ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പൊലീസ് നോട്ടീസ് നൽകിയത് പ്രതികാര നടപടിയെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി. വിശദാംശങ്ങൾ തേടി രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് പൊലീസ് എത്തിയതെന്നും സിങ്വി വ്യക്തമാക്കി. 10 ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയിൽ പൊലീസ് വീണ്ടും വന്നത് വിവാദം സൃഷ്ടിക്കാനാണ്.
പൊലീസിന്‍റെ ഉദ്ദേശ്യശുദ്ധി നല്ലതല്ല. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും അഭിഷേക് സിങ് വി മാധ്യമങ്ങളോട് പറഞ്ഞു. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ മോദിക്ക് എത്രമാത്രം വേദനിക്കുമെന്നതിന്‍റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വസതിയിലെ പൊലീസ് നടപടിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വ്യക്തമാക്കി.
അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയത്. അദാനിയെ സഹായിക്കാൻ വേണ്ടി പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഇടപെട്ടതിന്‍റെ യഥാർഥ വിവരങ്ങൾ പാർലമെന്‍റിൽ പ്രസംഗിച്ചുവെന്നതാണ് രാഹുൽ ഗാന്ധി ചെയ്ത തെറ്റെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം പറയണം. ഉത്തരം പറയുന്നതിന് പകരം രാഹുൽ ഗാന്ധിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഡൽഹി പൊലീസ് രണ്ടു തവണ രാഹുലിനെ സമീപിച്ചതിന്‍റെ ഉദ്ദേശ്യം എന്താണ്? ഇതാണ് നമ്മുടെ രാജ്യത്തെ പരമമായ ഏകാധിപത്യമെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.