിനു മുകളിലായിരിക്കണമെന്നും നിർദേശമുണ്ട്.
ഉണങ്ങിവരണ്ട്, മലിനമായ യമുനാ നദിയുടെ താജ് മഹലിന്റെ പരിസര പ്രദേശങ്ങളെല്ലാം വൃത്തിയാക്കിയിട്ടുണ്ട്. വലിയ ജെസിബികളും ട്രക്കുകളും ഉപയോഗിച്ചാണു യമുനാ തീരത്തെ ടണ്‍ കണക്കിനു മാലിന്യം നീക്കിയത്. പോരാത്തതിന് 900 ക്യുസക്സ് വെള്ളവും നദിയിലേക്ക് ഒഴുക്കും. എത്ര മനോഹരമായ ഇന്ത്യ. അഹമ്മദാബാദിലെ ചേരി മറയ്ക്കൽ പോലെ മറ്റൊരു ആഗ്ര സ്വച്ഛ് ഭാരത് അഭിയാൻ.
ഹാപ്പിനെസ് കോഴ്സ്
ആഗ്രയിൽ നിന്നു ഡൽഹിയിലെ വ്യോമസേനാ വിമാനത്താവളത്തിലിറങ്ങുന്ന ട്രംപും മെലാനിയയും നേരേ ഐടിസി മൗര്യ ഹോട്ടലിലെത്തി വിശ്രമിക്കും. സപ്തനക്ഷത്ര ആഡംബര ഹോട്ടലായ മൗര്യയിലെ ഭൂരിപക്ഷം താമസക്കാരെയും ഒഴിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റിനും സംഘത്തിനും സുരക്ഷയൊരുക്കുന്നത്.
ചൊവ്വാഴ്ച രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ട്രംപ് വീണ്ട ും ഒൗദ്യോഗികമായി ആദരവ് പ്രകടിപ്പിക്കും. തുടർന്ന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപും പിന്നീട് ഹൈദരാബാദ് ഹൗസിൽ ഒൗദ്യോഗിക ചർച്ചകളും നടക്കും. ട്രംപും മോദിയും ചർച്ച നടത്തുന്പോൾ മെലാനിയ ട്രംപ് ഡൽഹി നാനാക്പുരയിലെ സർക്കാർ സ്കൂൾ സന്ദർശിക്കും. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ ഹാപ്പിനെസ് കോഴ്സ് മനസിലാക്കുകയാണു ലക്ഷ്യം. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും തമ്മിലുള്ള അന്തർധാര സജീവമാകുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാകും മെലാനിയയുടെ സ്കൂൾ സന്ദർശനമെന്നു സംശയിക്കുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ചേർന്നും പോട്ടസിനും ഫ്ളോട്ടസിനും നൽകുന്ന അത്താഴവിരുന്നിൽ മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും അടക്കം പങ്കെടുക്കും. ഇതിനു മുന്നോടിയായി ചാണക്യപുരിയിലെ അമേരിക്കൻ എംബസിയിൽ ഇന്ത്യയിലെ ബിസിനസ് രാജാക്കന്മാരുമായി ട്രംപ് സിഇഒ റൗണ്ട് ടേബിൾ എന്ന കൂടിക്കാഴ്ചയും നടത്തും. രാഷ്ട്രപതിഭവനിലെ വിരുന്നിനു ശേഷം രാത്രി പത്തിന് ട്രംപും മെലാനിയയും സംഘാംഗങ്ങളും ഡൽഹിയിൽ നിന്നു അമേരിക്കയിലേക്കു മടങ്ങുകയും ചെയ്യും.
കണ്ണ് കരുതലിലാകണം
അമേരിക്കയെയും ഇന്ത്യയെയും ലോകത്തിന്റെ മുന്നിലെത്തിക്കുമെന്നാണു ട്രംപും മോദിയും പറയുന്നത്. ശോഭനഭാവിക്കു കരുത്തുറ്റ സൗഹൃദം എന്നതാണ് ട്രംപിനെ ഇന്ത്യയിലേക്കു വരവേൽക്കുന്ന മോദിയുടെ മുദ്രാവാക്യം. ഇന്ത്യ- അമേരിക്ക ആണവ കരാർ സാക്ഷാത്കരിച്ച പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൗർജിതമാക്കിയ സൗഹൃദം പ്രധാനമന്ത്രി മോദി കൂടുതൽ ശക്തമാക്കുകയാണ്.
ഡൽഹിയിലെത്തുന്പോൾ ഇന്ത്യൻ നാവിക സേനയ്ക്ക് എംഎച്ച്-60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ 24 എണ്ണം വാങ്ങുന്നതിനായി മാത്രം 2.6 ബില്യണ്‍ ഡോളറിന്റെ (2,60,00,00,000 ഡോളർ അല്ലെങ്കിൽ ഏകദേശം 1,87,14,15,00,000 രൂപ) കരാറിലാണു ഇന്ത്യ ഒപ്പിടുന്നത്. ഇതടക്കം അഞ്ചു പ്രധാന കരാറുകളാണ് ട്രംപിന്റെ ലക്ഷ്യം. ലോകത്തിലെ വൻശക്തിയുടെ ആയുധ വിപണിയാക്കി ഇന്ത്യയെ മാറ്റുന്നില്ലെങ്കിൽ മാത്രമേ അമേരിക്കയുമായി ഈ സഹകരണം രാജ്യത്തിനു ഗുണകരമാകൂ. ജയിക്കണം ഇന്ത്യ.
കടപ്പാട് : ഡൽഹി ഡയറി / ദീപിക