ഡല്‍ഹി: ഉത്തരാഖണ്ഡിൽ ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ വിവിധ ഭാഗങ്ങളിലായി രണ്ട് പേർ മരിച്ചു. രുദ്രപ്രയാഗ് ജില്ലയിണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ വാഹനം കുടുങ്ങി 50 വയസുകാരനാണ് മരിച്ചത്.
അനിൽ ബിഷ്ത് എന്നയാളാണ് മരിച്ചത്. മറ്റ് രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരകാശി ജില്ലയിലെ പുരോല തഹ്‌സിലിലെ കണ്ടിയാൽ ഗ്രാമത്തിലെ വയലിൽ പറിച്ചുനടുന്നതിനിടെ ഒരു യുവാവ് മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭിഷേക് (20) ആണ് മരിച്ചത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും കാലാവസ്ഥാ അപ്ഡേറ്റ് എടുത്തതിന് ശേഷം മാത്രം യാത്ര തുടരാൻ ചാർ ധാം തീർഥാടകരോട് നിർദ്ദേശിക്കുകയും ചെയ്തു. നൈനിറ്റാൾ, ചമ്പാവത്ത്, പിത്തോരാഗഡ്, ബാഗേശ്വർ, ഡെറാഡൂൺ, തെഹ്‌രി, പൗരി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
കാലാവസ്ഥ മോശമായാൽ യാത്ര അവസാനിപ്പിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പാലിക്കണമെന്ന് ഭക്തരോട് ഞാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം പറഞ്ഞു. നിർത്താതെ പെയ്യുന്ന മഴ മണ്ണിടിച്ചിലിന് കാരണമാകുകയും നിരവധി റോഡുകൾ തടസ്സപ്പെടുകയും ഗംഗ ഉൾപ്പെടെ നിരവധി നദികളിൽ ജലനിരപ്പ് ഉയരുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങൾ കൃത്യസമയത്ത് നേരിടാൻ കഴിയുന്ന തരത്തിൽ അധിക മഴ അനുഭവപ്പെടുന്ന ജില്ലകളുമായി നിരന്തരമായ ആശയവിനിമയവും ഏകോപനവും നിലനിർത്താൻ ധമി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹരിദ്വാറിൽ 78.5 മില്ലീമീറ്ററും ഡെറാഡൂണിൽ 33.2 മില്ലീമീറ്ററും തെഹ്‌രിയിൽ 26.2 മില്ലീമീറ്ററും പൗരിയിൽ 15.1 മില്ലീമീറ്ററും പിത്തോരഗഢിൽ 12.6 മില്ലീമീറ്ററും മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ പോലീസ്, സംസ്ഥാന ദുരന്തനിവാരണ സേന, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ജില്ലയിലെ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും ധാമി ആവശ്യപ്പെട്ടു.