Advertisment

വീടിനോടു ചേര്‍ന്നുള്ള അലക്കുകല്ലില്‍ ധന്യ തുണി അലക്കാന്‍ പോയത് കുഞ്ഞിനെ ഉറക്കികിടത്തിയ ശേഷം പൊന്നുവിനെ വീടിന്റെ ഹാളില്‍ ഇരുത്തിയ ശേഷം ; തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അരികിലെത്തിയിരുന്നു ; കുഞ്ഞുവാവ ഉറങ്ങിക്കിടക്കുന്നതിനാല്‍ കൂട്ടിരിക്കാന്‍ പറഞ്ഞുവിട്ടു ; വീടിനകത്തു നിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയോട് സംസാരിക്കുന്നതും അമ്മ കേട്ടിരുന്നു ; പിന്നീട് സംഭവിച്ചത് എന്ത്..?; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ബന്ധുക്കളും നാട്ടുകാരും

New Update

കൊല്ലം : ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന പെണ്‍കുട്ടിയെയാണ് നിന്നനില്‍പ്പില്‍ കാണാതായത്. വാര്‍ത്ത പരന്നതോടെ കേരളം ഉണര്‍ന്നു. നാടുമുഴുവന്‍ തിരഞ്ഞ് നാട്ടുകാരും പൊലീസും ഓടി. പരിസരവാസികളെല്ലാം ചേര്‍ന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല.

Advertisment

ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികമായതിനാല്‍ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായിരുന്നു വീട്ടില്‍. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയ ശേഷമാണ് അമ്മ ധന്യ വീടിനോടുചേര്‍ന്നുള്ള അലക്കുകല്ലില്‍ തുണി അലക്കാന്‍ പോയത്.

publive-image

തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നതും അമ്മ ധന്യ കേട്ടിരുന്നു.

പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പരിസരവാസികളും ഉടനടി തിരച്ചിൽ ആരംഭിച്ചു. പൊലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. സമീപത്തുള്ള ആറ്റിൽ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി.

ഒരു മണിക്കൂറിനകം തന്നെ വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും ദേവനന്ദയുടെ ചിത്രവും ഒപ്പം കാണാതായെന്ന സന്ദേശങ്ങളും പ്രചരിച്ചു. കേരളം ഒന്നാകെ ദേവനന്ദയുടെ ചിത്രങ്ങളും വാർ‌ത്തകളും ഷെയർ ചെയ്തു. കുട്ടിയെ കാണാതായ വിവരവും കണ്ടെത്താൻ സഹായിക്കമെന്ന അഭ്യർഥനയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം വിവരം പങ്കുവച്ചു. കുഞ്ഞിനെ രൂപംമാറ്റം വരുത്തിയാലും തിരിച്ചറിയാൻ സഹായിക്കുന്ന ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.

അമ്മയോട് ചോദിക്കാതെ പുറത്തേക്ക് പോലും പോകാത്ത കുഞ്ഞെന്നാണ് ദേവനന്ദയെക്കുറിച്ച് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ അമ്മയും മുത്തശ്ശനും മുത്തശ്ശിയും നാട്ടുകാരും ഏകസ്വരത്തിൽ ഇക്കാര്യം കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയിരുന്നു.

രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ടാണ് ധന്യയും ആറു വയസുകാരിയായ ദേവനന്ദയും ഇവിടേക്ക് എത്തിയത്. അതുകൊണ്ടു തന്നെ കുട്ടിക്ക് അത്ര പരിചയമുള്ള സ്ഥലമല്ല ഇത്. മാത്രമല്ല, കുളിക്കുന്നതിനോ തുണി അലക്കുന്നതിനോ പോലും ആറ്റിലേക്ക് പോകുന്ന ശീലവുമില്ല. സമീപകാലത്തൊന്നും കുട്ടി ഈ ഭാഗത്തേക്ക് പോയിട്ടുമില്ല.

കുട്ടിയെ കാണാതായതിനെ തുടർന്ന് ഇന്നലെ പൊലീസ് നായ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് നായയെ കൊണ്ട് നടത്തിയ പരിശോധനയെ തുടർന്ന് നാട്ടുകാർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. വീടിനു മുന്നിൽ നിന്ന് കുട്ടിയുടെ വസ്ത്രത്തിന്‍റെ മണമറിഞ്ഞതിനു ശേഷം പൊലീസ് നായ വീടിന്‍റെ പിറകിലേക്ക് ആയിരുന്നു വന്നത്.

വീടിന്‍റെ പിറകിൽ നിന്ന് കാണുന്ന വലിയ താഴ്ചയുള്ള ഭാഗത്തിരിക്കുന്ന വീടാണുള്ളത്. അത് ആൾത്താമസമില്ലാത്ത വീടാണ്. ആ താഴ്ചയിലേക്ക് പൊലീസ് നായ ഇറങ്ങി. തുടർന്ന് അടഞ്ഞുകിടക്കുന്ന വീടിന്‍റെ പിറകുവശത്തു കൂടി സഞ്ചരിച്ച് ആ വീടിനെ വലംവെച്ച് ഏറ്റവും മുന്നിലെത്തുന്നു. എന്നാൽ, ഈ വീട്ടിലെ ഗേറ്റ് അടഞ്ഞുകിടന്നിരുന്നു. ഈ വീട്ടിലുള്ളവർ കാലങ്ങളായി മഹാരാഷ്ട്രയിലാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ ഗേറ്റിന്‍റെ താക്കോൽ അയൽപക്കത്തെ മറ്റൊരു വീട്ടിൽ ഏൽപിച്ചിരുന്നു. പൊലീസ് നായ ഇവിടെ എത്തിയതിനെ തുടർന്ന് അയൽവാസികളെ വിളിച്ച് പൊലീസ് ഗേറ്റ് തുറപ്പിക്കുകയായിരുന്നു.

പ്രായപൂർത്തിയായ ഒരാൾക്ക് പോലും മതിൽ ചാടികടന്ന് മാത്രമേ വീണ്ടും റോഡിലേക്ക് ഇറങ്ങാനും അതുവഴി ആറ്റിലേക്ക് പോകാനും കഴിയുകയുള്ളൂ. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു ആറു വയസുകാരിക്ക് ഇത്രയും താഴ്ചയിലേക്ക് പോകാനും മതിൽ മറികടന്ന് ചാടാനും കഴിയുകയില്ല. പൊലീസ് നായ പോയ വഴി ശരിയല്ലെന്ന് സമർത്ഥിച്ചാൻ കഴിയില്ല. കാരണം പൊലീസ് നായ എത്തിച്ചേർന്നിടത്ത് നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കിട്ടിയത്. ഇത് തന്നെയാണ് പൊലീസ് നായ പോയ വഴി ശരിയാണ് വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നതും.

വീട്ടിൽ നിന്ന് എത്തുന്ന ഭാഗത്തായിരുന്നില്ല കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അവിടെ നിന്ന് 200 മീറ്റർ മാറി ആറിലാണ് കണ്ടെത്തിയത്. ഇതിനിടയിൽ ഒരു കുറ്റിക്കാടുണ്ട്. കുറ്റിക്കാട്ടിലേക്ക് പൊലീസ് നായ കേറുകയും അവിടെ ഏറെനേരം നിൽക്കുകയും ചെയ്തിരുന്നു. ഇന്നലെ അവിടെ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.

അതിനു ശേഷം ആറിന്‍റെ മറുകരയിലേക്ക് പൊലീസ് നായയെ മാറ്റുകയായിരുന്നു. അവിടെ നിന്ന് പൊലീസ് നായ ഏതാണ്ട് ഒരു കിലോമീറ്റർ പൊലീസ് നായ സഞ്ചരിച്ചു. ആറിന്‍റെ തീരത്തുള്ള വിജനമായ വഴിയാണ് ഇത്. കുട്ടിയെ അവിടെ ആരെങ്കിലും ഉപേക്ഷിച്ചതിനു ശേഷം കടന്നു പോയതാണോയെന്നും സംശയിക്കുന്നു. ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ ഇക്കാര്യം തെളിയുകയുള്ളൂ.

crime river death kollam river devanandha death missing girl death
Advertisment