ഡല്‍ഹി: ഗുജറാത്തിലെ ബിജെപിയുടെ മിന്നുന്ന സ്വപ്നവിജയവും കോണ്‍ഗ്രസിന്റെ വൻ തകർച്ചയും ആം ആദ്മി പാർട്ടിയുടെ അരങ്ങേറ്റവും ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂചനകളാണ്. ഹിമാചൽ പ്രദേശിലാകട്ടെ കിണഞ്ഞുശ്രമിച്ചിട്ടും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ തട്ടകത്തിൽ മോദി മാജിക്കും ബിജെപി തന്ത്രങ്ങളും ഫലിക്കാതെ പോയതിനും എഎപി തീരെ അപ്രസക്തമായതിനും കാരണങ്ങളേറെ. കോണ്‍ഗ്രസിനു വെള്ളിവെളിച്ചമായി ഹിമാചൽ പ്രദേശെങ്കിലും മാറിയതും ജനാധിപത്യത്തിന്റെ സൗന്ദര്യമായി.
മോദിഫൈ ചെയ്ത ഗുജറാത്തിൽ ബിജെപിയുടെ റിക്കാർഡ് വിജയത്തിനു സമാനതകളില്ല. തുടർച്ചയായ ഏഴാം തവണയും ഭരണം പിടിച്ചതു മാത്രമല്ല, ഭരണവിരുദ്ധ വികാരവും മോർബി തൂക്കുപാലം ദുരന്തവും വർധിച്ച തൊഴിലില്ലായ്മയും വിലക്കയറ്റവും മുതൽ റിബൽ ശല്യം വരെ മറികടന്നാണു ബിജെപി ഇക്കുറി വൻവിജയം പോക്കറ്റിലാക്കിയത്.
ഹിമാചൽ പ്രദേശിലെ വിജയത്തിലൂടെ കോണ്‍ഗ്രസിനു നാണം മറയ്ക്കാനായി. ഡൽഹിയും പഞ്ചാബും പോലെ ആയില്ലെങ്കിലും ഗുജറാത്ത് നിയമസഭാ പ്രവേശനത്തിലൂടെ ദേശീയ പാർട്ടിയെന്ന അംഗീകാരം നേടുന്ന ആം ആദ്മി പാർട്ടിക്കു കിട്ടിയതു ലോട്ടറിയായി.
കണ്ടറിയേണ്ട തന്ത്രം
തുടർച്ചയായ വിജയങ്ങളിൽ മതിമറക്കാതെ, കൂടുതൽ മികച്ച വിജയം ആവർത്തിക്കുമെന്ന് ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുകയെന്ന ബിജെപിയുടെ രീതി മറ്റെല്ലാ രാഷ്ട്രീയപാർട്ടികളും കണ്ടുപഠിക്കണം. വിജയം ഉറപ്പായിരുന്നെങ്കിലും പ്രധാനമന്ത്രി മോദി മുതൽ താഴെത്തട്ടിലെ സംഘപ്രവർത്തകൻ വരെയുള്ളവർ കഠിനാധ്വാനം ചെയ്തു. ജനസംഘത്തിന്റെ കാലം മുതൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത ബോർസാദ്, ജഗാഡിയ, വ്യാര, ഖർബാഡ, മഹുദ്ദ, അങ്ക്ലാവ്, ഡാനിൽമിജ മണ്ഡലങ്ങളിൽ ബിജെപി ഇക്കുറി ജയിച്ചു.
കാൽ നൂറ്റാണ്ടിലേറെയായുള്ള തുടർഭരണത്തിനു ശേഷവും ഒരുതരത്തിലുള്ള ആലസ്യവും പ്രവർത്തകരിലും നേതാക്കളിലും ഉണ്ടാകാതെ നോക്കിയതു ചെറിയ കാര്യമല്ല.
മുഖ്യമന്തിയെയും, മോർബി ദുരന്തം ഉണ്ടായ മണ്ഡലത്തിലടക്കം പല സിറ്റിംഗ് എംഎൽഎമാരെയും മാറ്റാൻ ബിജെപി മടിച്ചില്ല. ഭരണവിരുദ്ധ വികാരം മറികടക്കാൻ എന്ത് എവിടെ വേണമെന്നു കണ്ടെത്തി അതിനു പരിഹാരം കാണാൻ ശ്രമിച്ചു. പട്ടേൽ സംവരണം അടക്കമുള്ള പ്രശ്നങ്ങൾ നേരത്തേ പരിഹരിച്ചു. കോണ്‍ഗ്രസിലായിരുന്ന പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ അടക്കമുള്ളവരെ ബിജെപിയിലെത്തിച്ചതിനും കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. രാഹുൽ ഗാന്ധി ഈ വീടിന്റെ ഐശ്വര്യം എന്നാണ് ബിജെപി നേതാക്കൾ ഗുജറാത്തിലെ തൂത്തുവാരിയ വിജയത്തെ വിശേഷിപ്പിച്ചത്.
നായകനില്ലാത്ത പട
കോണ്‍ഗ്രസാകട്ടെ തുടക്കം മുതൽ പോരാടാൻ പോലും കഴിയാത്ത നിരാശയിലും മന്ദതയിലുമായിരുന്നു. പടനായകൻ ഉപേക്ഷിച്ച യുദ്ധക്കളം പോലെയായിരുന്നു നില. പേരിന് ഒന്നര ദിവസം മൂന്നു യോഗത്തിലാണു രാഹുൽ ഗാന്ധി മുഖം കാണിച്ചത്. ഹിമാചലിൽ പ്രചാരണം നടത്തിയ പ്രിയങ്ക വദ്രയാകട്ടെ ഗുജറാത്തിലേക്കു പോയില്ല! കേരളത്തിലും കർണാടകയിലും നിറഞ്ഞാടിയ ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പു നടന്ന ഗുജറാത്തിനെ ഒഴിവാക്കിയെന്നതു ഞെട്ടിക്കുന്നു.
ഗുജറാത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അതിലേറെ താത്പര്യം സച്ചിൻ പൈലറ്റിനെ ചീത്ത പറയാനും ഗ്രൂപ്പുകളി മൂപ്പിക്കാനുമായിരുന്നു. ഗുജറാത്തിൽ പോയി വേണ്ടതു ചെയ്യാൻ മെനക്കെടാതെ രാഹുലിന്റെ യാത്രയുടെ പുറകേ നടക്കുകയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാൻഡിലെ പ്രബലർ. ശശി തരൂർ അടക്കം പ്രമുഖരെ ബോധപൂർവം ഒഴിവാക്കുകയും ചെയ്തു. തരൂർ ചെന്നാലും മാറ്റമുണ്ടാകില്ലായിരുന്നെങ്കിലും അദ്ദേഹത്തെ പ്രചാരകരുടെ പട്ടികയിൽനിന്നു വെട്ടിമാറ്റിയതു തെറ്റായ സന്ദേശമാണു നൽകിയത്. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ പരാജയം വ്യക്തമാണ്.
പ്രാദേശിക വിജയം
അതേസമയം, ജനകീയ പ്രശ്നങ്ങൾ ഉയർത്തുന്നതിലും ഭരണപരാജയം തുറന്നുകാട്ടുന്നതിലും ഹിമാചലിലെ കോണ്‍ഗ്രസുകാർക്കു കഴിഞ്ഞു. ജനക്ഷേമ, വികസന വാഗ്ദാനങ്ങളുടെ പ്രകടനപത്രികയും ഇതിനായുള്ള പ്രചാരണവും ഫലം കണ്ടു. പഴയ പെൻഷൻ സ്കീമും സ്ത്രീകൾക്കുള്ള സഹായപദ്ധതിയും മുതൽ തൊഴിൽ നൽകാനുള്ള പദ്ധതികൾ വരെ വോട്ടർമാരെ ആകർഷിച്ചു.
ആപ്പിളിന്റെ സംസ്ഥാനമായ ഹിമാചലിൽ കർഷകർക്ക് പ്രതീക്ഷ നൽകാൻ കോണ്ഗ്രസിനായതാണ് ആപ്പിൾ കാർഷികമേഖലയിൽ ഒന്‍പതിൽ എട്ടു സീറ്റിലും കോണ്‍ഗ്രസിനു വിജയം സമ്മാനിച്ചത്. സംസ്ഥാന നേതാക്കൾ ഭിന്നതകൾ മറന്ന് വിജയത്തിനായി കഠിനാധ്വാനം ചെയ്തതും ഹൈക്കമാൻഡ് കാര്യമായി ഇടപെട്ടു കുളമാക്കാതിരുന്നതും ഗുണം ചെയ്തു.
ഗുജറാത്ത്
ഗുജറാത്തിൽ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം നേരത്തേ ഉറപ്പാക്കിയ നിലയ്ക്ക് ഇത്തവണ വർഗീയതയേക്കാളേറെ വൈകാരികതയായിരുന്നു മോദിയുടെ തുറപ്പുചീട്ട്. തെരഞ്ഞെടുപ്പിനു മുന്‍പായി കോടിക്കണക്കിനു രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതും കേന്ദ്രമന്ത്രിമാരെ ഓരോ മേഖലയിലും അയച്ചു നടത്തിയ വിപുലമായ പ്രചാരണ തന്ത്രവുമെല്ലാം ബിജെപി ജയത്തിന്റെ വ്യാപ്തി കൂട്ടി.
തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെയും ചെറുകിട വ്യവസായികളുടെയും പ്രതിസന്ധി- ഇവയിൽനിന്നെല്ലാം ശ്രദ്ധതിരിക്കാനും ബിജെപിക്കു കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാവണൻ പരാമർശത്തെ പൊക്കിപ്പിടിച്ച് മോദി അതും തനിക്കനുകൂലമാക്കി മാറ്റി.
ബിജെപിയുടെ പോലും പ്രതീക്ഷകളെ കടത്തിവെട്ടിയ ചരിത്രവിജയത്തിനു പക്ഷേ, മോദിയും അമിത് ഷായും രാഹുൽ ഗാന്ധിക്കും അരവിന്ദ് കേജരിവാളിനും കൂടി നന്ദി പറയുന്നുണ്ടാകും. എഎപിയുടെ കാടിളക്കിയുള്ള പ്രചാരണത്തിലൂടെ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചതാകും ബിജെപി പോലും സ്വപ്നം കണ്ടതിലേറെ വലിയ വിജയത്തിനു വഴിതെളിച്ചത്.
സംഘടനാ ദൗർബല്യങ്ങളും പ്രചാരണത്തിലെ കുറവും ജനകീയ, വികസന പ്രശ്നങ്ങളും സർക്കാരിന്റെ വീഴ്ചകളും ഉയർത്തുന്നതിലെ പരാജയവും കോണ്‍ഗ്രസിനു ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവിക്കു കാരണമായി. തെരഞ്ഞെടുപ്പു യുദ്ധം ജയിക്കാൻ വേണ്ടതൊന്നും ചെയ്യാതെ രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലേക്കു മാത്രം ശ്രദ്ധയൂന്നിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പരാജയംകൂടിയാണ് ഗുജറാത്തിലേത്.
വികസന പ്രശ്നങ്ങളേക്കാളും കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്നാവശ്യപ്പെട്ടു ഭൂരിപക്ഷ വർഗീയതയിലൂന്നി ബിജെപിയെ മറികടക്കാമെന്ന കേജരിവാളിന്റെ അതിമോഹത്തിനും രണ്ടു സംസ്ഥാനങ്ങളിലും തിരിച്ചടി നൽകാൻ വോട്ടർമാർ മടിച്ചില്ല. ഗുജറാത്തിൽ അരങ്ങേറ്റം നടത്തിയതിലും ദേശീയ പാർട്ടിയായതിലും എഎപിക്ക് അഭിമാനിക്കാം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത പാർട്ടിക്ക് കിട്ടിയതെല്ലാം നേട്ടമായി.
ഹിമാചൽ പ്രദേശ്
അഞ്ചു വർഷം തോറും ഭരണം മാറുന്ന ഹിമാചലിൽ ബിജെപിയിലെ തമ്മിലടികളും ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ ബലഹീനതകളും കോണ്‍ഗ്രസിനെ തുണച്ചു. ഒപ്പം പ്രാദേശിക, ജനകീയ പ്രശ്നങ്ങളിൽ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങളിൽ ബിജെപിക്കു കാലിടറി. സ്വന്തം മണ്ഡലത്തിൽ മുഖ്യമന്ത്രി ജയ് റാം മികച്ച മാർജിനിൽ വിജയിച്ചു. അദ്ദേഹത്തിന് 76% വോട്ടുകളും ലഭിച്ചു. പക്ഷേ മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലി മലയോര സംസ്ഥാനത്ത് ബിജെപിക്കു തിരിച്ചടിയായി.
മിതവാദിയായ ഠാക്കൂറിനെ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ആളായാണു കണ്ടത്. നദ്ദ ക്യാന്പും പ്രേംകുമാർ ധുമാലുമായി അടുപ്പമുള്ളവരുടെ ക്യാന്പും തമ്മിലുള്ള തർക്കം ചെറിയ ദോഷമല്ല വരുത്തിയത്. ബിജെപി നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോരുകളും റിബലുകളും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ തട്ടകത്തിൽ പ്രധാനമന്ത്രി മോദിയുടെ സ്വപ്നങ്ങൾക്കുകൂടി വിനയായി. ഡബിൾ എൻജിൻ ഭരണമെന്ന മോദിയുടെ പതിവു വേലയും ഹിമാചലിൽ ചെലവായില്ല. മോദി മാജിക് എന്ന മോദിയുടെ പ്രതിച്ഛായയിൽ ഉൗന്നിയുള്ള പ്രചാരണവും ഹിമാചലിൽ ക്ലച്ചു പിടിച്ചില്ല.
എന്താണ് ചൂണ്ടുപലക?
ബിജെപി അടക്കം ഒരു പാർട്ടിയും അപ്രതിരോധ്യമല്ല. ശക്തമായ പ്രതിപക്ഷം ഉള്ള സംസ്ഥാനങ്ങളിൽ മോദിയും ബിജെപിയും പരാജയം നുണയുന്നതു പതിവായതു പ്രതിപക്ഷത്തിനാകെ പ്രതീക്ഷയാണ്. ബംഗാൾ മുതൽ കേരളം വരെ നിരവധി ഉദാഹരങ്ങളുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും ഒഡീഷയിലും പഞ്ചാബിലും ഡൽഹിയിലും ഛത്തീസ്ഗഡിലും ജാർഖണ്ഡിലും രാജസ്ഥാനിലും ബിജെപി തോറ്റതു ചെറിയ ഭൂരിപക്ഷത്തിനല്ല.
കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗോവ എന്നിവ മുതൽ പല വടക്കു കിഴക്കൻ സംസ്ഥാനങ്ങിലും ബിജെപിക്കു ഭൂരിപക്ഷം തട്ടിക്കൂട്ടിയതും കുതിരക്കച്ചവടത്തിലൂടെ ജനവിധി അട്ടിമറിച്ചതും പലരും ഓർക്കാതിരിക്കില്ല. ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ ബിജെപിയുടെ തേരോട്ടം എളുപ്പമാകില്ല. പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങളാണ് ബിജെപിയുടെ പ്രതീക്ഷ.