Advertisment

നഷ്ടപരിഹാര വിതരണം ഇന്നുമുതല്‍, പലായനം ചെയ്തവരെ തിരികെയെത്തിക്കും: കെജ്‌രിവാള്‍

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എവിടെനിന്നും അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ശനിയാഴ്ച പുറത്തുവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതേസമയം, നിരവധി പേര്‍ വീട് ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടിവരുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

Advertisment

publive-image

വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലാപത്തിന് ഇരയായവര്‍ക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള താല്‍കാലിക സംവിധാനം സര്‍ക്കാര്‍ ഒരുക്കും. കലാപത്തിന് ഇരയായവരുടെ വീടുകളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. 18 സബ് ഡിവിഷനുകളാണ് കലാപം ബാധിച്ചവയെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമാര്‍ അവരുടെ അധികാര പരിധിയിലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വീടുകളുടെയും കടകളുടെയും നാശനഷ്ടങ്ങള്‍ വിലയിരുത്തും.

കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 25,000 രൂപവീതം നഷ്ടപരിഹാരം നല്‍കേണ്ടവയാണ് അവയെല്ലാം. അപേക്ഷകര്‍ക്ക് ഞായറാഴ്ചതന്നെ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിനിടെ തകര്‍ന്ന തെരുവ് വിളക്കുകളുടെ കണക്കെടുത്ത് വരികയാണ്. അവയെല്ലാം അതിവേഗം നന്നാക്കും.

publive-image

കലാപബാധിത പ്രദേശങ്ങളിലുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും പരീക്ഷകള്‍ മാര്‍ച്ച് ഏഴുവരെ മാറ്റിവച്ചിട്ടുണ്ട്. കലാപത്തിനിടെ തകര്‍ന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. വിദ്വേഷം നിറഞ്ഞ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വീടോ കടയോ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

delhi aravind kejriwal
Advertisment