നാളെ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുമ്പോഴും പിന്നീടും ജനക്കൂട്ടം ഒഴിവാക്കാൻ കർക്കശ നടപടികൾ ആവശ്യമാണ്. കോവിഡ് വ്യാപനം തടഞ്ഞേ മതിയാകൂ. രോഗികൾക്കു ചികിത്സ ലഭ്യമാക്കുകയെന്നതും പ്രധാനമാണ്. എന്നാൽ, അധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാകും കേന്ദ്ര, സംസ്ഥാന പാർട്ടികളുടെ നേതാക്കളെന്നതിൽ സംശയിക്കാനാകില്ല.
ആരു ഭരിച്ചാലും ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. ഇനിയുള്ള ദിവസങ്ങളിലെങ്കിലും പ്രാണവായുവും ചികിത്സയും കിട്ടാതെ ജനങ്ങൾ തെരുവിൽ വീണുമരിക്കരുത്. മരണത്തിലെങ്കിലും മാന്യത നൽകാൻ കടപ്പെട്ട സർക്കാരുകൾക്കു ശ്മശാനങ്ങളിലെ നടുക്കുന്ന സ്ഥിതി ഒഴിവാക്കാൻ കഴിയണം. ഡൽഹിയിലെ ശ്മശാനങ്ങളിലും പാതയോരങ്ങളിലും പാർക്കുകളിലും കൂട്ടമായി എരിയുന്ന മൃതശരീരങ്ങളുടെ ഫോട്ടോകൾ ആഗോളമാധ്യമങ്ങളിൽ പോലും ഇന്ത്യക്ക് അപമാനവും നാണക്കേടും വേദനയുമുണ്ടാക്കി.
വീഴ്ചകളും പാളിച്ചകളും അംഗീകരിച്ച് ഇനിയുള്ള ദിവസങ്ങളിൽ ഏറ്റവും വേഗത്തിൽ ഫലപ്രദമായ ചികിത്സാ, പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനാകട്ടെ ഇനി ശ്രദ്ധ. കോവിഡിനെതിരായ യുദ്ധം ജയിക്കണം. ലോകത്തിനു മുന്നിൽ ഇനിയും അപമാനിതരാകരുത്. വലിയ തോതിൽ സേവനം ചെയ്യുന്ന സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ- മത- സമുദായ- സാമൂഹ്യ സംഘടനകൾ തുടങ്ങിയവരെയെല്ലാം ഏകോപിപ്പിച്ചു കോവിഡ് മഹാമാരിയെ തോൽപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾക്കു ശക്തി പകരാം.
മരുന്നിനു മീതെ കച്ചവടം
കോവിഡ് വാക്സിൻറെ വില തീരുമാനിക്കേണ്ടതു കമ്പനികളല്ലെന്നു സുപ്രീംകോടതി പറഞ്ഞതാണു ശരി. അമേരിക്കയിലില്ലാത്ത വില കോവിഷീൽഡ് വാക്സിന് ഇന്ത്യക്കാർ എന്തിനു നൽകണമെന്നും കോടതി ചോദിച്ചു. മുഴുവൻ വാക്സിനും എന്തുകൊണ്ടു കേന്ദ്രം വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന ചോദ്യവും പ്രസക്തമാണ്. സ്വകാര്യ വാക്സിൻ കമ്പനികൾക്കു നൽകിയ 4,500 കോടി രൂപ പൊതുഖജനാവിലേതാണ്. അതിനാൽ വാക്സിൻ പൊതു ഉത്പന്നമാണ്. വാക്സിൻ ഉത്പാദനം കൂട്ടണമെന്നും വില നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യയുടെ വാക്സിനേഷൻ പദ്ധതി അനുസരിച്ചു സാർവത്രിക, സൗജന്യ വാക്സിൻ നൽകേണ്ടതാണ്. ഇതേവരെയുള്ള പ്രതിരോധ കുത്തിവയ്പുകളെല്ലാം രാജ്യത്തു സൗജന്യമായാണു നൽകിയത്. മറ്റു പ്രതിരോധ കുത്തിവയ്പുകൾ പോലെ കോവിഡ് വാക്സിനും സൗജന്യമായി എല്ലാവർക്കും നൽകുന്ന കാര്യം പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചതും കാര്യമായെടുക്കണം.
രാജ്യത്തെ ജനതയ്ക്കാകെ സൗജന്യമായി വാക്സിൻ ലഭ്യത ഉറപ്പാക്കേണ്ട സർക്കാർ സ്വകാര്യ കുത്തക കമ്പനികൾക്കു കൊള്ളലാഭം ഉണ്ടാക്കാൻ അനുവദിച്ചതിനു യുക്തിയും ന്യായവും ഇല്ല. സാർവത്രിക, സൗജന്യ വാക്സിൻ എന്നതു സർക്കാരിൻറെ ഔദാര്യമല്ല, കടമയും ഉത്തരവാദിത്വവുമാണ്. ആരും ചോദിക്കാതെ തന്നെ പ്രധാനമന്ത്രി സ്വയം ചോദിക്കേണ്ടതും തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതുമാണു സുപ്രീംകോടതിയും ഹൈക്കോടതികളും ചോദിച്ചത്.
സ്വന്തം പൗരന്മാർക്കു വാക്സിൻ ഉറപ്പാക്കാതെ 80-90 വിദേശരാജ്യങ്ങളിലേക്കു കയറ്റിയയച്ച കേന്ദ്രനടപടിയും തെറ്റാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉള്ളതും ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നതുമായ രാജ്യമാണ് ഇന്ത്യ. മരണം പോലും രണ്ടു ലക്ഷവും കടന്നു കുതിക്കുന്നു.