- ജോര്‍ജ് കള്ളിവയലില്‍
പെട്രോള്‍, ഡീസല്‍ നികുതി വരുമാനത്തില്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ടു 300 ശതമാനമാണ് കേന്ദ്രസര്‍ക്കാരിനുണ്ടായ വര്‍ധന. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014-15ല്‍ പെട്രോളിന്റെ എക്സൈസ് തീരുവയിനത്തില്‍ 29,275 കോടിയും ഡീസലില്‍ നിന്നു 42,881 കോടി രൂപയുമായിരുന്നു വരുമാനം.
എന്നാല്‍ കോവിഡ് ലോക്ഡൗണിനിടയിലും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി വരുമാനം 2.94 ലക്ഷം കോടി രൂപയായി കൂടി. പ്രകൃതിവാതകത്തിന്റെത് ഉള്‍പ്പെടെ 2014-15ല്‍ സര്‍ക്കാരിനു കിട്ടിയത് 74,758 കോടി രൂപ ആയിരുന്നെങ്കില്‍ ഈ വര്‍ഷം സര്‍ക്കാരിന് ഈ പകല്‍ക്കൊള്ളയിലൂടെ കിട്ടിയത് 2.95 ലക്ഷം കോടി രൂപയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 12.2 ശതമാനമാണ് ഇന്ധന നികുതി. മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഈ വരുമാനം വെറും 5.4 ശതമാനമായിരുന്നു. ബിജെപി സര്‍ക്കാരിന്റെ ആറു വര്‍ഷം കൊണ്ട് ഇരട്ടിയിലും മേലേയാണ് ഇന്ധന നികുതി കൂട്ടിയത്.
പെട്രോള്‍ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര എക്സൈസ് നികുതികളും സെസും സംസ്ഥാന വാറ്റുമാണ്. പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുത്തനെ കൂട്ടിയാണു കേന്ദ്രസര്‍ക്കാര്‍ വരുമാനം മൂന്നിരട്ടിയാക്കിയത്. ഓരോ ലിറ്റര്‍ പെട്രോളിനും 9.48 രൂപയില്‍ നിന്നു 32.90 രൂപയായും ഡീസലിന് 3.56ല്‍ നിന്ന് 31.80 രൂപയുമാണു മോദി സര്‍ക്കാര്‍ നികുതി കൂട്ടിയത്.
പരിക്കിനു മീതെ പകല്‍ക്കൊള്ള
പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും മുതല്‍ ചെറുകിട, ഇടത്തരം വ്യവസായികളും ബിസിനസുകാരും വരെയുള്ള മഹാഭൂരിപക്ഷം പേരും പണമില്ലാതെ വിഷമിക്കുമ്പോഴാണു പെട്രോള്‍, ഡീസല്‍ വിലയും നികുതികളും കൂട്ടിയ സര്‍ക്കാരിന്റെ പകൽക്കൊള്ള. ശൗചാലയങ്ങൾ നിര്‍മിക്കാനാണ് ഇന്ധനവില കൂട്ടുന്നതെന്ന പഴയ തൊടുന്യായം ഇപ്പോള്‍ ബിജെപിക്കാര്‍ പോലും ആവര്‍ത്തിക്കുന്നില്ല.
കോവിഡ് രോഗികള്‍ക്ക് ഓക്സിജനും വാക്സിനും എത്തിക്കുന്നതില്‍ വരെ ഗുരുതര വീഴ്ച വരുത്തിയ സര്‍ക്കാരിനു പക്ഷേ, പുതിയ പാര്‍ലമെന്റ് മന്ദിരം മുതല്‍ പ്രധാനമന്ത്രിയുടെ വസതി വരെയുള്ള നിര്‍മാണങ്ങള്‍ക്കുള്ള 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കു പണമുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രാണവായു കിട്ടാതെ ഡല്‍ഹിയില്‍ പോലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുമ്പോഴാണിത്. ലോകത്തിനു മുമ്പില്‍ ഇന്ത്യ തലകുനിച്ച ആഴ്ചകളാണിത്.
ജീവിച്ചിരിക്കുന്നവരെക്കാള്‍ മൃതദേഹങ്ങളോട് വലിയ ആദരവു കാട്ടുന്നതാണ് ഇന്ത്യയിലെ സംസ്കാരം. പക്ഷേ ഗംഗാ നദിയില്‍ ഉള്‍പ്പെടെ മൃതശരീരങ്ങള്‍ ഒഴുക്കിവിട്ടതും ചീഞ്ഞളിഞ്ഞ മനുഷ്യദേഹങ്ങളില്‍ മല്‍സ്യവും നായ്ക്കളും വരെ കടിച്ചുപറിക്കുന്നതും രാജ്യത്തിനാകെ വലിയ നാണക്കേടായതാണ്.
പൂജകളും, ആദരവുകളോ ഇല്ലാതെ നൂറുകണക്കിനു മൃതശരീരങ്ങള്‍ ഡല്‍ഹിയിലെ ശ്മശാനങ്ങളിലും പാര്‍ക്കുകളിലും തെരുവോരങ്ങളിലും നിരത്തിയിട്ടു ചിതയെരിക്കുന്നതിന്റെ ചിത്രങ്ങള്‍ ആഗോള മാധ്യമങ്ങളുടെ കവര്‍പേജില്‍ ആഘോഷിച്ചതിന്റെ അപമാനവും പൊറുക്കാനാകില്ല.
ജനവിരുദ്ധര്‍ അനര്‍ഹര്‍
കോവിഡും ലോക്ഡൗണുകളും സാധാരണക്കാര്‍ക്കു സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. സാമ്പത്തിക മുരടിപ്പും വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും സമസ്തമേഖലകളെയും തകര്‍ത്തെറിഞ്ഞു. എണ്ണവില കുത്തനെ കൂട്ടിയതോടെ വിലക്കയറ്റം പതിന്മടങ്ങായി.
കോടിക്കണക്കിനു പട്ടിണിപ്പാവങ്ങള്‍, അശരണര്‍, ദിവസക്കൂലിക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു പോലും ആശ്വാസമെത്തിക്കാന്‍ കേന്ദ്രത്തിലെയും മിക്ക സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയാറായില്ല. കേരളം വ്യത്യസ്തമായതു ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
എല്ലാവര്ക്കും സൗജന്യ വാക്സിന് നല്കി രാജ്യത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക പ്രധാനമാണ്. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസവും സംരക്ഷണവും ഒരുക്കാനും സര്‍ക്കാരിനു കഴിയണം. കഷ്ടതയിലുള്ള ജനങ്ങളെ പിഴിയുന്ന ഇന്ധന വിലവര്‍ധന അടിയന്തരമായി പിന്‍വലിച്ചേ മതിയാകൂ. പെട്രോള്‍, ഡീസല്‍ നികുതികള്‍ കുറച്ച്, ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് കേന്ദ്രവും സംസ്ഥാനവും തയാറാകണം.
ദുരിതത്തിലായ ജനങ്ങളെ കൊള്ളയടിച്ചു മൈലേജ് കൂട്ടരുത് സര്‍ക്കാര്‍. കരുതലും ക്ഷേമവും ആരോഗ്യവും സമാധാനവും വികസനവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കാനാകാത്തവര്ക്കു ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
പെട്രോള്‍ വിലയും നികുതികളും (ഒരു ലിറ്ററിന് രൂപയില്‍)
അടിസ്ഥാന വില 34.19
ചരക്കുകൂലി 0.36
ഡീലര്‍ കമ്മീഷന് 3.77
എക്സൈസ് തീരുവ 32.90
വാറ്റ് 21.36
വില്പന വില 94.76
ഡീസല്‍
അടിസ്ഥാന വില 36.32
ചരക്കുകൂലി 0.33
ഡീലര്‍ കമ്മീഷന് 2.58
എക്സൈസ് തീരുവ 31.80
വാറ്റ് 12.19
വില്പന വില 85.66
കടപ്പാട് - ഡൽഹിഡയറി