ഡൽഹി ഡയറി
“അമ്മതൻ വാത്സല്യം അമ്മിഞ്ഞപ്പാൽ എങ്കിൽ അതിൻ മാധുര്യം എന്നുടെ മാതൃഭാഷ. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ; മർത്യനു പെറ്റമ്മ തൻ ഭാഷ.’’ മാതൃഭാഷയോളം വലുതായ മറ്റൊരു ഭാഷയും ഇന്നോളം ഭൂലോകത്തില്ല. ഒരോരുത്തരുടെയും ജീവിതസംസ്കാരമാണ് അവന്റെ മാതൃഭാഷ. സംവേദനത്തിന്റെയും തത്വബോധത്തിന്റെയും എല്ലാം അടിസ്ഥാനം മാതൃഭാഷയാണ്.
മനുഷ്യർക്കിടയിലെ ഏറ്റവും മനോഹരമായ ആശയവിനിമയ കണ്ണിയാണു ഭാഷ. ഭാഷകളിലെ വൈവിധ്യം സൗന്ദര്യവും ശക്തിയും അറിവുമാണ്.
“ഒരാളോട് അയാൾക്കു മനസിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അതവന്റെ തലയിലേക്കു പോകുന്നു. എന്നാൽ അവന്റെ സ്വന്തം ഭാഷയിൽ സംസാരിച്ചാൽ അതവന്റെ ഹൃദയത്തിലേക്കാണു പോകുന്നത്’’- നെൽസണ് മണ്ടേല പറഞ്ഞതും നമുക്ക് അറിയാവുന്നതുമാണീ സത്യം.
“വ്യത്യസ്തമായ ഒരു ഭാഷ ജീവിതത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടാണ്’’ എന്ന് ഇറ്റാലിയൻ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ഫെഡറിക്കോ ഫെല്ലിനി ചൂണ്ടിക്കാട്ടുന്നു. “എന്റെ ഭാഷയുടെ പരിമിതികൾ എന്റെ ലോകത്തിന്റെ അതിരുകളെയാണ് അർഥമാക്കുന്നത്’’ എന്ന് ഓസ്ട്രിയൻ- ബ്രിട്ടീഷ് തത്വചിന്തകനായിരുന്ന ലുഡ്വിഗ് വിറ്റ്ഗെൻസ്റ്റൈൻ എഴുതി. ഒരു ഭാഷ നമ്മുടെ ജീവിതത്തിനുള്ള ഒരു ഇടനാഴിയിൽ സജ്ജമാക്കുന്നു. രണ്ടോ അതിലധികമോ ഭാഷകൾ വഴിയിലെ എല്ലാ വാതിലുകളും തുറക്കുമെന്നും നമുക്കറിയാം.
ദീർഘകാല അജൻഡ
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ പുതിയതല്ല. വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ തുടങ്ങി സർക്കാർ ജോലികളിൽ വരെ ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം പതിവുപോലെ വിവാദമായി.
ഐഐടികളും ഐഐഎമ്മുകളും ഉൾപ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിൽ അടക്കം രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദിയിലും അതതു സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലും ആകണം അധ്യയനമെന്ന് അമിത് ഷാ അധ്യക്ഷനായ ഒൗദ്യോഗിക ഭാഷകൾക്കായുള്ള പാർലമെന്ററി സമിതി നിർദേശിച്ചു.
ഹിന്ദി നിർബന്ധമാക്കുന്നതിനു പുറമേ ചോദ്യക്കടലാസ് ഹിന്ദിയിലായിരിക്കണമെന്നും നിർദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദിവത്കരണം കടുപ്പിക്കും. കേന്ദ്ര സർവീസിലും സർക്കാർ ജോലികൾക്കും ഹിന്ദി നിർബന്ധമാക്കും. ഇതോടെ മറ്റു ഭാഷക്കാരെല്ലാം രണ്ടാം തരം പൗരന്മാരാകുമെന്നതിൽ സംശയിക്കേണ്ട. ഇംഗ്ലീഷ് പോലും ഇച്ഛാപൂർവം മാത്രമുള്ളതാകണം. ഇംഗ്ലീഷിനു മേൽ ഹിന്ദിക്കും പ്രാദേശികമായ ഉപഭാഷയ്ക്കും പ്രാമുഖ്യം നൽകണമെന്നും കഴിഞ്ഞ മാസം രാഷ്ട്രപതിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ് ആൻഡമാൻ നിക്കോബർ എന്നീ എ വിഭാഗം സംസ്ഥാനങ്ങളിലെല്ലാം പൂർണമായി ഹിന്ദി ഉപയോഗിക്കാനാണ് ശിപാർശ. കൂടുതൽ പേർ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെന്നാണ് എ മേഖലയുടെ നിർവചനം. കേരളം അടക്കമുള്ള ബി, സി മേഖലകളിലെ ഇതര സംസ്ഥാനങ്ങളിൽ തത്കാലം ഹിന്ദി നിർബന്ധമാക്കില്ലെന്നു പിന്നീടു വിശദീകരിച്ചു.
ഇന്ത്യക്കില്ല ദേശീയഭാഷ
ദേശീയഭാഷ എന്നൊന്ന് ഇല്ലെന്നും ഹിന്ദിയും ഇംഗ്ലീഷും ഒൗദ്യോഗിക ഭാഷ ആയി ഉപയോഗിക്കാമെന്നുമാണ് ഇന്ത്യൻ ഭരണഘടന വ്യക്തതയോടെ പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 343ൽ ഇക്കാര്യത്തിൽ സന്ദേഹമോ അവ്യക്തതയോ ഇല്ല. മലയാളം ഉൾപ്പെടെ 22 ഭാഷകൾ അംഗീകൃത ഒൗദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.
ആസാമീസ്, ഗുജറാത്തി, ബംഗാളി, ഹിന്ദി, കാഷ്മീരി, കന്നഡ, കൊങ്കണി, മണിപ്പൂരി, മറാത്തി, മലയാളം, ഒഡിയ, നേപ്പാളി, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ബോഡോ, ഉറുദു, സിന്ധി, സന്താലി, മറാത്തി, ഡോഗ്രി എന്നിവയാണു ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉള്ളത്. ഹിന്ദിയോ, ഇംഗ്ലീഷോ അടക്കം ഇവയിലൊന്നും ഇന്ത്യയുടെ ദേശീയ ഭാഷ (നാഷണൽ ലാംഗ്വേജ്) അല്ല. വളരെയധികം ആലോചനകൾക്കു ശേഷമാണു ഭരണഘടനാ ശില്പികൾ ഈ തീരുമാനമെടുത്തത്.
ഭരണഘടന വ്യക്തമായി നിർവചിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിലടക്കം ഹിന്ദി അടിച്ചേൽപ്പിക്കാനും നിർബന്ധമാക്കാനും ശ്രമങ്ങൾ പലപ്പോഴായി തുടരുകയാണ്. ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കുന്ന വ്യവസ്ഥ 2019 മേയ് 31ന് കേന്ദ്രം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ അടക്കം പ്രതിഷേധമായപ്പോൾ വിവാദ വ്യവസ്ഥ ഒഴിവാക്കിയന്നെു കേന്ദ്രസർക്കാർ അറിയിച്ചു.
പക്ഷേ 2019 സെപ്റ്റംബർ 14ന് ഹിന്ദിദിവസ ആചരണത്തിനിടെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ "ഒരു രാഷ്ട്രം, ഒരു ഭാഷ' എന്നൊരു പ്രഖ്യാപനം നടത്തി. അപ്പോഴും ഒൗദ്യോഗിക ഭാഷകൾക്കായുള്ള പാർലമെന്ററി സമിതി അധ്യക്ഷനാണ് ഷാ. വീണ്ടും പ്രതിഷേധം ശക്തമായപ്പോൾ തിരുത്തി. മറ്റു ഭാഷകളെ നിഹനിക്കാതെയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമാകും ഹിന്ദിയെ ഉയർത്തുകയെന്നായിരുന്നു വിശദീകരണം.
അത്ര വ്യാപകമല്ല ഹിന്ദി
ഉത്തരേന്ത്യയിലെയും മധ്യേന്ത്യയിലെയും ചില സംസ്ഥാനങ്ങൾ ഒഴികെ മിക്ക സംസ്ഥാനങ്ങളിലും പ്രാഥമികമായി ഹിന്ദി സംസാരിക്കുന്നില്ലെന്ന് 2011ലെ സെൻസസ് വ്യക്തമാക്കുന്നു. ഹിന്ദിയും ഇംഗ്ലീഷും ദ്വിതീയ ഭാഷകളായി മിക്ക സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നു.
അന്നത്തെ 35 സംസ്ഥാനങ്ങളിൽ 12 സംസ്ഥാനങ്ങളിലാണ് ആശയവിനിമയത്തിനുള്ള ആദ്യ ചോയ്സായി ഹിന്ദി തെരഞ്ഞെടുത്തത്. ഇന്ത്യയിൽ ഭൂരിപക്ഷം പേരും ആശയവിനിമയത്തിനായി ഇംഗ്ലീഷ് ആണു തെരഞ്ഞെടുത്തതെന്ന് ഈ സെൻസസ് റിപ്പോർട്ടിലുണ്ട്. ജനസംഖ്യയുടെ 43.63% പേരാണ് തങ്ങളുടെ മാതൃഭാഷ ഹിന്ദിയാണെന്നു പറഞ്ഞത്.
ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ജനസംഖ്യയുടെ 96 ശതമാനം പേർ ഹിന്ദി സംസാരിക്കുന്നു. കേരളത്തിൽ വെറും ആറു ശതമാനവും തമിഴ്നാട്ടിൽ ഒരു ശതമാനവും ആളുകളാണു ഹിന്ദി സംസാരിക്കുന്നത്. ഹിന്ദിക്കാരായ ഇതരസംസ്ഥാന തൊഴിലാളികളുടെ സ്വാധീനമാണ് കേരളത്തിൽ ഇപ്പോൾ ഒൗദ്യോഗിക ഹിന്ദിഭാഷാ പഠനത്തേക്കാളേറെയുള്ളത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ അനുപാതം ഗോവയിലാണ്. ബിഹാറും ഛത്തിസ്ഗഡുമാണ് ഇംഗ്ലീഷിൽ പിന്നിൽ. എണ്ണത്തിൽ കൂടുതലുള്ള കേരളത്തിലും തമിഴ്നാട്ടിലും യഥാക്രമം 20.15 ശതമാനം, 18.49 ശതമാനം ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൊതുവേ ഇംഗ്ലീഷ് ഭാഷയ്ക്കു വലിയ പ്രാമുഖ്യമുണ്ട്.
ഭാഷകൾക്കു പഞ്ഞമില്ല
നാലായിരത്തിലധികം വർഷങ്ങൾക്കു മുന്പ്, സിന്ധു നദീതട സംസ്കാരത്തിന്റെ കാലം മുതൽ ബ്രാഹ്മി, ഖരോസ്തി തുടങ്ങിയ മഹത്തായ എഴുത്തു സന്പ്രദായങ്ങൾ ഇന്ത്യയിലുണ്ടായിരുന്നു. ഏകദേശം 500 ബിസിയിൽ ഇവിടെ ലിപികളുണ്ടായി. ഓരോ വർഷവും 70,000ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യമാണിന്ന് ഇന്ത്യ. ഹിന്ദിയിലേക്കാളേറെ പുസ്തകങ്ങൾ മറ്റു ഭാഷകളിലാണ്.
ഇന്ത്യ പല ഭാഷകളിൽ എഴുതുന്നു. അതിലേറെ ശബ്ദങ്ങളിൽ സംസാരിക്കുന്നു. എന്നിട്ടും ഈ ഉപഭൂഖണ്ഡത്തിൽ ആശയവിനിമയം ഒരിക്കലും തകർന്നിട്ടില്ല.
ലോക ജനസംഖ്യയുടെ 16 ശതമാനം വരുന്ന ഇന്ത്യയിൽ 1,652 "മാതൃഭാഷകൾ' ഉണ്ടെന്നാണ് പഠന റിപ്പോർട്ട് (ജെയിംസ് ഹെയിറ്റ്സ്മാനും റോബർട് എൽ. വോർഡനും എഴുതിയ ഗവേഷണ പുസ്തകമായ ഇന്ത്യ: എ കണ്ട്രി സ്റ്റഡി). ഇന്ത്യയിൽ ഉപയോഗത്തിലുള്ള 103 വിദേശ ഭാഷകൾ ഉൾപ്പെടെയാണിതെന്ന് (1961ലെ കനേഷുമാരിയിലും 1972ലെ പഠന റിപ്പോർട്ടിലുമുണ്ട്.)
വലിയ വാതിലുള്ളപ്പോൾ
ദ്രാവിഡ പ്രസ്ഥാനത്തിന്റെ നായകൻ പെരിയാർ ഇ.വി. രാമസ്വാമിയുടെ ശിഷ്യൻ അണ്ണാദുരൈ പറഞ്ഞ ഒരു വാചകം പ്രസക്തമാണ്. ബ്രാഹ്മണാധിപത്യത്തിനും ജാതിവിവേചനത്തിനുമെതിരെ ശബ്ദമുയർത്തിയ ഇരുവരും ഹിന്ദിഭാഷ അടിച്ചേൽപിക്കുന്നതിനെ മുന്പേതന്നെ എതിർത്തിരുന്നു. “വലിയ നായയ്ക്ക് വീടിനുള്ളിൽ കയറാൻ വലിയ വാതിൽ പണിതിട്ടുണ്ട്. ചെറിയ നായയ്ക്ക് വീടിനുള്ളിൽ കയറാൻ ചെറിയ വാതിൽ പണിയേണ്ട ആവശ്യമുണ്ടോ? വലിയ വാതിലിലൂടെ തന്നെ അത് അകത്തു കയറില്ലേ?’’ എന്നായിരുന്നു അണ്ണാദുരൈയുടെ പരിഹാസം.
ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇംഗ്ലീഷ് ഒരുവിധം കൈകാര്യം ചെയ്യാനറിയാം. അപ്പോൾ എല്ലാർക്കും സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയുന്ന ഒരു ഭാഷ എന്നത് ഇംഗ്ലീഷ് അല്ലേ.
ഇന്ത്യക്കായി ഒരു ഭാഷയും ലോകത്തിനായി വേറൊരു ഭാഷയും പഠിക്കുന്നതു മണ്ടത്തരമല്ലേ എന്നായിരുന്നു അണ്ണാദുരൈയുടെ ചോദ്യത്തിന്റെ പൊരുൾ. മാതൃഭാഷയും ഇംഗ്ലീഷും ഹിന്ദിയും ചേർന്ന ത്രിഭാഷ പദ്ധതിയാണ് ഇന്ത്യക്കു നല്ലതെന്നതിൽ ഭരണഘടനാ ശില്പികൾക്കു സംശയമില്ലായിരുന്നു.
ഭിന്നിപ്പിക്കരുത്; വേണം ഒരുമ
വളരെയേറെ പേർ സംസാരിക്കുന്ന ഹിന്ദിക്ക് ഇതര സംസ്ഥാനങ്ങളിലും പ്രോത്സാഹനം നൽകുന്നതു നല്ലതാണ്. പക്ഷേ ഇന്ത്യൻ യുവതയ്ക്കു ലോകത്തെവിടെയും ജോലി നേടാൻ സഹായിച്ച ഇംഗ്ലീഷിനെയും അമ്മിഞ്ഞപ്പാലു പോലെ പ്രധാനമായ മാതൃഭാഷയെയും തമസ്കരിക്കാൻ അനുവദിച്ചുകൂടാ. ഹിന്ദിയേക്കാളും പാരന്പര്യമുള്ള തമിഴ്, മലയാളം, സംസ്കൃതം, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകൾക്കുംകൂടി പ്രചാരം കൂട്ടാനാകണം സർക്കാർ ശ്രമം.
ജനങ്ങളെ കോർത്തിണക്കാനും ഒന്നിപ്പിക്കാനുമുള്ളതാകണം ഭാഷ. ഭിന്നിപ്പിക്കാനുള്ളതല്ല. ഹിന്ദി അടിച്ചേൽപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ രാജ്യത്തു കൂടുതൽ അകൽച്ചയും വിദ്വേഷവും വളർത്താനേ ഉപകരിക്കൂ. ഒരു രാജ്യം ഒരു ഭാഷയെന്ന ആവശ്യം ഐക്യത്തിനല്ല, ഐക്യം തകർക്കാനുള്ളതാണ്.
ഭാഷ, മതം, ഭക്ഷണം, വസ്ത്രം തുടങ്ങി പലതിന്റെയും പേരിൽ ഭിന്നിപ്പിക്കാനും മുതലെടുക്കാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും പുരോഗതിക്കും വിഘാതമാകും. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മനോഹാരിതയും കരുത്തും.