ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
അച്ഛേ ദിൻ എന്നു വരും? പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും വാഗ്ദാനം ചെയ്ത നല്ല ദിനങ്ങൾ എവിടെ? അടുക്കള പൂട്ടേണ്ടി വരുമോ എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അടുത്തിടെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചതിന് പ്രധാനമന്ത്രിയോ കേന്ദ്ര, സംസ്ഥാന സർക്കാരുകളോ മറുപടി പറഞ്ഞിട്ടില്ല. പറയില്ലെന്നു തീർച്ച. അച്ഛേ ദിൻ ഗൂഗിളിൽ തെരയാമെന്നു മാത്രം. നല്ലകാലം മോഹിപ്പിച്ചു വോട്ടു വാങ്ങി അധികാരത്തിലേറി ഏഴു വർഷം കഴിയുന്പോഴും ജനജീവിതം കൂടുതൽ ദുരിതമാകുകയാണ്.
വിലകൾ കുറയ്ക്കുമെന്നു മാത്രമല്ല അഴിമതി, ഭീകരത, സ്വിസ് ബാങ്കിലേത് അടക്കമുള്ള കള്ളപ്പണം, കുഴൽപ്പണം, കള്ളനോട്ട് തുടങ്ങിയവയെല്ലാം തുടച്ചുനീക്കുമെന്നും വൻ സാന്പത്തിക വളർച്ചയും അതിവേഗ വികസനവും മുതൽ സുരക്ഷയും സമാധാനവും ഉൾപ്പെടെ എന്തെല്ലാം മോഹങ്ങളാണ് മോദിയും കൂട്ടരും സമ്മാനിച്ചത്.
മോഹഭംഗങ്ങളായ മോഹിപ്പിക്കൽ
യുപിഎ സർക്കാരിനെ താഴെയിറക്കി 2014ൽ എൻഡിഎയെ അധികാരത്തിലേറ്റുന്പോൾ വോട്ടർമാർ ക്ഷേമകാലം മോഹിച്ചു. തുടർച്ചയായ രണ്ടു വൻ വിജയങ്ങളാണു മോദിക്കു ജനം സമ്മാനിച്ചത്. പാർലമെന്റിലും മിക്ക സംസ്ഥാന നിയമസഭകളിലും മൃഗീയ ഭൂരിപക്ഷം കിട്ടിയിട്ടും പക്ഷേ നേർവിപരീതമാണു സംഭവിച്ചത്. പാചകവാതകം മുതൽ പച്ചക്കറികൾ വരെ എല്ലാറ്റിനും തീവിലയായതു മിച്ചം.
ദോഷം പറയരുതല്ലോ, അദാനിയും അംബാനിയുംപോലുള്ള ചങ്ങാത്ത മുതലാളിമാരുടെ സന്പത്ത് കോവിഡ് കാലത്തും കൂടി. കോർപറേറ്റ് കുത്തകകൾക്കും ഭരണക്കാർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും മാത്രമാകും അച്ഛേ ദിൻ! ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള അതിസന്പന്നരുടെ എണ്ണം കൂടി. ആഗോള തലത്തിൽ 27 ശതമാനമാണ് അതിസന്പന്നരുടെ വളർച്ചയെങ്കിലും മോദി ഭരണത്തിൽ ഇന്ത്യയിലിത് 63 ശതമാനമാണ്. ലോകത്ത് ഏറ്റവും അതിസന്പന്നർ ഉള്ള മൂന്നാമത്തെ രാജ്യമാണിന്ന് ഇന്ത്യ. ആഗോള സന്പന്നരുടെ പട്ടികയിൽ 142 ഇന്ത്യക്കാരുണ്ട്.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൊടിയ ദുരിതങ്ങൾ മിച്ചം. മോഹങ്ങളൊക്കെയും മോഹഭംഗങ്ങളായി! വറചട്ടിയിൽനിന്ന് എരിതീയിലേക്കാണു ജനം വീണത്. 135 കോടി ജനങ്ങളിൽ 11.6 ശതമാനം പേർ ഇപ്പോഴും അതീവ ദാരിദ്ര്യത്തിലാണ്. സന്പന്നരും സാധാരണക്കാരും തമ്മിലുള്ള അകലം കൂടുന്നു.
എല്ലാ ദുരിതങ്ങളെയും മറയ്ക്കാൻ ജാതി, മത പ്രശ്നങ്ങൾക്കും വർഗീയ ധ്രുവീകരണങ്ങൾക്കും പഞ്ഞമില്ല. ഡൽഹിയിൽ അടക്കം വർഗീയകലാപങ്ങൾക്കു പുറമെ അയോധ്യ, കാശി, മധുര തുടങ്ങി ആഗ്രയിലെ വിഖ്യാത താജ്മഹൽ വരെ വിവാദത്തിലാക്കുന്ന വക്രബുദ്ധി.
അസഹനീയം, ഈ വിലക്കയറ്റം
ഇന്ത്യയിലെ വിലക്കയറ്റം കൈവിട്ടു കുതിച്ച് എട്ടു ശതമാനത്തിന് അടുത്തെത്തി. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 8.38 ശതമാനായാണ് ഏപ്രിലിൽ കൂടിയത്. എട്ടു വർഷത്തിലെ ഏറ്റവും കൂടിയ നാണ്യപ്പെരുപ്പമാണിത്. ഏപ്രിലിലെ ഉപഭോക്തൃ വിലസൂചിക (സിപിഐ എന്ന ചുരുക്കപ്പേരിലുള്ള കണ്സ്യൂമർ പ്രൈസ് ഇൻഡക്സ്) 7.79 ശതമാനമാണ്. മാർച്ചിൽ 6.95 ശതമാനം ആയിരുന്നു. കഴിഞ്ഞ നവംബറിലാകട്ടെ ഇത് 4.91 ശതമാനം ആയിരുന്നു. തുടർച്ചയായ ഏഴാം മാസമാണു വിലസൂചികയിലെ വർധന.
റിസർവ് ബാങ്ക് നിശ്ചയിച്ച ജനങ്ങൾക്കു താങ്ങാവുന്ന പരമാവധി തോതിലും മുകളിലാണിത്. വിലസൂചിക ആറു ശതമാനത്തിനു മുകളിൽ ദുഃസഹമാകുമെന്നാണു റിസർവ് ബാങ്കിന്റെ നിർവചനം. സഹനപരിധി ആറ് ആണെങ്കിലും നാലു ശതമാനമാണു റിസർവ് ബാങ്ക് അംഗീകരിക്കുന്ന ഭേദപ്പെട്ട തോത് (കംഫർട്ട് സോണ്).
പച്ചക്കറികളുടെ വിലവർധന 15.41 ശതമാനമാണ്. ഭക്ഷ്യ എണ്ണകളുടെയും ധാന്യങ്ങളുടെയും തുടർച്ചയായ വിലവർധന ഭീകരമാണ്. ഭക്ഷ്യയെണ്ണ വില 17.3 ശതമാനമാണു കൂടിയത്. വലിയ തോതിൽ ഇന്ത്യ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ധാന്യങ്ങൾക്കു പോലും ആറ് ശതമാനം വില കൂടി. മുട്ട, മീൻ, ഇറച്ചി എന്നിവയ്ക്ക് 6.4 ശതമാനം, പാലും പാൽ ഉത്പന്നങ്ങൾക്കും 5.5, ഭക്ഷണത്തിന് 8.4, സുഗന്ധവ്യഞ്ജനങ്ങൾക്ക് 10.6, പഴങ്ങൾക്ക് അഞ്ച്, പയർ വർഗങ്ങൾക്ക് 1.9 ശതമാനം എന്നിങ്ങനെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ കണക്കിലെ വിലവർധന.
ദുരിതക്കയത്തിൽ മുങ്ങി ജനം
ഗ്രാമങ്ങളിലെ പണപ്പെരുപ്പം 8.4 ശതമാനമായി ഉയർന്നു. അവശ്യസാധനങ്ങളുടെ ചില്ലറവിൽപ്പന വില കൂടിയെന്നു ചുരുക്കം. 2016ൽ 2.23 ശതമാനം വരെ താഴ്ന്ന വാർഷിക ഉപഭോക്തൃവില സൂചികയാണ് ഓരോ വർഷവും കുതിച്ചുയരുന്നത്. ഭക്ഷ്യവിലക്കയറ്റവും ഉപഭോക്തൃ വിലസൂചികയും കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതിലും മോശമായി. മനുഷ്യരുടെ വില മാത്രമാകും ഇടിഞ്ഞത്.
വിലക്കയറ്റം പിടിച്ചുകൊട്ടാനാകാതെ കുതിക്കുന്പോൾ വ്യാവസായിക ഉത്പാദനം 1.9% മാത്രമായി. ഉയർന്ന ഇന്ധനവിലയും ഭക്ഷണച്ചെലവും വരുമാനത്തിലെ ഇടിവും ജനജീവിതം ദുഃസഹമാക്കി. ഡോളറിന് 77.59 എന്ന നിലയിലേക്ക് രൂപയുടെ വിലയിടിഞ്ഞതു സ്ഥിതി വഷളാക്കുന്നു. രാജ്യത്തെ സാന്പത്തിക, സാമൂഹിക പ്രതിസന്ധിയുടെ നേർചിത്രമാകുമിത്.
യുക്രെയ്നിലെ യുദ്ധം മുതൽ കോവിഡ് മഹാമാരിയും പ്രളയം, വരൾച്ച, ഉരുൾപൊട്ടലുകൾ, ചുഴലിക്കാറ്റുകൾ അടക്കമുള്ള പ്രകൃതിയുടെ വികൃതികളിലും പെട്ടു വിഷമിക്കുന്നതിനിടെയാണു വിലക്കയറ്റം പിടിവിട്ടു കുതിക്കുന്നത്.
ഗ്യാസിന് 1,006 രൂപ
ഗോതന്പ്, അരി, പഞ്ചസാര, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മത്സ്യ മാംസാദികൾ തുടങ്ങി സാധാരണക്കാരന് ദൈനംദിനം ആവശ്യമുള്ളതിനെല്ലാം വില കൂടി. പലതിനും പൊള്ളുന്ന വിലയാണ്. ഒഴിവാക്കാൻ പറ്റാത്ത പച്ചക്കറികളുടെയും ഭക്ഷ്യയെണ്ണകളുടെയും വില വളരെ കൂടി. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ റിക്കാർഡ് വിലകൂട്ടൽ കൂടിയായപ്പോൾ ജനം പൊറുതിമുട്ടി.
ഗാർഹിക എൽപിജി സിലിണ്ടറിന് ആയിരം രൂപയ്ക്കു മുകളിൽ വിലയായതോടെ സാധാരണക്കാരുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനു പോലും കുറവുണ്ട്. സൗജന്യ റേഷനും കിറ്റും പോലുള്ള താത്കാലിക ആശ്വാസം കൊടിയ ദുരിതങ്ങൾ ഇല്ലാതാക്കുന്നില്ല. തിരുവനന്തപുരം മേയർ ആര്യയുടെ കുറിപ്പിൽ കാര്യം വ്യക്തം.
പോകാനിറങ്ങിയപ്പോൾ അമ്മയുടെ ആശങ്ക; ‘ഡേയ്, 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുന്പോ മൂവായിരം ആകുമല്ലോ മക്കളേ. അച്ഛാ ദിൻ വരുന്നതാണ് അമ്മേ എന്നും പറഞ്ഞ് തിരക്കിട്ടു കാറിൽ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്നം അങ്ങോട്ടു വിടാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെ സാന്പത്തിക ഭദ്രത പാടേ തകർന്നുപോകുംവിധമാണു പാചകവാതകത്തിന്റെയും നിത്യോപയോഗ സാധങ്ങളുടെയും വില കുതിക്കുന്നത്.’
അല്ലയോ മോദിജീ, അനിയന്ത്രിതമായ ഈ വിലക്കയറ്റത്തിനു കടിഞ്ഞാണിടാൻ അങ്ങേയ്ക്കു കഴിയില്ലേ എന്നു ചോദിക്കുന്ന ആര്യ പക്ഷേ സ്വന്തം എൽഡിഎഫ് സർക്കാരിനോട് ഇതേ ചോദ്യം ചോദിക്കുന്നില്ല.
ചെലവ് റോക്കറ്റിൽ; വരവ് പടവലങ്ങ!
പെട്രോൾ വില സെഞ്ചുറി അടിച്ചിട്ടും സർക്കാരുകളുടെ ആർത്തി തീർന്നിട്ടില്ല. തക്കം നോക്കി ഇനിയും കൂട്ടുന്ന തീയതി നോക്കി ഇരിക്കുകയാണ് ജനം. സാധനവില വർധിക്കുന്നത് ഇന്ധനവില വർധനയുടെ ഉപോത്പന്നമായാണ്. ജനം നശിച്ചാലും മദ്യം ഒഴുക്കിയും നികുതി കൂട്ടിയും പണം ഉണ്ടാക്കി സർക്കാർ ജീവനക്കാർക്കു ശന്പളം കൊടുക്കാൻ ജനങ്ങളെ പിഴിയുകയാണു സർക്കാർ.
വൻതോതിലുള്ള തൊഴിൽ, ഉത്പാദനനഷ്ടങ്ങളും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും നിർമാണ, സേവന മേഖലകളിലെ തളർച്ചയും കൂടിയായപ്പോൾ പ്രതിസന്ധി അതിരൂക്ഷമായി. കാർഷിക മേഖലയിലെ തകർച്ച തുടങ്ങിയിട്ടു വർഷങ്ങളായി. ടൂറിസം, ഗതാഗതം, ചെറുകിട ഇടത്തരം കച്ചവടങ്ങൾ, പരന്പരാഗത വ്യവസായങ്ങൾ അടക്കം മറ്റു മേഖലകളും മാന്ദ്യത്തിൽനിന്നു കരകയറിയിട്ടില്ല.
സ്വകാര്യമേഖലയിൽ ശന്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ഉണ്ടായിരുന്ന തൊഴിൽകൂടി പലർക്കും നഷ്ടമായി. വിദ്യാഭ്യാസ, ആരോഗ്യ, യാത്രച്ചെലവുകളും മേലോട്ടാണ്. വായ്പകളുടെ പലിശനിരക്കുകൾ വർധിക്കുന്നു. ചെലവുകൾ റോക്കറ്റ് പോലെ മുകളിലോട്ട്. വരുമാനം പടവലങ്ങ പോലെ താഴോട്ട്.
ധൂർത്തും നികുതിയും കുറയ്ക്കൂ
ഉത്പന്നങ്ങളുടെ വില കൂടുന്പോൾ സർക്കാരിന്റെ നികുതി വരുമാനം കൂടും. ഏപ്രിലിലെ ജിഎസ്ടി വരവ് സർവകാല റിക്കാർഡാണ്. 1.68 ലക്ഷം കോടി രൂപയാണു കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിലുണ്ട്. മുൻവർഷത്തെക്കാൾ 20 ശതമാനം വർധന. ഇന്ധന നികുതി കൂട്ടിയതു വേറെയും. ജനങ്ങൾക്ക് ആശ്വാസമേകാൻ ഇതു മാത്രം മതിയാകും.
ജനങ്ങളെ പിഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും സുഖിക്കുകയും കടമെടുപ്പു കൂട്ടുകയും ചെയ്യുന്ന നില ശ്രീലങ്കയുടെ ആവർത്തനമാകും. പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലകളും ഇതര നികുതികളും കുറയ്ക്കണം. അവശ്യസാധനങ്ങളുടെ ചില്ലറ വിൽപ്പന വിലകൾ കുറച്ചേ മതിയാകൂ. പാവങ്ങളും സാധാരണക്കാരും ജീവിക്കണം. കുടുംബബജറ്റിന് ആശ്വാസം പകരാൻ സർക്കാരിനു കഴിയണം. സംസ്ഥാന സർക്കാരിനും ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വമുണ്ട്. സർക്കാരുകളുടെ ധൂർത്ത് ഒഴിവാക്കിയും ചെലവുകൾ വെട്ടിച്ചുരുക്കിയും മാതൃകയാകണം. റേഷൻ അടക്കമുള്ള പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തിയും വിപണികളിൽ ഇടപെട്ടും വിലകൾ നിയന്ത്രിച്ചും ജനങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയും.