ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
“വെള്ളം ചേര്‍ക്കാത്ത മതേതരത്വവും അതിലൂടെ കൈവരുന്ന സമാധാനവുമാണ് ഇന്ത്യയുടെ പുരോഗതിയുടെയും വളര്‍ച്ചയുടെയും അടിസ്ഥാനം.” മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി 2017 ഓഗസ്റ്റ് 13ന് ദീപികയ്ക്കു മാത്രമായി നല്കിയ പ്രത്യേക സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞ വാക്കുകളാണിത്. രാഷ്ട്രപതി എന്ന നിലയില്‍ ഇന്ത്യക്കു വളരെ പ്രധാനപ്പെട്ടതായി കരുതുന്ന കാര്യമെന്താണെന്ന ലേഖകന്റെ ചോദ്യത്തിനു മറുപടിയായാണ് പ്രണാബ് ഇതു പറഞ്ഞത്.
“പൗരസമത്വവും ജനാധിപത്യവും സാമ്പത്തിക സമത്വവും എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യവും ഉള്ള ആധുനിക രാഷ്ട്രമായി ഇന്ത്യയെ കെട്ടിപ്പടുക്കണം” എന്നും പ്രണാബ് ചൂണ്ടിക്കാട്ടി. രാജ്യത്തിനാകെ വിലപ്പെട്ടതാണ് ഈ ഉപദേശം. “എല്ലാ അര്‍ഥത്തിലും സമ്പൂര്‍ണ മതേതര രാജ്യമായി ഇന്ത്യ എന്നും തുടരണം. എല്ലാ മതങ്ങളെയും ഒരേ പോലെ ബഹുമാനിക്കുകയും പൗരസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുകയാണ് പ്രധാനം.
അസഹിഷ്ണുത വളരുന്നതു വളരെ ആപത്കരമാണ്. സമാധാനം, സാഹോദര്യം, ഐക്യം തുടങ്ങിയവ ഉണ്ടെങ്കില്‍ സാമ്പത്തിക വളര്‍ച്ചയും വികസനവും അടക്കമുള്ള രാജ്യപുരോഗതിക്കു തടസം ഉണ്ടാകില്ല.”- രാഷ്ട്രപതിയെന്ന നിലയില്‍ 2016 മേയ് ആദ്യവാരം ന്യൂസിലന്‍ഡിലും പപ്പുവ ന്യൂഗിനിയിലും നടത്തിയ അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞു ഡല്‍ഹിയിലേക്കു മടങ്ങുന്ന വിമാനത്തില്‍ ദീപികയുടെ പ്രതിനിധി ഉള്‍പ്പടെയുള്ളവരുമായി നടത്തിയ സംഭാഷണത്തിനിടെ പ്രണാബ് പറഞ്ഞ ഈ വാക്കുകളും അമൂല്യമാണ്.
സ്വാന്ത്ര്യത്തിന്റെ അമൃതവര്‍ഷം
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍. ആസാദി കാ അമൃത് മഹോത്സവ്. ബിട്ടീഷ് കോളനിഭരണത്തില്നിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വിലയേറെ. ചരിത്രമുഹൂര്‍ത്തത്തിന്റെ 75-ാം വാര്‍ഷികാഘോഷം പുനരര്പ്പണത്തിനുള്ളതാണ്. തെറ്റായ നയങ്ങളും സമീപനങ്ങളും തിരുത്താനും പുരോഗമന ചിന്തയുള്ള ഭാവിതലമുറയ്ക്കായി സമര്‍പ്പിക്കാനുമുള്ള അവസരമാണ്.
“എന്റെ ശരീരത്തെ നിങ്ങള്‍ക്കു തടവിലാക്കാം. മനസിനെ ചങ്ങലയ്ക്കിടാനാകില്ല” എന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വില വ്യക്തമാക്കുന്നതാണ്. സ്വാതന്ത്ര്യമില്ലാത്ത ജീവിതം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നാണ് വിഖ്യാത കവി ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍.
അഹിംസയും സത്യഗ്രഹവും മുഖമുദ്രയാക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ലോകത്ത് സമാനതകളില്ലാത്തതാണ്. അക്രമവും ഒളിപ്പോരാട്ടങ്ങളും യുദ്ധവുമില്ലാതെയാണ് സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഭാരതം സ്വാതന്ത്ര്യം സ്വന്തമാക്കിയത്. “ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, അതു തോല്‍വിയാണ്; എന്തെന്നാല്‍ അതു നൈമിഷികം മാത്രം” എന്നാണ് ഇതേക്കുറിച്ച് ഗാന്ധിജി പറഞ്ഞത്. സഹനവും ത്യാഗവും പ്രത്യാശയും കൈമുതലാക്കിയാണ് അക്കാലത്ത് സ്വപ്നമായിരുന്ന സ്വാതന്ത്ര്യം നേടിത്തരാന്‍ പൂര്‍വികര്‍ പോരാടിയത്.
“ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും, എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം” എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളില്‍ മനോധൈര്യവും സ്ഥിരോത്സാഹവും പ്രകടമായിരുന്നു. “സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാന്‍ നേടുകതന്നെ ചെയ്യും” എന്ന് ബാല ഗംഗാധര തിലക് പറഞ്ഞത് ആത്മവിശ്വാസം പ്രകടമാക്കുന്നു. സാധ്യമല്ലെന്നു കരുതിയ സ്വാതന്ത്ര്യം നേടിത്തരുന്നതിന് അനേകായിരങ്ങള്‍ ജീവന് ബലി കൊടുക്കേണ്ടിവന്നു. ലക്ഷക്കണക്കിനാളുകള്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി.
സമസ്ത മേഖലകളിലും മുന്നേറ്റം
സ്വതന്ത്ര രാഷ്ട്രമായി 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഏറെയുണ്ട്. സമസ്ത മേഖലകളിലും വലിയ മുന്നേറ്റം നടത്താന്‍ 75 വര്‍ഷത്തിനിടെ നമുക്കു കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, വാണിജ്യം, സാമ്പത്തികം, സാംസ്കാരികം തുടങ്ങി ശാസ്ത്ര-സാങ്കേതിക രംഗങ്ങള്‍ വരെ ഇന്ത്യ നേടിയ വിജയങ്ങള്‍ക്കു വജ്രത്തിളക്കമുണ്ട്.
ആണവശേഷി ഉള്‍പ്പെടെ സൈനിക-സാമ്പത്തിക ശക്തി, ബഹിരാകാശ-ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ മികവുള്ള ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഐടി വിദഗ്ധരെയും ആരോഗ്യപ്രവര്‍ത്തകരെയും സംഭാവന ചെയ്യുന്നത്. ആഗോളക്രമത്തില്‍ ഇനി ഇന്ത്യയെ തഴഞ്ഞ് ഒരു വന്‍ശക്തിക്കും മുന്നോട്ടു പോകാനാകില്ല. ഇന്ത്യതന്നെ വന്‍ശക്തിയായി മാറുകയാണ്. അടുത്ത നൂറ്റാണ്ട് ഇന്ത്യയുടെതും നമ്മുടെ യുവതലമുറയുടെതും ആകുമെന്നതില്‍ സംശയിക്കേണ്ട.
രവീന്ദ്രനാഥ ടാഗോര്‍ (സാഹിത്യം), സി.വി. രാമന് (ഫിസിക്സ്) മുതല്‍ സ്വാതന്ത്ര്യത്തിനു ശേഷം മദര്‍ തെരേസ (സമാധാനം), അമര്‍ത്യ സെന്‍ (സാമ്പത്തികശാസ്ത്രം), ദലൈ ലാമ, കൈലാഷ് സത്യാര്‍ഥി (ഇരുവരും സമാധാനം) എന്നിവര്‍ നൊബേല്‍ സമ്മാന ജേതാക്കളായത് യാദൃച്ഛികമല്ല. അമേരിക്കന്‍ പൗരത്വം ഉണ്ടായെങ്കിലും നൊബേല്‍ ജേതാക്കളായ ഹര് ഗോബിന്ദ് ഖുറാന (മെഡിസിന്), എസ്. ചന്ദ്രശേഖര്‍ (ഫിസിക്സ്), വെങ്കി രാമകൃഷ്ണന് (കെമിസ്ട്രി), അഭിജിത് ബാനര്‍ജി (സാമ്പത്തിക ശാസ്ത്രം) എന്നിവരും തനി ഇന്ത്യക്കാരായിരുന്നു.
പൗരാണികതയുടെ പ്രൗഢി
നൂറ്റാണ്ടുകളുടെ ചൂഷണങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും മോചനം നേടിയ രാജ്യം ലോകത്തിനു മുന്നില്‍ ഇന്ന് തലയെടുപ്പോടെയാണു നില്‍ക്കുന്നത്. ത്യാഗോജ്വലവും പ്രൗഢവുമായ സ്വാതന്ത്ര്യസമര ചരിത്രത്തില്‍നിന്ന് ശക്തിയും ഊര്‍ജവും പ്രതീക്ഷയും നേടുക പ്രധാനമാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും സോഷ്യലിസ്റ്റ് ആശയങ്ങളും കാത്തുപരിപാലിക്കാന്‍ ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ ഓരോ പൗരനും കടമയും ഉത്തരവാദിത്വവുമുണ്ട്.
സമാധാനത്തിലും സാഹോദര്യത്തിലും രാജ്യപുരോഗതി ഉറപ്പാക്കാനും അടുത്ത ദശകങ്ങളില്‍ ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ നയിക്കാനും കഴിയുന്ന നേതൃത്വവും ജനതയുമാകണം. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്ന് ഭാരതത്തിന്റേതാണ്. വേദങ്ങളും ഉപനിഷത്തുകളും മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസ രചനകൾ മുതല്‍ യോഗയും ആയുര്വേദവുംവരെ ഇന്ത്യയുടെ മഹത്വം വെളിവാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുന്നുവെന്നതു നിസാരമല്ല. ജാതി, മതം, ഭാഷ, ഭക്ഷണം, വസ്ത്രം എന്നിവ മുതല്‍ ഭൂപ്രദേശങ്ങള്‍ വരെ ഇത്രയേറെ വൈവിധ്യമുള്ള രാജ്യം ഇപ്പോഴും ഐക്യത്തോടെ ഒരൊറ്റ ഇന്ത്യയായി തുടരുന്നു. പലര്‍ക്കും അദ്ഭുതമായ ഐക്യവും അഖണ്ഡതയും മതേതരത്വവും വെള്ളം ചേര്‍ക്കാതെ ഇനിയുമേറെ വര്‍ഷങ്ങള്‍ കൊണ്ടുനടക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്.
കഠിനകാലങ്ങളില്നിന്നു കരേറി
സ്വാതന്ത്ര്യത്തിനു ശേഷം ജനസംഖ്യയില്‍ 237 ശതമാനം വര്‍ധനയുണ്ടായിട്ടും ഭക്ഷണം പൗരന്റെ അവകാശമാക്കിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ രാജ്യമായി ഇന്ത്യ വളര്‍ന്നതു വലിയ നേട്ടമാണ്. ലോകത്ത് ആദ്യമാണിത്. എന്നാല്‍ ഇപ്പോഴും 30 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഇതിനു കാരണം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യത്തില്‍, സ്വാതന്ത്ര്യത്തിനു നാലു വര്‍ഷം മുമ്പുണ്ടായ ഭയാനകമായ ബംഗാള്‍ ക്ഷാമത്തില്‍ 20 മുതല്‍ 30 ലക്ഷം പേര് പട്ടിണി മൂലം മരിച്ച നാടാണു നമ്മുടേത്. ബ്രിട്ടീഷുകാരുടെ 120 വര്‍ഷത്തെ ഭരണത്തില്‍ ഇതടക്കം 31 തവണയാണ് പട്ടിണിമരണങ്ങളുണ്ടായത്. 1866ലെ ബംഗാള്‍, ഒറീസ ക്ഷാമത്തില്‍ 10 ലക്ഷത്തോളും പേരാണു പട്ടിണി മൂലം മരിച്ചത്. 1869ല്‍ ഉത്തരന്ത്യേയിലെങ്ങും ഉണ്ടായ കൊടിയ ക്ഷാമത്തില്‍ 15 ലക്ഷം പേര് മരിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യത്തിനു ശേഷം, 1965-67 വര്‍ഷങ്ങളിലായി ബിഹാറിലെ കൊടുംവരള്‍ച്ചയെത്തുടര്‍ന്ന് 15 ലക്ഷത്തോളം പേര് ബലിയാടുകളായി.
രണ്ടു വര്‍ഷത്തിനകം മൊത്തം ജനസംഖ്യയില്‍ ചൈനയെയും ഇന്ത്യ കടത്തിവെട്ടുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇപ്പോള്‍ 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 2050 ആകുമ്പോഴേക്കും 166 കോടിയാകുമെന്നാണ് പ്രവചനം. മുമ്പു പ്രവചിച്ചിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോഴും ഇന്ത്യയിലെ ജനസംഖ്യാ വർധന ആ വർധിത മാനവശേഷിയെ നേട്ടമാക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്.
കാര്‍ഷികരംഗത്തും കുതിപ്പ്
സമീപകാലത്ത് ഭരണകര്‍ത്താക്കള്‍ വളരെ അവഗണിക്കുന്ന കാര്‍ഷിക മേഖലയില്‍ പോലും അതിശയകരമായ കുതിപ്പുണ്ടായി. കൃഷിയില്‍ ഉണ്ടായ പരിവര്‍ത്തനങ്ങള്‍ അദ്ഭുതകരവും മികവേറിയതുമാണ്. രാജ്യത്തെ ഭക്ഷ്യോത്പാദനം 50 വര്‍ഷത്തിനിടെ ഇരട്ടിയിലധികം വര്‍ധിച്ചു. തുടര്‍ച്ചയായി ആറാം വര്‍ഷവും റിക്കാര്‍ഡ് ഭക്ഷ്യോത്പാദനമുണ്ട്. 2021-22ല്‍ 31.60 കോടി ടണ്‍ ആണ് ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉത്പാദനം. നാം ഇന്ന് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലെത്തി.
ഹരിതവിപ്ലവവും ക്ഷീരവിപ്ലവവും ഉണ്ടാക്കിയ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയെന്നതിലേറെ റിക്കാര്‍ഡ് സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെയും നല്ലയിനം വിത്തുകളുടെയും മികച്ച കാര്‍ഷിക തന്ത്രത്തിന്റെയുമെല്ലാം ഫലമാണിത്.
പാല്, പയര്‍വര്‍ഗങ്ങള്‍, ചണം തുടങ്ങിയവയുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്നിപ്പോൾ ഇന്ത്യ. അരി, ഗോതമ്പ്, കരിമ്പ്, നിലക്കടല, പച്ചക്കറികള്‍, പഴങ്ങള്‍, പഞ്ഞി തുടങ്ങിയവയുടെ ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. സുഗന്ധവ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍, മത്സ്യം, കോഴി, കന്നുകാലികള്‍ തുടങ്ങിയവയുടെ കാര്യത്തിലും ഇന്ത്യ വളരെ മുന്നിലാണ്.
പ്രതിമകളും ആര്‍ഭാടങ്ങളും പോലയുള്ളവ ഒഴിവാക്കി ഐഐടികളും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങളും വിദ്യാലയങ്ങളും ആരോഗ്യസ്ഥാപനങ്ങളും സൃഷ്ടിക്കുന്നതില്‍ ജവഹല്‍ലാല്‍ നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാര്‍ സ്വീകരിച്ച നിലപാടാണ് ഇന്ത്യക്കു കരുത്തായത്.
ബഹുസ്വരതയുടെ ഘോഷം
സാമ്പത്തിക, സൈനിക, സാങ്കേതിക, മാനവശക്തി എന്നതു നല്ല കാര്യം. എന്നാല്‍ അനീതികളും ചൂഷണങ്ങളും അസഹിഷ്ണുതയും വളരുന്നത് ആപത്കരമാണ്. പരസ്പര ബഹുമാനവും തുല്യനീതിയും സഹിഷ്ണുതയുമാണ് യഥാര്‍ഥ ഭാരത സംസ്കാരം. തുല്യനീതി, സമത്വം, ബഹുസ്വരത, സഹിഷ്ണുത, മതേതരത്വം തുടങ്ങിയ പ്രമാണങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലുറപ്പിക്കണം. ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല ഇന്ത്യയെന്ന മഹാരാജ്യം. സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഷകളുടെയും ബാഹുല്യം സവിശേഷമാക്കിയ രാജ്യമാണ് ഇന്ത്യ.
വിവിധങ്ങളായ ആശയങ്ങള്‍, പ്രതിഭ, തത്ത്വശാസ്ത്രം, ബൗദ്ധികത, നൈപുണ്യം, നവവിധാനം, അനുഭവപരിജ്ഞാനം, ശാസ്ത്രപരിജ്ഞാനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പരസ്പര ബഹുമാനം, സഹവര്‍ത്തിത്വം എന്നിവയെല്ലാം ചേര്‍ന്നതാകണം ഇന്ത്യ. മതം, ജാതി, വര്‍ണം, വര്‍ഗം, ഭാഷ, വസ്ത്രം, ഭക്ഷണം, പ്രാദേശികത തുടങ്ങിയ വേലിക്കെട്ടുകളില്ലാതെ സ്നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഐക്യത്തോടെ നിലകൊള്ളുന്ന ജനതയാകണം ഇന്ത്യ.
ഭയത്തിന്റെ തടവറ തകരട്ടെ
നെല്‍സണ്‍ മണ്ഡേല പറഞ്ഞതാണു ശരി. “സ്വതന്ത്രനാകുക എന്നത് ഒരാളുടെ ചങ്ങലകള്‍ വലിച്ചെറിയുക മാത്രമല്ല, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ജീവിക്കുക എന്നതാണ്.” “സ്വാതന്ത്ര്യം, അതു വേരുറപ്പിക്കാന്‍ തുടങ്ങുമ്പോള്‍, ദ്രുതഗതിയില്‍ വളര്‍ച്ചയുള്ള ഒരു ചെടിയാണ്” എന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ പറഞ്ഞിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അഭിപ്രായം, വിശ്വാസം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ സ്വാതന്ത്ര്യവും തുല്യനീതിയും ഇന്നും കിട്ടാക്കനിയാണ്.
“ഭയമാണ് ഏക യഥാര്‍ഥ ജയില്‍, ഒരേയൊരു യഥാര്‍ഥ സ്വാതന്ത്ര്യം ഭയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്”- ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം 2017 നവംബറില്‍ മ്യാന്മറിലെത്തിയപ്പോള് ഓങ് സാങ് സൂചി പറഞ്ഞ ഈ വാക്കുകള്‍ നമുക്കു ദര്‍ശനമാകട്ടെ.