ഒഡീഷ: ഒഡീഷയിൽ ജഗന്നാഥ ഭഗവാന്റെ രഥം വലിക്കുന്ന ചടങ്ങിനിടെ ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. കിയോഞ്ജർ ജില്ലയിൽ രണ്ടുപേരും കോരാപുട്ട് ജില്ലയിൽ ഒരാളും വൈദ്യുതാഘാതമേറ്റ് മരിച്ചു, രഥങ്ങൾ വൈദ്യുത കമ്പിയിൽ സ്‌പർശിച്ചാണ് അപകടമുണ്ടായത്.
സംഭവങ്ങളിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽകുകയും ചെയ്‌തിട്ടുണ്ട്. ജുഗൽ കിഷോർ ബാരിക് (45), ബരുൺ ഗിരി (50), ബിശ്വനാഥ് നായക് (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുരിയിൽ രഥത്തിന്റെ കയർ പൊട്ടി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആസ്ഥാനത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, വൈദ്യുതി വിതരണ കമ്പനിയുടെ അധികാരികൾ മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച് രഥയാത്രാ കമ്മിറ്റി കോരാപുട്ട് സദർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. രഥം വലിക്കുന്ന സമയത്ത് വൈദ്യുതി വിതരണം നിർത്താൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കമ്പനി നടപ്പാക്കിയില്ലെന്നും സമിതി പരാതിയിൽ പറയുന്നു.
“അപകടം സംഭവിച്ച സാഹചര്യം അറിയാൻ അന്വേഷണം തുടരുകയാണ്, ആവശ്യമായ നടപടി സ്വീകരിക്കും,” കോരാപുട്ട് സദർ പോലീസ് സ്‌റ്റേഷന്റെ ഇൻസ്‌പെക്ടർ ഇൻ-ചാർജ് കിരൺബാല സമൽ പറഞ്ഞു.