ഡൽഹി : ഡൽഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തിൽ ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയർമാൻ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 ജീവനുകളെ. രക്ഷാ പ്രവർത്തനത്തിനിടെ കാലുകൾക്കു പരുക്കേറ്റ് ഡൽഹി ഫയർ സർവീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി .
ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ൻ ആശുപത്രിയിലെത്തി രാജേഷ് ശുക്ലയെ കണ്ടു. ‘അദ്ദേഹമൊരു യഥാർഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയർമാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിർവഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു’– സത്യേന്ദ്ര ജെയ്ൻ ട്വീറ്റ് ചെയ്തു. വടക്കൻ ഡൽഹിയിലെ ഫാക്ടറിയിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 43 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.