ഈ പോക്ക് എവിടേക്കാണ് ?
ശമ്പളം നൽകാൻ കടം വാങ്ങുന്നു, ചെലവുകൾ ക്ക് കടം വാങ്ങുന്നു, പദ്ധതികൾക്കും വികസനത്തിനും കടം വാങ്ങുന്നു, അതിൽനിന്നും ഒരു ഭാഗമെടുത്ത് നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി പോലുള്ള സ്ഥാപനങ്ങളുടെ നഷ്ടം നികത്തുന്നു.
മാറിമാറിവരുന്ന സർക്കാരുകളുടെ ദുർഭരണം മൂലം നാൾക്കുനാൾ കേരളം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ്. ആകെ നികുതിവരുമാനത്തിൻ്റെ 80 % ശമ്പളത്തിനും പെൻഷനും ചെലവഴിക്കുമ്പോൾ ബാക്കി 20 മാത്രമാണ് കടം വീട്ടാനും പലിശ അടയ്ക്കാനും വികസനത്തിനുമായി വിനിയോഗിക്കാൻ കഴിയുന്നത്.
കേരളത്തിന്റെ നിലവിലെ വ്യക്തിഗത ആളോഹരി കടം 72,430 രൂപയാണ്. ദേശീയ ശരാശരിയിലും വളരെയധികം. പൊതുകടം 1,69,155 കോടിയായി ഉയർന്നിരിക്കുന്നു.
ഈയാവസ്ഥയിൽ മുന്നോട്ടുപോയാൽ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. ക്ഷേമ പെന്‍ഷനുകള്‍ക്ക് തുക കണ്ടെത്താനാകില്ല. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിങ്ങനെ കേരളം മികച്ചു നില്‍ക്കുന്ന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താനോ അവയെ മെച്ചപ്പെടുത്താനോ സാധിക്കില്ല.
കിഫ്‌ബി ബോണ്ടുകളിൽ നിക്ഷേപിക്കാൻ ആളെപ്പോലും കിട്ടാതെവരാം. കടവും അതിൻ്റെ പലിശയും പലിശയുടെ പലിശയും കുന്നുകൂടും. വിദേശകമ്പനികൾ ഇവിടെ നിക്ഷേപത്തിന് മടിക്കും.ഇപ്പോൾത്തന്നെ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പൂർണ്ണമായും വീണ്ടെടുക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല.
കെഎസ്ആര്‍ടിസി യുടെ നിലയാണ് ഏറ്റവും പരിതാപകരം. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ എണ്ണായിരത്തി എണ്ണൂറ്റി ഒന്‍പതുകോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി വരുത്തിവച്ചിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലായിരത്തി ഒരുന്നൂറ്റി പതിനഞ്ച് കോടിയായിരുന്നു കോര്‍പറേഷന്‍റെ നഷ്ടം. ഇടതു സരക്കാർ വന്നശേഷം ഇതുവരെ നാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിനാല് കോടിയുടെ നഷ്ടമാണ് കോര്‍പറേഷന്‍ ഉണ്ടാക്കിയതെന്നാണ് രേഖകൾ. ഉള്ള ബസ്സുകൾ പലതും കട്ടപ്പുറത്തിരിക്കുമ്പോൾ പുതയവ വീണ്ടും വാങ്ങാൻ പോകുകയാണത്രേ.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ സർക്കാർ ഖജനാവിൽനിന്ന് കെഎസ്ആര്‍ടിസിക്കു നൽകിയത് 1255.28 കോടി രൂപയാണ്. ഇതേ അവസ്ഥയിലേക്കാണ് കെഎസ്ഇബിയും പോകുന്നതെന്ന് സംശയിക്കേണ്ടിയിരി ക്കുന്നു.
അനാവശ്യചെലവുകളും ധൂർത്തും വകുപ്പുതല അഴിമതികളും അവസാനിപ്പിക്കുകയും തൊഴിൽ, വ്യവസായ, ഉൽപ്പാദന, ടൂറിസം മേഖലകളിൽ വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ഒപ്പം ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുള്ള ഭരണകർത്താക്കളുമുണ്ടായില്ലെങ്കിൽ നമ്മൾ ഊറ്റം കൊണ്ടിരുന്ന കേരളാ മോഡൽ വികസനം ഒരു പക്ഷേ വെന്റിലേറ്ററിലാകാമെന്ന ആശങ്കയാണ് മുന്നിലുള്ളത്.