ന്യൂഡല്‍ഹി: പൗരത്വ നിയമ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ കലാപം അതിരൂക്ഷമായി. 13 പേര്‍ കൊല്ലപ്പെട്ടു. ഗോകുല്‍പുരി, മോജ്പുര മേഖലകളില്‍ നിരവധി വാഹനങ്ങളും കടകളും കത്തിച്ചു.
കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും റോഡുകളിലുടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ചിരിക്കുകയാണ്. അക്രമങ്ങളില്‍ ഇതുവരെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 13 പേരാണു കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് മോജ്പുരയില്‍ ആരംഭിച്ച സംഘര്‍ഷം മൂന്നാം ദിവസവും നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇന്നലത്തെ സംഘര്‍ഷങ്ങളുടെ മുഖ്യ കേന്ദ്രം ആയ മോജ്പുരയും ഗോകുല്‍പുരിയും തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ക്കു സാക്ഷിയായത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ടയര്‍ മാര്‍ക്കറ്റിലെ നൂറിലധികം ചെറു കടകളും വാഹനങ്ങളും പൂര്‍ണ്ണമായും കത്തി. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് അക്രമികള്‍ തീവച്ചത്. ഒരു ഡസനോളം ഫയര്‍ എഞ്ചിനുകള്‍ പരിശ്രമിച്ചിട്ടും തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോഗുല്‍ പുരിയില്‍നിന്നു ജാഫറാബാദിലേക്ക് പോകുന്ന പ്രധാന പാതയിലും അഗ്‌നിക്കിരയാക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാം.
നിരോധനാജ്ഞ വകവയ്ക്കാതെ റോഡുകളിലും ഗലികളിലും നൂറുകണക്കിനു ആളുകളാണ് തമ്പടിച്ചു നില്‍ക്കുന്നത്. ഇവരില്‍ മിക്കവരുടെയും പെട്രോള്‍ ബോംബുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉണ്ട് . ഗലികള്‍ക്കുള്ളില്‍ പല ഇടങ്ങളില്‍നിന്നും പുക ഉയരുന്നതു കാണാം. മാധ്യമങ്ങളെ ഇവിടെ തടഞ്ഞിരിക്കുകയാണ്. മോജ്പുരയില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള വെടിവയ്പ്പും കല്ലേറും ഇന്നും തുടര്‍ന്നു. ഇന്ന് മാത്രം രണ്ട് പേര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആണ്. മാധ്യമ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു.