ഡല്‍ഹി: ഉത്തർപ്രദേശിൽ കൊടും ചൂടിൽ മരണസംഖ്യ ഉയരുന്നു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 57 പേരാണ് നാല് ദിവസത്തിനിടെ കടുത്ത ചൂടിൽ മരിച്ചത്. അയോധ്യയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസടക്കം കടുത്ത ചൂടിൽ തളർന്നുവീണ് ഞായറാഴ്ച മരിച്ചിരുന്നു. അതേസമയം, ബിഹാറിൽ 44 പേർക്കാണ് സംസ്ഥാനത്ത് കൊടുംചൂടിനെ തുടർന്ന് ജീവൻ നഷ്ടമായത്.
കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പലയിടത്തും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് ബീഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും ഉഷ്ണതരംഗം/കടുത്ത ഉഷ്ണതരംഗങ്ങളായി തുടരാൻ സാധ്യതയുയുണ്ടെന്നും, ജൂൺ 20 മുതൽ ചൂട് ക്രമേണ കുറയുമെന്നും ഐഎംഡി അറിയിച്ചു.
എന്നാൽ, ബിപാർജോയ് ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഗുജറാത്തിലെയും രാജസ്ഥാനിലെയും ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. വടക്കൻ ഗുജറാത്തിന്റെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയും ലഭിച്ചു. ഇതേതുടർന്ന്, ബനസ്കന്ത, പടാൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.