തിരുവനന്തപുരം : കൊല്ലം ഇളവൂരില്‍ ഇന്നലെ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ദേവനന്ദയുടെ മരണത്തിൽ മമ്മൂട്ടിയും ആദരാഞ്ജലി അറിയിച്ചു. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ദുൽഖർ സൽമാൻ, അജു വർഗീസ്, നിവിൻ പോളി തുടങ്ങിയവരും ആദരാഞ്ജലികൾ നേർന്നു. മരണത്തിൽ ദുരൂഹത കാണുന്നില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ഇന്നലെയാണ് ദേവനന്ദയെ കാണാതായത്. മൃതദേഹം ഇന്ന് രാവിലെ ഇത്തിക്കരയാറ്റിൽ കണ്ടെത്തി. ദേവനന്ദയുടെ വീട്ടില്‍ നിന്ന് എഴുന്നൂറു മീറ്റര്‍ അകലെ റബര്‍തോട്ടം കഴിഞ്ഞ് പുഴയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് ദേവനന്ദ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഉടന്‍ നടത്തും. ഇത് വിഡിയോയില്‍ ചിത്രീകരിക്കും.
വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളാണ്.