ഡൽഹി : ഡല്‍ഹിയിലെ ഫാക്ടറിയിൽ ഞായർ രാവിലെ തീപിടിത്തമുണ്ടായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു .
പരുക്കേറ്റവർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതായും സംഭവ സ്ഥലം സന്ദർശിച്ച ശേഷം കേജ്‍രിവാൾ പ്രഖ്യാപിച്ചു. ദുരന്തത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ 5.22ന് ഉണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വടക്കൻ ഡല്‍ഹിയിലെ ജനസാന്ദ്രത ഏറിയ മേഖലയിലെ ബാഗ് നിർമാണ ഫാക്ടറിയിലാണു രാവിലെ തീപിടിത്തമുണ്ടായത്. ചെറുകിട നിർമാണ യൂണിറ്റുകളും ശേഖരണ കേന്ദ്രങ്ങളും ധാരാളമുള്ള പ്രദേശത്തെ റോഡുകളും വളരെ ചെറുതാണ്. ഫാക്ടറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും. തീപിടിത്തം ഉണ്ടാകുമ്പോൾ 50 ലേറെ ആള്‍ക്കാർ ഫാക്ടറിയിൽ ഉണ്ടായിരുന്നെന്നാണു വിവരം